Tuesday, December 16, 2008

നായര്‍‌സ്രാമ്പി

"ആരാടാ ഈ ക്ലാസിന്റെ ലീഡര്‍?"

ഉച്ച കഴിഞ്ഞ് കണക്കിന്റെ പിരീഡ്. കണാരന്‍ മാഷ് പതിവു പോലെ ലീവ്. അര്‍മാദിക്കാന്‍ ഇനിയെന്തുവേണം? ക്ലാസ്സിലെ അലവലാതികളായി ബ്രാന്റ് ചെയ്യപ്പെട്ടിരിക്കുന്ന ബാക്ക് ബെഞ്ചുകാര്‍ തൊട്ട് പഠിപ്പിസ്റ്റുകളായ ഫ്രണ്ട് ബെഞ്ചുകാര്‍ വരെ ലോക്കല്‍ - ഇന്റെര്‍നാഷനല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോളാണ് മരത്തിന്റെ കര്‍ട്ടന്റെ മേല്‍ "ഠപഠപഠപ്പേ..." എന്ന് അടിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ ബീരാന്‍ മാഷ് ഈ ചോദ്യം ചോദിച്ചത്.

"ഞാനാ സര്‍..."

"നിനക്കിവിടെ എന്താടാ പണി? ഇത്രയും കുട്ടികള് ഒച്ചയുണ്ടാക്കുമ്പോള്‍ നീ എന്തുചെയ്യുകയായിരുന്നു? ഊം.......?

"ഞാനും വരുടെ കൂടെ സംസാരിക്കുകയായിരുന്നു സര്‍" എന്ന് പറയണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ വെറുതെ അടി വാങ്ങിക്കണ്ടല്ലോ. ആസ് യൂഷ്വല്‍ ഞാന്‍ തല താഴ്ത്തി നിന്നു.

"വര്‍ത്തമാനം പറഞ്ഞ കുട്ടികളുടെ പേരെഴുതിയിട്ടുണ്ടോ? എവിടെ, കാണട്ടെ?"

എവിടെ കാണാന്‍? സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആ കാര്യം ഞാന്‍ വിട്ടുപോയി. പക്ഷെ അത് പറഞ്ഞാല്‍ ലീഡറാണെന്നും ബീരാന്‍ മാഷ് നോക്കില്ല, അടിച്ച് തോല് പൊളിച്ചുകളയും.

തിരക്കിട്ട് ഞാന്‍ നോട്ടുബുക്ക് തപ്പി. എന്റെ നല്ലകാലത്തിന് രാവിലത്തെ സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റ് കയ്യില്‍ തടഞ്ഞു. നോക്കുമ്പോള്‍ കമ്പ്ലീറ്റ് ബാക്ക് ബെഞ്ചുകാരുടെയും പേരുണ്ട്.

"ഇതാ സര്‍..."

"ശരി, നീ പോയി ഓഫീസ് റൂമില്‍ പോയി ചൂരല്‍ എടുത്തുകൊണ്ടുവാ.."

രക്ഷപ്പെട്ടു. എന്റെ ശ്വാസം നേരെ വീണു. വടിയെടുത്തുകൊണ്ടു വരാന്‍ ഞാന്‍ ഓഫീസ് റൂമിലേക്കോടി.

ഓഫീസിലെത്തിയപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി! ചൂരല്‍ വടികളുടെ ഒരു കമനീയ ശേഖരം ഇതാ എന്റെ മുന്നില്‍. തടിച്ചത്, മെലിഞ്ഞത്, കറുത്തത്, തവിട്ടുനിറമുള്ളത്, ഉരുണ്ടത് എന്നുവേണ്ട എല്ലാം. രണ്ടുമൂന്നെണം എടുത്ത് ഞാന്‍ എന്റെ സ്വന്തം കയ്യില്‍ അടിച്ചു നോക്കി. ഏതിനാ ഏറ്റവും വേദന ഉണ്ടാവുക എന്നറിയണമല്ലോ.... ഏറ്റവും വേദന കൂടിയ വടി തന്നെ സെലക്റ്റ് ചെയ്തു. ഓടി ക്ലാസ് റൂമിലെത്തി.

സംസാരിച്ചവരെല്ലാം എഴുന്നേറ്റു നില്‍ക്കുന്നു. ഓരോരുത്തരായി കൈകള്‍ നീട്ടി അവര്‍ക്ക് കിട്ടാനുള്ളത് ഏറ്റുവാങ്ങി.

കസേരയില്‍ വന്നിരുന്ന് മാഷ് എന്നെ വിളിച്ചു: "ലീഡര്‍ സാര്‍ ഇങ്ങു വാ"

ഓ.. അനുമോദനങ്ങള്‍ അറിയിക്കാനായിരിക്കും. വേണ്ടായിരുന്നു സാര്‍ എന്ന ഭാവവുമായി ഞാന്‍ കസേരക്കരികിലേക്ക് ചെന്നു.

"തിരിഞ്ഞു നില്‍ക്ക്"

ഞാന്‍ കുട്ടികളുടെ നേരെ തിരിഞ്ഞു നിന്നു.

എന്റെ പാന്റ്സിന്റെ വലതുഭാഗം ബീരാന്‍ മാഷ് വലിച്ചു പിടിക്കുന്നത് ഞാനറിഞ്ഞു. അല്‍പ്പം നനഞ്ഞ ഓലപ്പടക്കങ്ങള്‍ പൊട്ടുന്നതു പോലെയുള്ള ശബ്ദത്തിന്റെ അകമ്പടിയോടെ അഞ്ച് അടികള്‍ എന്റെ വലതു ചന്തിയില്‍ പതിച്ചു. ബീരാന്‍ മാഷുടെ സിഗ്നേച്ചര്‍ കലക്ഷനില്‍ നിന്നെടുത്ത അടികള്‍. അടികൊണ്ട ഏരിയ തരിച്ചുപോയതിനാല്‍ ആദ്യത്തെ അടിയുടെ വേദന മാത്രമേ ഞാനറിഞ്ഞുള്ളൂ. പിന്നീടുള്ള അടികളൊക്കെ വെറും പുല്ല്!

"ഇനി പോയി ബെഞ്ചിലിരുന്നോ..."

ഭീകരം... അതി ഭീകരം.. ഭീകരാക്രമണം തന്നെ. കര്‍ത്തവ്യനിരതനായ ഒരു ലീഡറെ ക്ലാസ്സിനു മുന്‍പില്‍ അപമാനിച്ചു വിട്ടിരിക്കുന്നു. ബാക്ക് ബെഞ്ചുകാര്‍ തുടങ്ങിവെച്ച ചിരി പെണ്‍കുട്ടികളടക്കം സകലരും ഏറ്റുപിടിച്ചു. കണ്ണ് നിറഞ്ഞിരുന്ന കാരണം ഏതൊക്കെ പഹയന്മാരാണ് ഇളിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ഭാഗ്യം, അല്ലെങ്കില്‍ അടുത്ത ഒഴിവുപിരീഡില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റില്‍ ഞാന്‍ അവന്മാരെ മുഴുവന്‍ ഉള്‍പ്പെടുത്തിയേനെ.

ബെഞ്ചിന്റെ ഇടതുവശത്താണെന്റെ സ്ഥാനം. അടികൊണ്ട സ്ഥലം ഡിങ്കോലാപ്പിയായിക്കിടക്കുന്നതിനാല്‍ എനിക്കിരിക്കാന്‍ പറ്റുന്നില്ല. അവസാനം വലതുവശത്തിരിക്കുന്നവോട് അപേക്ഷിച്ച് ഞാന്‍ എന്റെ സ്ഥാനം അങ്ങോട്ട് മാറ്റി. ഇനിയിപ്പോള്‍ ബെഞ്ചില്‍ ഇടതുചന്തി മാത്രം വച്ചാല്‍ മതിയല്ലോ.

അന്നത്തെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോയി ആദ്യം ചെയ്തത് മുറ്റത്തെ മാവില്‍ പടര്‍ത്തിയ കുരുമുളകു വള്ളിയില്‍ നിന്ന് ഒരു തളിരില പറിച്ച്, അതില്‍ വെളിച്ചണ്ണ പുരട്ടി അടുപ്പില്‍ വച്ച് ചൂടാക്കി കുളിമുറിയില്‍ പോയി അടികൊണ്ട ഏരിയയില്‍ വച്ച് തടവുകയായിരുന്നു. ആരെങ്കിലും വരുന്നതിനു മുന്‍പ് തന്നെ ചെയ്യണം എന്ന തിരക്കില്‍ ഇലയുടെ ചൂടാറാനൊന്നും കാത്തിരിക്കാന്‍ പറ്റിയില്ല. അടികൊണ്ട് തിമിര്‍ത്തിരിക്കുന്ന സ്ഥലത്ത് ഇലയുടെ ചൂട് കൂടെ വന്നപ്പോള്‍ എന്റെ അന്തരാളങ്ങളില്‍ നിന്നുയര്‍ന്ന “എന്റ്യുമ്മോ...” എന്ന ദീനരോദനത്തെ ഞാന്‍ തൊണ്ടയില്‍ വച്ചു തന്നെ ഞെക്കിക്കൊന്നു, ആരെങ്കിലും കേട്ടാലോ?

പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോഴല്ലേ സന്തോഷ വാര്‍ത്ത. "ഇനിക്ക് തിരിഞ്ഞിക്കോ? ബീരാന്‍ മാഷെ സര്‍ക്കാറ് പെന്‍ശനാക്കീക്ക്" കൂട്ടുകാര്‍ സന്തോഷം പങ്കിടുന്നു.

കഴിഞ്ഞ വര്‍ഷം ജാനകി ടീച്ചര്‍ പെന്‍ഷനായതാണ്. പക്ഷെ ബീരാന്‍ മാഷ്ക്ക് പെന്‍ഷനാവാനുള്ള പ്രായം ഉള്ളതായി തോന്നുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പൊഴല്ലേ സംഭവം മനസിലായത്. സ്കൂളിന് സര്‍ക്കാറനുവദിച്ച ഏതോ ഫണ്ട് മൂപ്പര്‍ തിരിമറി നടത്തി പോലും. അതിന്റെ പേരില്‍ അങ്ങേര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയിരിക്കുന്നു. ബീരാന്‍ മാഷിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പെന്‍ഷനാക്കിയിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് മനസിലായത്. സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയാന്‍ ശ്രമിച്ചു. പക്ഷെ ആ ആഴ്ച്ചയ്ക്കുള്ള കണ്ണീര് ക്വോട്ട ഇന്നലത്തെ അടിയ്ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തീര്‍ന്നുപോയതിനാല്‍ കണ്ണീര് വന്നില്ല.

"ബീരാമ്മാശെ ഇങ്ങോട്ട് കൊണ്ട് വെര്ന്ന്ണ്ട് സി ഐ ഡി"

സി ഐ ഡി... സി ഐ ഡി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ജനിച്ചിട്ടിന്നേവരെ ഒരു സി ഐ ഡിയെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത തനി കണ്ട്രി പിള്ളേരായ ഞങ്ങള്‍ സി ഐ ഡി യെ കാത്ത് സ്കൂളില്‍ നിന്നു.

"പിന്നേണ്ടെല്ലോ, സീഅയ്ഡീന്റെ തോക്ക് കൊണ്ട് ആര കൊന്നാലും കേസ്ണ്ടാവൂല.." രമേശന്റെ വിശദീകരണം, വടകരയുള്ള അവന്റെ അമ്മാവന്റെ ഏതോ ഒരു അളിയന്‍ സി ഐ ഡി ആണുപോലും. അതുകൊണ്ടു തന്നെ സി ഐ ഡി കാര്യങ്ങളില്‍ അവനേക്കാള്‍ ഓതെന്റിക്കായി സംസാരിക്കാനുള്ള റൈറ്റ് വേറാര്‍ക്കുമില്ല. "ഓറ് ഞമ്മള ബെഡിബെക്ക്വോ രമേശാ..?" എന്നചോദ്യത്തിന് അവന്‍ ഉത്തരം നല്‍കിയില്ല. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടുക മാത്രം ചെയ്തു. അല്ലെങ്കിലും ഓന് വല്യ വെയ്റ്റാ...

ഏതൊക്കെയോ ഡോക്യുമെന്റുകള്‍ തപ്പിയെടുക്കാന്‍ വേണ്ടി പോലീസുകാര്‍ ബീരാന്‍ മാഷിനെ ഓഫീസ് റൂമിലേക്ക് കൊണ്ടുവന്നു. കൂടെ മൂപ്പരുടെ ജോലിക്കാരന്‍ കാദര്‍ക്കയുമുണ്ട്. പക്ഷേ എവിടെ സി ഐ ഡി?

“ഏട്ത്തു എഡോ സീഅയ്ഡി?”

രമേശന്റെ നേര്‍ക്ക് ചോദ്യശരങ്ങള്‍ പാഞ്ഞു.

“അത്... പിന്നാ.... ഉം, എഡോ... ബെറൂം പൊട്ടമ്മാറാന്നെല്ലോ ഇങ്ങള്, സീഅയ്ഡീന ഞമ്മക്കൊന്നും കാണ്വേനാവ്വേല... അതെല്ലേ ഓലെ സിഅയ്ഡീന്ന് ബിളിക്ക്ന്നത്..”

തപ്പിത്തപ്പിയുള്ള അവന്റെ മറുപടി... അവന്‍ കള്ളം പറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവന്റെയൊരു വടകര... അവിടത്തെ അമ്മാവന്‍... അയാളുടെ അളിയന്‍... ഹും..

വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി പിടികിട്ടിയത്. സത്യത്തില്‍ അവിടെ വന്നവരുടെ കൂട്ടത്തില്‍ സി ഐ ഡി ഉണ്ടായിരുന്നു പോലും. ആരാണെന്നറിയോ? കാദര്‍ക്ക... ദ വെരി സെയിം വേലക്കാരന്‍ കാദര്‍ക്ക... തികച്ചും അപ്രതീക്ഷിതമായ വര്‍ത്തമാനം.

സ്കൂളിന്റെ ഉച്ചക്കഞ്ഞി ഫണ്ട് തിരിമറി നടത്തി എന്നൊരു ആരോപണം പണ്ട് ആരൊക്കെയോ ബീരാന്‍ മാഷിനെതിരെ ഉന്നയിച്ചിരുന്നു. പക്ഷെ ഒരു സി ഐ ഡി അന്വേഷണം ബീരാന്‍ മാഷിനെതിരെ നടന്നുവെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കിലും നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ടല്ലല്ലോ രഹസ്യാന്വേഷണം നടക്കുന്നത്.

ഈ കാദര്‍ക്ക ഞങ്ങളുടെ അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികം നാളായിട്ടില്ല. വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന, അല്പം ഡാമേജ്ഡ് ആയ സെക്കന്റ്ക്വാളിറ്റി പച്ചവാഴക്കുല, കിലോക്കണക്കിന് കുറഞ്ഞവിലക്ക് തൂക്കി വില്‍ക്കുന്ന ആളായിട്ടായിരുന്നു ഇയാളുടെ രംഗപ്രവേശം. പിന്നീട് പലപ്പോഴും അല്ലറ ചില്ലറ നാടന്‍ പണികള്‍ക്ക് വീടുകളില്‍ വരാന്‍ തുടങ്ങി. അങ്ങിനെയങ്ങിനെ അയാള്‍ ബീരാന്‍ മാഷുടെ വീട്ടില്‍ പുറം‌പണികള്‍ ചെയ്യാനായി നില്‍ക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ കാദര്‍ക്ക ബീരാന്‍ മാഷുടെ വീട്ടുവേലക്കാരനായി.

ഇതിനിടയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാദര്‍ക്ക പ്രിയപ്പെട്ടവനായി മാറിയിരുന്നു. എന്തിനേറെ പറയണം, കൈതത്തടത്തില്‍ ഹിദ്രോസ്ക്ക തന്റെ മകള്‍ കുഞ്ഞാമിനക്ക് വേണ്ടി കാദര്‍ക്കയെ പുതിയാപ്ലയായി കിട്ടുമോ എന്നുപോലും ആലോചിച്ചിരുന്നു പോലും.

പിന്നീട് മാസങ്ങളോളം കാദര്‍ക്കയായിരുന്നു ബീരാന്‍ മാഷുടെ ശിങ്കിടി. ഉച്ചയാവുമ്പോഴേക്കും ആറ് തട്ടുള്ള, ഏറ്റവും മുകളിലെ തട്ടില്‍ ഒരു സ്പൂണ്‍ വച്ച് ലോക്ക് ചെയ്യുന്ന വലിയ ചോറ്റുപാത്രത്തില്‍ ചോറുമായി കാദര്‍ക്ക സ്കൂളിലെത്തും. മാഷ്ക്ക് സ്പെഷ്യല്‍ ചൂരല്‍ വടികള്‍ കൊണ്ടുകൊടുക്കുന്നതു പോലും കാദര്‍ക്കയാണെന്ന് ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ഒരു സംസാരമുണ്ടായിരുന്നു.

ഇത്രയും സമയത്തിനിടയില്‍ ബീരാന്‍ മാഷ് ചുരുട്ടിയെറിയുന്ന സകല കടലാസുകളും കാദര്‍ക്ക ശേഖരിച്ചിരുന്നു പോലും. അങ്ങനെ ആ കടലാസുകളില്‍ നിന്നാണ് കാദര്‍ക്കാക്ക് ബീരാന്‍ മാഷുടെ തട്ടിപ്പുകള്‍ക്കുള്ള തെളിവ് കിട്ടിയത്.

ഇതിലേറെ ഞെട്ടിപ്പിക്കുന്ന വിവരമാണ് അവസാനം കേട്ടത്. കാദര്‍ക്കായുടെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണന്‍ നായര്‍ എന്നാണ് പോലും. ഈ വിവരം കേട്ട് ഏറ്റവും കഠിനമായി ഞെട്ടിയത് ഞങ്ങളുടെ സ്രാമ്പിയില്‍ (ചെറിയ നിസ്കാരപ്പള്ളി) നിസ്കരിച്ചിരുന്നവരായിരുന്നു. എന്തെന്നാല്‍ സ്രാമ്പിയില്‍, മുക്രി കുഞ്ഞമ്മദ്മൊയ്‌ല്യാര്‍ ഇല്ലാതിരുന്ന ദിവസങ്ങളില്‍ കാദര്‍ക്കയാണ് ചിലപ്പോഴൊക്കെ നിസ്ക്കാരത്തിന് ഇമാമായി നിന്നിരുന്നത്. തന്റെ മിഷന്‍ കഴിഞ്ഞ് പോകുന്നതിനു മുന്‍പ് സി ഐ ഡി ആ സ്രാമ്പിയില്‍ വന്ന് കുഞ്ഞമ്മദ് മൊയ്‌ല്യാരോടും മറ്റുള്ളവരോടും ക്ഷമ ചോദിച്ചു. പിന്നീട് ആ സ്രാമ്പി ഞങ്ങളുടെ നാട്ടിലെ മതമൈത്രിയുടെ പ്രതീകമായി നായര്‍‌സ്രാമ്പി എന്നറിയപ്പെട്ടു!

എന്റെ അഭിമാനത്തെ വാനോളം ഉയര്‍ത്തിയ ഒരു കാര്യം ഉണ്ടായിരുന്നത്, ഞങ്ങളുടെ വീട്ടിലെ കക്കൂസിന്റെ കുഴിയെടുത്തത് കാദര്‍ക്ക ആണ് എന്നതായിരുന്നു. പിന്നീട് സ്കൂളില്‍ പല കുട്ടികളോടും ഞങ്ങളുടെ “സി ഐ ഡി കക്കൂസിന്റെ“ അതൃപ്പങ്ങള്‍ പറഞ്ഞ് ഞാന്‍ ഊറ്റം കൊള്ളാറുണ്ടായിരുന്നു.

Monday, November 10, 2008

ഒണ്ടന്മാരുടെ കഥ

അന്ന് ഞാന്‍ മദ്രസയില്‍ പോയില്ല, വേറൊന്നും കൊണ്ടല്ല, സഹോദരസ്നേഹം തന്നെ. “ഇന്നേം മടീനേം എരട്ട പെറ്റതാ” (യൂ ആന്‍ഡ് ലേസിനെസ് ആര്‍ ട്വിന്‍സ്) എന്നാണ് അന്നും ഇന്നും എന്നെ പറ്റി ഉമ്മ പറയാറ്.

രാവിലെ വിശാലമായി ടയര്‍പത്തിലും മുരിങ്ങയിലക്കറിയും കഴിച്ചങ്ങനെ ഇരുന്നു. പിന്നെയും കുറച്ച് നേരം കഴിഞ്ഞ് വീടിന്റെ പുറകുവശത്തിരുന്ന്, അക്കരെ കെട്ടിയിരിക്കുന്ന മാമീച്ചായുടെ പശു സൈബുവേട്ടന്റെ പറമ്പിലെ വാഴയില കടിച്ചു പറിക്കുന്നതും നോക്കിക്കൊണ്ട് ഉമ്മാമയുടെ കൂടെ “മരണബിസ്കറ്റും” “മയ്യത്ത് കെയ്ക്കും“ കഴിക്കുമ്പോഴാണ് പെങ്ങള്‍ മദ്രസയില്‍ നിന്ന് തിരിച്ചുവന്നത് (മരണ ബിസ്കറ്റ് = ആരോറൂട്ട് ബിസ്കറ്റ്, എല്ലാ മരിച്ച വീടുകളിലും ചായയുടെ കൂടെ തരുന്ന ബിസ്കറ്റ്. മയ്യത്ത് കെയ്ക്ക് = നീണ്ട ക്യൂബ് കെയ്ക്ക്, ബട്ടര്‍ പേപ്പര്‍ കൊണ്ട് മയ്യത്തിനെ പൊതിയുന്നതുപോലെ ചുറ്റിയിരിക്കും). ബാഗും പുസ്തകവും മറ്റും പിന്നാമ്പുറത്ത് വച്ച് ചായകുടിക്കാന്‍ ഞങ്ങളുടെ കൂടെ കൂടുമ്പോള്‍ അവള്‍ ഉമ്മാമയെ കാര്യം അറിയിച്ചു: “ഉമ്മാമാ, കോവുപ്പുറത്ത് ഒണ്ടന്മാര്‍ ബന്ന്ക്ക്ണ്ട്”

“ലാ ഹൌലവലാ... ഇനി പഹേന്മാറക്കൊണ്ട് ആകെ ഫിത്തിന ആവ്വേല്ലോ...” ഉമ്മാമ തലയില്‍ കൈവച്ചുപോയി.

പുഴക്കരയില്‍ പശുക്കളെ മേയാന്‍ വിടുന്ന കുറച്ച് പുല്‍മേടുണ്ട്, അതാണീ കോവുപ്പുറം എന്നറിയപ്പെടുന്നത്. അവിടെ നാടോടികളായ തമിഴന്മാര്‍ വന്ന് താമസമാക്കിയിരിക്കുന്നു. അടുപ്പിച്ചടുപ്പിച്ച്, പഴയ സാരികൊണ്ടും തുണികള്‍ കൊണ്ടും അവര്‍ കുറേ തമ്പുകള്‍ പണിതിരിക്കുന്നു. അവിടെയുള്ള ഒരു മരത്തിന്റെ കൊമ്പുകളില്‍ തൊട്ടിലുകല്‍ കെട്ടി കുട്ടികളെ അതിലിട്ട് ഉറക്കുന്നു. പുഴയില്‍ മീന്‍ പിടിച്ച് വിറ്റും, പുഴയോരത്ത് നിന്ന് ആമയെ പിടിച്ച് പൊരിച്ചടിച്ചും, കുട്ട നെയ്തും, ആക്രി പെറുക്കിയും മറ്റുമാണ് അവരുടെ ജീവിതം. ആ സംഘത്തില്‍ പത്തുമുപ്പത് പേരുണ്ട്, പല വയസുകാര്‍. യുവാക്കള്‍, യുവതികള്‍, മലര്‍ന്ന് കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍, മുട്ടിലിഴയുന്നവര്‍, മൂക്കൊലിപ്പിച്ച് നടക്കുന്നവര്‍, മൂക്കില്‍ പഞ്ഞി വെക്കാറാ‍യവര്‍ എന്നുവേണ്ട എല്ലാവരും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒണ്ടന്മാര്‍ വലിയ പ്രശ്നക്കാരാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ന്യൂയിസെന്‍സ്...

ഉമ്മാമയെ സംബന്ധിച്ചിടത്തോളം ഒണ്ടന്മാര്‍ ചെയ്യും എന്ന് പറയപ്പെടുന്ന മോഷണങ്ങളാണ് വലിയ തലവേദന. പഴയ സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വന്ന് മുറ്റത്തു വച്ചിരിക്കുന്ന കിണ്ടി, പുറകുവശത്തുള്ള പാത്രങ്ങള്‍, ഇറയത്ത് ചാക്കില്‍ കെട്ടി വച്ചിരിക്കുന്ന അടക്ക, കുരുമുളക് തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങള്‍ എന്നുവേണ്ട അഴിച്ചുവച്ചിരിക്കുന്ന ചെരുപ്പുവരെ അവര്‍ അടിച്ചുമാറ്റും എന്നാണ് ആരോപണം.

രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍, ഉച്ചക്ക് ഊണിന്റെ സമയത്ത്, ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള “ഇടച്ചായ” സമയത്ത്, വൈകുന്നേരത്തെ കട്ടന്‍ചായ സമയത്ത് എന്നുവേണ്ട, പറ്റുമെങ്കില്‍ രാത്രിഭക്ഷണത്തിന്റെ സമയത്തുപോലും മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കുട്ടിയെയും അരയില്‍ അറ്റാച്ച് ചെയ്ത് അടുക്കളമുറ്റത്ത് വരുന്ന ഒണ്ടത്തിമാരാണ് ഉമ്മയുടെ പ്രശ്നം. ചിലപ്പോള്‍ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ വെച്ച ഭക്ഷണം വരെ ഇവര്‍ക്ക് കൊടുക്കേണ്ടി വന്നേക്കും. ഉമ്മയുടെ അടുക്കളബജറ്റ് വരെ താളം തെറ്റും.

ഉപ്പയ്ക്കാണെങ്കില്‍ പുഴയോട് തൊട്ടുകിടക്കുന്ന പറമ്പിന്റെ അറ്റം പുഴയെടുക്കും എന്ന ടെന്‍ഷന്‍. പറമ്പിന്റെ അറ്റത്തേക്ക് ഓടി വന്ന്, വായുവില്‍ തലകുത്തിമറിഞ്ഞ്, പുഴയിലേക്ക് വലിയ ശബ്ദത്തോടെ ചാടുന്ന ഒണ്ടന്‍ കുട്ടികള്‍ പറമ്പ് പുഴയെടുക്കാന്‍ മുഖ്യകാരണമാവുന്നുണ്ട് എന്നാണ് ഉപ്പ കരുതുന്നത്. ഡസന്‍ കണക്കിന് കരുമാടിക്കുട്ടന്മാര്‍ ചാടിമറിയുമ്പോള്‍ ആര്‍ക്കും ആ സംശയം വന്നുപോകും.

ഇവര്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉപ്പയുടെ മറ്റൊരു കണ്‍സേണ്‍... കപ്പക്കൂട്ടങ്ങളുടെ “മെരട്” (മൂട്) അവര്‍ കക്കൂസാക്കി മാറ്റും. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഉപ്പയ്ക്ക് ഇത് വല്ലാതെ ഫീല്‍ ചെയ്യും. കപ്പ പറിക്കാന്‍ വരുമ്പോള്‍ അതില്‍ ചവുട്ടിപ്പോവുന്ന പണിക്കാര്‍ക്കുപോലും അത്രക്ക് ഫീല്‍ ചെയ്യില്ല.

എനിക്കാണെങ്കില്‍ ഒണ്ടന്മാര്‍ കാരണം കുറേയേറെ പ്രശ്നങ്ങളുണ്ട്. തനിമയുള്ള “കുറ്റ്യാടിലോക്കല്‍” ഇനമായ എന്റെ അധികാര പരിധിയില്‍ വരുന്ന മാവുകളില്‍ വരത്തന്മാരായ ഒണ്ടന്‍ കുട്ടികള്‍ കല്ലെടുത്തെറിയുന്നു. ഇതെനിക്ക് ക്ഷമിക്കാന്‍ പറ്റ്വോ? മാത്രമല്ല, പേഴ്സണല്‍ ഹൈജീനില്‍ “ജയനായ“ എന്റെ സ്നാനത്തിന് ഇവര്‍ തടസം സൃഷ്ടിക്കുന്നു.

“പോത്തുപോലെ പൊയക്കല്‍ പോയി കെടന്നിറ്റ് വെര്ന്നത പഹയന്‍” എന്നാണ് പൊതുവെ എന്റെ കുളിയെ പറ്റിയുള്ള അഭിപ്രായമെങ്കിലും ഞാനത് സമ്മതിക്കില്ല; ആവശ്യത്തിന് സമയമെടുത്ത്, സോപ്പൊന്നും തേക്കാതെ തന്നെ വെറും പുഴവെള്ളത്തില്‍ എന്റെ ദേഹത്തെ ചേറ് കഴുകിക്കളയാനാണ് ഞാന്‍ പുഴയില്‍ കിടക്കുന്നത്. പക്ഷെ ആ സമയം നോക്കി ഒണ്ടന്‍ കുട്ടികള്‍ ഞാന്‍ കുളിക്കുന്ന കടവിന്റെ തൊട്ടുമുകളിലായി കുളിച്ചാല്‍ ഞാനെന്ത് ചെയ്യും? മാമീച്ചായുടെ പശുവിനെ കുളിപ്പിച്ച വെള്ളത്തില്‍ വേണമെങ്കില്‍ ഞാന്‍ കുളിക്കും, പക്ഷെ ഇവന്മാര് കുളിച്ച വെള്ളത്തില്‍... ങേ ഹേ...

എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ? എത്രയെത്ര ട്രെയിനുകള്‍ ലേറ്റാവുന്നു, ഏതെങ്കിലും വരാതിരുന്നിട്ടുണ്ടോ? അതാണ്. അതുകൊണ്ട് ബുദ്ധിമുട്ടുകള്‍ സഹിച്ചും ജീവിക്കുക തന്നെ.

ഒണ്ടന്മാരുമായി ഒരു എന്‍‌കൌണ്ടറിന് എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല, എന്നിട്ടും...

ഒരിക്കല്‍ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ച് പോവാന്‍ അല്‍പ്പം വൈകി. വൈകല്‍ എനിക്കൊരു പ്രശ്നമായിരുന്നില്ലെങ്കിലും പെങ്ങള്‍ക്ക് അത് ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഷോര്‍ട്ട്കട്ടായ പുഴയിറമ്പിലൂടെയുള്ള വഴി സ്വീകരിച്ചു. അംഗീകൃത വഴിയല്ലാത്തതിനാല്‍ പോകുന്ന വഴിയില്‍ ചിലപ്പോല്‍ വഴുതി പുഴയിലേക്ക് വീഴാം, എന്നാലും സ്കൂളിലേക്ക് ഒരു 5 മിനിറ്റെങ്കിലും നേരത്തെ എത്താന്‍ കഴിയും. പക്ഷെ ഒരു പ്രശ്നം, ആ വഴിയുടെ അവസാനം നേരത്തെ പറഞ്ഞ കോവുപ്പുറത്താണ്. ഒണ്ടന്മാര്‍ തമ്പടിച്ചിരിക്കുന്ന അതേ കോവുപ്പുറത്ത്. പക്ഷെ ലേറ്റാവാതെ സ്കൂളിലെത്താന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ആ വഴിതന്നെ ഞങ്ങള്‍ സ്വീകരിച്ചു.

മട്ടി മരത്തിനെ വടി കയ്യിലേന്തി, അതുകൊണ്ട് വഴിയരികിലെ സകല കമ്മ്യൂണിസ്റ്റ് പച്ചകളുടെയും തലയരിഞ്ഞ് ബാലരമയിലെ സേനാനായകനായി സ്വയം അവരോധിച്ച് ഞാന്‍ നടന്നു. എന്റെയും അവളുടെയും സ്ലേറ്റും പുസ്തകങ്ങളുമേന്തി സഹോദരി എന്റെ മുന്നിലും. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ കോവുപ്പുറത്തെത്തി. ഉച്ചയായതിനാല്‍ അധികം ഒണ്ടന്മാരൊന്നും അവിടെയില്ല. ഒന്ന് രണ്ട് ഒണ്ടത്തിമാര്‍ എന്തോ ഭക്ഷണമുണ്ടാക്കുന്നുണ്ട്. കുറെ വയസന്മാരും വയസത്തിമാരും തമ്പിനകത്ത് കിടന്നുറങ്ങുന്നു. അല്‍പ്പം ദൂരെ കെട്ടിയിരിക്കുന്ന രണ്ടു മൂന്ന് തൊട്ടിലുകളില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ട്, മൊത്തത്തില്‍ ശാന്തത.

കോവുപ്പുറം ഏതാണ്ട് കടന്നുകിട്ടി എന്ന ആശ്വാസത്തില്‍, മുന്‍പില്‍ പെങ്ങളും പുറകില്‍ ഞാനും നടന്നുപോയപ്പോള്‍ അപ്രതീക്ഷിതമായി അത് സംഭവിച്ചു. തൊട്ടില്‍ കെട്ടിയിരിക്കുന്ന മരത്തിന്റെ താഴെ കിടന്നുറങ്ങിയിരുന്ന ഒണ്ടന്മാരുടെ നായ നല്ല സ്റ്റൈലന്‍ തമിഴ്കുരകളോടെ ഞങ്ങളുടെ നേരെ ചാടിവീണു. മരത്തിന്റെ പുറകിലായിരുന്നതിനാല്‍ ആ ജന്തു പെങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പേടിച്ചരണ്ടുപോയ അവള്‍ വരമ്പില്‍ നിന്ന് വഴുതിവീണു. പുസ്തകവും സ്ലേറ്റും എല്ലാം നാലുപാടും ചിതറി. അല്‍പ്പം പുറകിലായിരുന്നതിനാല്‍ എനിക്ക് ഓടിമാറാന്‍ പറ്റി. കുരകേട്ട് ഒണ്ടത്തിമാര്‍ ഓടിയെത്തിയത്കൊണ്ട് നായ അവളെ അറ്റാക് ചെയ്തില്ല എന്ന് മാത്രം.

പുസ്തകം മുഴുവന്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്നു. എന്റെ സ്ലേറ്റ് കഷണങ്ങളായി ചിതറിപ്പോയി. അവളുടെ യൂനിഫോമില്‍ മുഴുവന്‍ ചെളി. മുട്ട് ഉരഞ്ഞ് പൊട്ടിയിരിക്കുന്നു.

ചെറിയവനായ ഞാന്‍ എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കും?

എനിക്ക് വല്ലാത്ത സങ്കടം വന്നു. ആശ്വാസവാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഞാനും അവളുടെ കൂടെ കുറേയേറെ കരഞ്ഞു.

തിരിച്ച് വീട്ടിലേക്ക് ചെന്നാല്‍ സെന്റിമെന്റ്സിന് പകരം തല്ല് കിട്ടിയെന്ന് വരാം, അതുകൊണ്ട് പുസ്തകമെല്ലാം പെറുക്കിയെടുത്ത് ഞങ്ങള്‍ സ്കൂളിലേക്ക് തന്നെ വിട്ടു.

എന്റെ “ആങ്ങള”മനസിനെ ആ സംഭവം വല്ലാതെ അലട്ടി. നാലുവയസിന് ഇളയതാണെങ്കിലും ഒരാപത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ എങ്ങനെ ആ സഹോദര പദവിക്ക് അര്‍ഹനാകും? എന്റെ മനസില്‍ സങ്കടവും ദേഷ്യവുമെല്ലാം നുരഞ്ഞു. പാത്തുട്ടീച്ചറുടെ മലയാളം പിരീഡും, കണാരന്മാഷുടെ ഡ്രില്ലും അശോകന്‍ മാഷുടെ സാമൂഹ്യപാഠവുമെല്ലാം അന്നെനിക്ക് ഒരു പോലെ തന്നെ തോന്നി. എന്തുവിധത്തിലും ഇതിന് പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ ഇത്തിരിപ്പോന്ന, വെറും മൂന്നാം ക്ലാസ് പയ്യനായ ഞാന്‍ എന്ത് ചെയ്യാന്‍?

കൂട്ടുകാരനായ ഗുണ്ടേഷുമായി ഞാന്‍ ഗൂഢാലോചന നടത്തി, എന്റെ സഹോദരിയെ പേടിപ്പിച്ച ആ നായ വധശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കുന്നില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നായയെ വധിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.

വിഷം കൊടുത്ത് കൊല്ലല്‍, കഴുത്തില്‍ കുടുക്കിട്ട് കൊല്ലല്‍, എറിഞ്ഞുകൊല്ലല്‍ തുടങ്ങി പല പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുനോക്കി. എല്ലാത്തിനും അതിന്റെതായ റിസ്കുണ്ടെങ്കിലും വിഷം കൊടുത്ത് കൊല്ലുന്നത് മാത്രമാണ് ഒരു പോംവഴി.

സ്കൂള്‍ വിട്ട് വരുമ്പോള്‍ കുഞ്ഞേറ്റിക്കാന്റെ പീടികയില്‍ കയറി ഞാന്‍ വളരെ സ്റ്റ്രെയ്റ്റ് ഫോര്‍വേഡായി കാര്യം ചോദിച്ചു” “ഇബ്ഡ നായിനെ കൊല്ല്ന്ന വെഷണ്ടോ?”

“എലീനെ കൊല്ല്ന്നെത്ണ്ട്, നായിനെ കൊല്ല്ന്നെ വെഷം.... അഞ്ചാതി ഒരു സാധനം ഇതുവരെ എറങ്ങീക്കില്ല മോനേ, എനി ഏടേങ്കിലും കിട്ടുന്നാങ്കില് ഞാന്‍ ഇന്റെ ഉപ്പാന്റെട്ത്ത് കൊടുത്ത് വിടാ..”

“മാണ്ട, ഇങ്ങള് ഇത് ഉപ്പാനോട് പറയേ മാണ്ട” ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യകതയെ പറ്റി ഉപ്പ അറിഞ്ഞാല്‍ പിന്നെ പ്രശ്നമാവും. ഞാന്‍ ഐഡിയ മാറ്റാന്‍ തീരുമാനിച്ചു.

ഗുണ്ടേഷും ഞാനും വീണ്ടും ഗൂഢാലോചന തുടങ്ങി. വിഷത്തിനു പകരം ഒരു ചോറുളയുടെ ഉള്ളില്‍ കുപ്പിക്കഷണം ഒളിപ്പിച്ച് വച്ച് അത് നായയെകൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച്ച. അന്ന് ഉച്ചയൂണിന് ഏതോ വിരുന്നുകാരനുണ്ടായിരുന്നു. ഇറച്ചിക്കറിയും മറ്റും കൂട്ടി ചോറുണ്ട ശേഷം വീടിനു പുറകുവശത്തെ കുപ്പയില്‍ നിന്ന് കിട്ടിയ ഒരു പൊട്ടിയ ഗ്ലാസിന്റെ കഷണത്തിനു ചുറ്റും അല്പം ചോറും ഇറച്ചിയും ഞാന്‍ പിടിപ്പിച്ചു. ഒറ്റയ്ക്ക് ഞാന്‍ കോവുപ്പുറത്തേക്കിറങ്ങി.

രണ്ടു ദിവസം മുന്‍പത്തെ സെയിം സിറ്റ്വേഷന്‍. ഉള്ളധൈര്യം എല്ലാം സംഭരിച്ച് ഞാന്‍ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. മരത്തിന്റെ താഴെ നായ കിടക്കുന്നു. അല്‍പ്പം മാറിനിന്ന് ഞാന്‍ ആ ചോറുരുള നായയുടെ മുന്നിലേക്കിട്ടുകൊടുത്തു.

അതില്‍ ചെറിയൊരു പിശക്. എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ ഉരുള പൊട്ടിപ്പോയി. കുപ്പിക്കഷണം ആദ്യം താഴെ വീണു. ഇറച്ചിക്കഷണം അല്‍പ്പം കൂടെ ദൂരെ, അതിലും ദൂരെയായി കുറേ ചോറ്മണികള്‍.

നായയുടെ മുഖത്ത് പുച്ഛം! അത് രൌദ്രഭാവമായി മാറുന്നതിനിടെ ഞാന്‍ സ്ഥലം കാലിയാക്കി. ഓടുന്നതിനിടയില്‍ ഞാന്‍ കണ്ടു, അരയില്‍ ഒരു ചെളിപിടിച്ച ചരട് കെട്ടിയ, മൂക്കള ഒലിപ്പിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒണ്ടന്‍‌കുഞ്ഞ് ആ വീണുപോയ ഇറച്ചി എടുത്ത് കഴിക്കുന്നു...

കോവുപ്പുറത്ത് നിന്ന് പുഴയിലേക്ക് ഓടിയിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ നായ പുറകിലില്ല. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുഴയരികിലിരിക്കുമ്പോള്‍ മനസില്‍ പുതിയൊരു ഫീലിംഗ് ഉരുണ്ടുകൂടാന്‍ തുടങ്ങി.

വീട്ടില്‍ സഹോദരിയുമായുണ്ടാവാറുള്ള റുട്ടീന്‍ ഫൈറ്റുകളില്‍ അവള്‍ തോല്‍ക്കുമ്പോള്‍ പറയാറുണ്ട്, ഞാന്‍ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കുട്ടിയല്ലെന്ന്, ഏതോ ഒരു മഴക്കാലത്ത് പുഴയിലൂടെ ഒലിച്ചു വന്ന ഒരു ഒണ്ടന്‍ കുട്ടിയായിരുന്നു ഞാനെന്ന്. ഏതങ്കം ജയിച്ചുനില്‍ക്കുന്നതാണെങ്കിലും എന്റെ സന്തോഷങ്ങളെ മുഴുവന്‍ തകര്‍ത്തുകളയുന്ന വാക്കുകളായിരുന്നു അവ, ഞാന്‍ അത് കഠിനമായി അവിശ്വസിക്കുമെങ്കിലും.

ഇന്ന് ഞാന്‍ നായയെ കൊല്ലാനിട്ടുകൊടുത്ത ആ ചോറുരുളയില്‍ ഒട്ടിനിന്നിരുന്ന ഇറച്ചിക്കഷണം മുട്ടിലിഴഞ്ഞെടുത്തു കഴിച്ചത് അതുപോലൊരു കുട്ടിയല്ലായിരുന്നോ? കോവുപ്പുറത്ത് കഴിയേണ്ടി വന്നതുകൊണ്ടല്ലേ അവന്‍ ആ ഇറച്ചിക്കഷണം എടുത്ത് കഴിച്ചത്? എന്റെ വീട്ടിലേതു പോലെ അല്‍പ്പം കൂടി സൌകര്യങ്ങളുണ്ടായിരുന്ന ഒരു വീട്ടിലായിരുന്നു അവനെങ്കില്‍ നിലത്തുവീണ ഇറച്ചിക്കഷണം എടുത്തുകഴിക്കാന്‍ അവന്റെ അമ്മയും അച്ഛനും അവനെ അനുവദിക്കുമായിരുന്നോ? നല്ല വീടും നല്ല ഭക്ഷണവുമില്ലാതെ അവന്‍ വളരേണ്ടി വന്നത് ആര് കാരണമാണ്? വേലിയേറ്റത്തിന് പുഴ മുഴുവന്‍ നിറഞ്ഞുകിടക്കുന്ന ആ ഇളം ചൂടുള്ള വെള്ളത്തില്‍ കിടന്ന് നട്ടുച്ചക്ക് എന്റെ തല ഞാന്‍ ആവുന്നത്ര ചൂടാക്കി.

സാധാരണ വൈകുന്നേരങ്ങളില്‍ ഉമ്മ വിളിക്കുന്നത് വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കാറുള്ളതു പോലുള്ള മാനസികാവസ്ഥയായിരുന്നില്ല എനിക്കന്ന്. തലതോര്‍ത്താന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ആ വരവ് കണ്ട് ഉമ്മ എന്നെ ശാസിച്ചു.

“തലേല് വെള്ളം കുടിപ്പിക്കണ്ട” എന്നും പറഞ്ഞ് ഉമ്മ വിഗറസ്സായി എന്റെ തല തോര്‍ത്തിത്തന്നു. “ഉമ്മ തോര്‍ത്തിങ്ങ് താ, ഞാന്‍ തന്നെ തോര്‍ത്താം” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള ഞാന്‍ അന്നാദ്യമായി തലതോര്‍ത്തലിന്റെ സ്നേഹനൊമ്പരം ആസ്വദിച്ചു. തോര്‍ത്തിന്റെ അറ്റം വിരലില്‍ ചേര്‍ത്ത് പിടിച്ച് ചെവിയുടെ അകം ഉമ്മ വൃത്തിയാക്കിത്തന്നപ്പോള്‍ അന്ന് ഞാന്‍ കുതറിമാറിയില്ല.

മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് തന്നെ അന്ന് ഞാന്‍ തയ്യാറായിനിന്നു. നമസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ “പടച്ചോനേ, കണാരന്മാഷിന്റെ അടി എന്നെ കൊള്ളിക്കല്ലേ... പൊരപ്പണി വേഗം തീര്‍ക്കാന്‍ ഉപ്പാക്ക് കൊറേ പൈശ കൊട്ക്കണേ” എന്ന് മാത്രം പ്രാര്‍ത്ഥിക്കാറുള്ള ഞാന്‍ അന്ന് ഒണ്ടന്മാര്‍ക്കും ഒരു വീട് കൊടുക്കേണ്ട കാര്യം പരമകാരുണികനോട് പറഞ്ഞു. നിസ്കാരപ്പായയില്‍ ആദ്യമായെന്റെ കണ്ണീര് വീണു.

അന്ന് രാത്രി അങ്ങാടിയില്‍ നിന്ന് കൊണ്ടുവന്ന കടലവറുത്തത് ഞങ്ങള്‍ക്ക് തരുന്നതിനിടയില്‍ ഉപ്പ ഉമ്മയോട് പറഞ്ഞു: “കോവുപ്പുറത്തുനിന്ന് ഒണ്ടന്മാരെ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചു“ അവരിലെ ആരോ ഒരാള്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ടുപോലും. നാട്ടുകാരുടെ പരാതി പ്രകാരം വൈകുന്നേരം തന്നെ ഒണ്ടന്മാരെ മുഴുവന്‍ പോലീസുകാര്‍ ഒഴിപ്പിച്ചു.

-ഒണ്ടന്മാരുടെ കഥ ഇവിടെ തീര്‍ന്നു-



രാവിലെ ജോലിക്കുപോകാന്‍ ഒരുങ്ങുമ്പോള്‍ ഗള്‍ഫ്ന്യൂസില്‍ കണ്ട ചിത്രമാണിത്. യുദ്ധപ്രഭുക്കള്‍ അരങ്ങുവാഴുന്ന കോംഗോ റിപ്പബ്ലിക്കില്‍ ഇളയവനെ ചുമലിലേറ്റിക്കൊണ്ടുപോകുകയാണ് Protegee എന്ന പെണ്‍കുട്ടി, അവരുടെ അച്ഛനെയും അമ്മയെയും തിരഞ്ഞ്. ഇവന്റെ കരയുന്ന മുഖം ഇന്ന് എന്റെ ഹൃദയത്തില്‍ അലിവ് കൊണ്ടുവന്നു. മനസിനടിയില്‍ കിടക്കുന്ന അഹങ്കാരത്തെ അല്‍പ്പം ശമിപ്പിച്ചു. ഇവന്റെ മുഖവും പണ്ട് കണ്ട ആ നാടോടിക്കുട്ടിയുടെ മുഖവും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അന്ന് എന്റെ മനസില്‍ തോന്നിയ വികാരത്തിന്റെ ഒരു മുതിര്‍ന്ന രൂപം ഇത് കാണുമ്പോള്‍ എന്റെ മനസിലുണ്ട്.

Friday, October 17, 2008

തേങ്ങാക്കൊല - The Bunch Of Coconut

“ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“

ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ; കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു. എത്തിയിരിക്കുന്നു എന്നുമാത്രമല്ല, മൂപ്പര്‍ പണിയും തുടങ്ങിയിരിക്കുന്നു, എനിക്ക് പണി തരാനും...

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നുവച്ചാല്‍...

അടുക്കളയില്‍ ദോശ ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലും ഉമ്മ എന്റെ മുറിയിലെത്തും. എന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും: “നോക്ക്... ഇഞ്ഞ് ഇണീക്ക്... കണാരനതാ തെങ്ങ്മ്മല് കയര്വേന്‍ ബന്ന്ക്ക്... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”

“മ്... ഓറ് തേങ്ങ പറിച്ച് തീരട്ടെ... എന്നിറ്റ് ഇണീക്കാ ഉമ്മാ... ഞാന്‍ കൊറച്ചുംകൂടി ഒറങ്ങട്ടെ...”

വെള്ളിയാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിയാവുമ്പോഴേക്ക് മദ്രസയില്‍ എത്തണം. ആകെക്കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ അല്‍പ്പം ഉറങ്ങാന്‍ സമയം കിട്ടുന്ന ഈ ദിവസം കണക്കാക്കിയാണ് കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ വന്നിരിക്കുന്നത്.

“ഇഞ്ഞ് ഇണീക്ക്, ഉപ്പ ഇപ്പം വെരും.. ഉപ്പാനെ വെറ്പ്പ് പിടിപ്പിക്കാണ്ട് വന്ന് തേങ്ങ പെറുക്കിയിട്ട് കൊടുക്ക്... ചെല്ല്... ചെല്ല്....” ഉമ്മ എന്നെ എഴുന്നേല്‍പ്പിക്കാനുള്ള അനുപല്ലവി തുടങ്ങും, പക്ഷെ അത് മുഴുവനാക്കാന്‍ ഉമ്മയ്ക്ക് മിക്കവാറും പറ്റാറില്ല, അപ്പോഴേക്കും അടുക്കളയില്‍ ഏതെങ്കിലും കുരുത്തംകെട്ട പൂച്ച എന്തെങ്കിലും അക്രമം കാണിച്ചിരിക്കും, അല്ലെങ്കില്‍ ദോശകരിയാന്‍ തുടങ്ങിയിരിക്കും... എന്നെ വിട്ട് ഉമ്മ സ്വന്തം കാര്യം നോക്കിപ്പോവും.

പക്ഷെ അധികനേരം കഴിയും മുന്‍പുതന്നെ ജനാലയ്ക്ക് മുട്ടാന്‍ തുടങ്ങും ഉപ്പ. മുട്ടുക എന്ന് പറഞ്ഞാല്‍ അതൊരു കുറച്ചിലാണ്. സത്യത്തില്‍ ജനലിന്റെ ഫ്രെയിം ഇരൂള്‍ മരം കൊണ്ട് ഉണ്ടാക്കിയതായത് കൊണ്ട് പൊട്ടിപ്പോവുന്നില്ല എന്നേയുള്ളൂ... ആ ജാതി തട്ടലാണ്. വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട് എന്ന കാര്യം അദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു.

ഇനിയും എഴുന്നേല്‍ക്കാതിരിക്കണമെങ്കില്‍ ചെവിക്ക് വല്ല പ്രശ്നവുമുണ്ടാവണം. ഒരു വിധപ്പെട്ട ഉറക്കമെല്ലാം ആ ഒച്ചകേള്‍ക്കുന്നതോടെ പോകും.

ഈ മേലെ ഉദ്ധരിച്ച ശബ്ദങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ധും എന്നത് വളരെ നാച്ചുറലായ ശബ്ദമാണ്. കണാരേട്ടന്‍ തെങ്ങിന്റെ തലയില്‍ കയറി തന്റെ മൂര്‍ച്ചയേറിയ വാക്കത്തികൊണ്ട് വീശുമ്പോള്‍ ഒറ്റയായി വീഴുന്ന തേങ്ങകള്‍ മഴയും മഞ്ഞും കൊണ്ട് നനഞ്ഞ മണ്ണില്‍ തങ്ങളുടെ അറൈവല്‍ അക്ക്നോളജ്മെന്റായി പുറപ്പെടുവിക്കുന്ന ശബ്ദമാണത്; ധും!

കണാരേട്ടന്‍ ഏതെങ്കിലും തെങ്ങിന്റെ മുകളില്‍ കയറിയാല്‍ അതിന്റെ തൊട്ടുതാഴെ തന്നെ നിന്ന്, മൂപ്പര്‍ തേങ്ങ പറിച്ച് തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ഇതൊക്കെയൊന്ന് പെറുക്കിയിട്ട് തീര്‍ത്തുകളഞ്ഞാല്‍ കളിക്കാന്‍ പോവാല്ലോ എന്നോര്‍ത്ത് തലയും ചൊറിഞ്ഞ്, അല്ലെങ്കില്‍ ചിലപ്പോള്‍ കൈലി/ട്രൌസറ് കയറ്റി കാലും ചൊറിഞ്ഞ് (പറമ്പില്‍ ആവശ്യത്തിന് തൂവ/ചൊറിയണംസ് ഉണ്ടേ...) ഇരിക്കുമ്പോഴാണ് മുകളിലിരുന്ന് കണാരേട്ടന്‍ താഴെ മാറി നില്‍ക്കുന്ന ഉപ്പ വഴി എന്നെ ചീത്ത പറയുന്നത്: “ആടന്നങ്ങോട്ട് മാറി നിന്നൊ ചെറിയോനേ... തേങ്ങ തലേല് വീണിറ്റ് ഇന്ന വെലിച്ച്പായ്യേന്‍ ഇബ്ഡ ആരിക്കും ആവ്വൂല...”

തേങ്ങ എടുത്തിട്ട് കൊടുത്താലും പോര, “വായിക്കേടും“ (കുറ്റ്യാടി നിഘണ്ടു പ്രകാരം വായിക്കേട് = ചീത്തവിളി. വഴക്ക് എന്ന ഒറിജിനല്‍ വാക്കില്‍ നിന്ന് വന്നതായിരിക്കാം) കേള്‍ക്കണം. എന്തൊരു ഗതികേട്...

സോറി, റൂട്ട് മാറിപ്പോയി, ഇനി അടുത്ത സ്വരത്തെ ഡിഫൈന്‍ ചെയ്യാം.

പ്ഠും എന്ന ശബ്ദത്തിന്റെ സ്വരസ്ഥാനം അല്‍പ്പം മാറിയാണ് കിടക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ അടുക്കളമുറ്റത്ത് നിന്ന് അല്‍പ്പം മാറി, തേങ്ങാക്കൂടയുടെ മേല്‍ക്കൂരയില്‍. അവിടെ തേങ്ങവീണ് ഓട് പൊട്ടിയ ശബ്ദമാണത്. മിക്കവാറും ഇതിന് ഒരു അറ്റാച്ച്മെന്റായി ഉമ്മാമയുടെ വക ഒരു ദീനരോദനവും കേള്‍ക്കാം; “ഹത, പടച്ചോനേ... പഹയന്‍ ഓടിന്റെ മോള്ള്ത്തെന്നെ തേങ്ങ പറിച്ചിട്ട്... കണാരാ, ശൈത്താനെ, ഇഞ്ഞ് കയിഞ്ഞകുറി തെങ്ങ്മ്മെ കയരിയ നേരവും നാല് ഓട് പൊട്ടിച്ചതാ... എന്തായാലും ഇത് ഇഞ്ഞ് തന്നെ മാറ്റി ഇട്ട് തന്നിക്കില്ലേങ്കില് ചായേന്റെ ബെള്ളം തെരുവേല ഞാന്... ങാ...”

അവിടേം പണി എനിക്ക് തന്നെ, കണാരേട്ടന്‍ തെങ്ങ്കയറിത്തീരുന്നതിനു മുന്‍പ് പുതിയ ഓട് വാങ്ങിക്കൊണ്ടുവരണം; അങ്ങാടിയില്‍ പോയായാലും അടുത്ത വീട്ടില്‍ നിന്നായാലും.

അടുത്ത ശബ്ദം; പ്ഡും. ഇതും ഉമ്മാമ്മയുടെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു സ്വരമാണ്. ഇവിടെ തേങ്ങ വീണിരിക്കുന്നത് ഓടിന്റെ പുറത്തല്ല, “ബയ്യാപ്പൊറത്ത്” (പുറകുവശം/അടുക്കളമുറ്റം)കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഏതോ കുടുക്ക/ചട്ടിയുടെ മൂര്‍ത്തിയിലാണ് (ഏയ്.. ആ മൂര്‍ത്തിയല്ല, “ഞമ്മളെ“ വീടുകളില്‍ മൂര്‍ത്തികള്‍ ഇല്ല; മൂര്‍ത്തി എന്നുവച്ചാല്‍ മൂര്‍ദ്ധാവ് എന്ന്). സാധാരണഗതിയില്‍ കണാരേട്ടന്‍ തന്റെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഉമ്മാമ ഒരുവിധപ്പെട്ട ഫ്രാജെല്‍ മെറ്റീരിയത്സ് എല്ലാംതന്നെ ബയ്യാപ്പൊറത്തുനിന്ന് മാറ്റിവെക്കാറുള്ളതാണ്. പാവം ഉമ്മാമ, അന്ന് ആ വക സാധനങ്ങളില്‍ ഏതോ ഒന്ന് മാറ്റിവയ്ക്കാന്‍ മറന്നു, കണാരേട്ടന്‍ ഹിറ്റ് ദ ടാര്‍ഗെറ്റ് വിത്തൌട്ട് ഫെയില്‍. ഉമ്മാമയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു കുടുക്ക കൂടെ നഷ്ടമായി. കണാരേട്ടന്റെ അക്കൌണ്ടിലേക്ക് ഉമ്മാമ വക പഴിപറച്ചിലിന്റെ ക്രെഡിറ്റ് ഒന്ന്കൂടി. എനിക്കും പണി കൂടി. അങ്ങാടിയിലേക്ക് അടുത്ത പാച്ചില്‍. ഈ പ്രാവശ്യത്തെ ആവശ്യം കുടുക്ക.

ഹ്ശ്ശ്ശ്ശ്ശ്പ്ലും എന്ന ശബ്ദം ഉണ്ടാക്കിയത് ഒരു കോറസാണ്. കുലയിലെ തേങ്ങകളെല്ലാം മൂത്തതാണെങ്കില്‍ കണാരേട്ടന്‍ എല്ലാത്തിനെയും കൂടെ ഒരുമിച്ച് ഭൂമിയിലേക്ക് പറഞ്ഞയക്കും. അതുകാരണമാണ് കാറ്റിന്റെ ശബ്ദം പൈലറ്റായി വരുന്നത്. ഇത് മൊത്തം താഴെ ചെളിയില്‍ വീണ് ആ വെള്ളം ചുമരിന്മേല്‍ തെറിക്കും. അതിനും ഉമ്മാമ കണാരേട്ടനെ സ്നേഹപൂര്‍വം ശാസിക്കും.

ഇതിലൊന്നും പെടാത്ത ഒരു ശബ്ദം ഒരിക്കല്‍ കേട്ടു.അബ്ദുസ്സമദ് ഏലിയാസ് സമദ് ഏലിയാസ് ചന്ദ് ഏലിയാസ് ചന്ദ്ക്ക ഏലിയാസ് ചന്ദ്ക്കാള ഏലിയാസ് കാള എന്ന എന്റെ കൊച്ചുകസിനാണ് കഥാനായകന്‍. അന്ന് ചന്ദിന്റെ പ്രായം വെറും തുച്ഛം. എങ്ങിനെ വന്നാലും അഞ്ചില്‍ കൂടില്ല. പക്ഷെ ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ല, കുരുത്തക്കേടുകള്‍ക്കും.

ആ കുഞ്ഞുപ്രായത്തിലും അവന് മലയാളഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ലഘു - ഗുരു തിരിച്ച് വൃത്തം മനസിലാക്കി മാത്രമേ അവന്‍ ചൊല്ലാറുള്ളൂ. “രാമായണക്കാറ്റേ.. എന്‍ നീലാംബരിക്കാറ്റേ..” എന്ന ഗാനം അവന്‍ പാടിയിരുന്നത് ഇങ്ങനെയായിരുന്നു:

”രാമായെ... എണക്കാറ്റേ....
എന്‍നീലാമ്പേ... എരിക്കാറ്റേ...”

ഈ ചന്ദിന് ഒരു ചെറിയ അസുഖമുണ്ട്, ഈ കവിതയുടെ അസുഖേ... ഇടക്കിടക്ക് അവന്‍ കവിതകള്‍ ചൊല്ലും. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കല്‍പ്പനകളില്‍ അഭിരമിക്കുന്ന അവന്റെ ഹൃദയസ്പൃക്കായ വരികള്‍ കേട്ട് ഞാന്‍ പലപ്പോഴും ഖിന്നനായിപ്പോയിട്ടുണ്ട്!

കുടുംബത്തിലെ ആരുടെയോ കല്യാണദിവസം. വീട്ടില്‍ പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഇറങ്ങാനുള്ള ഒരുക്കങ്ങളില്‍. “എടവലത്തെ“ (അയല്‍‌വക്കത്തെ) “ബമ്പത്തി“ക്കോഴിയും “ബഡ്കൂസ്“കോഴിയും മുറ്റത്ത് ചിക്കിച്ചികയുന്നു. മുറ്റത്ത് സൈക്കിളില്‍ ചാരി‌ ഞാനിരിക്കുന്നു. എന്ത് കുരുത്തക്കേടൊപ്പിക്കണം എന്ന് ചിന്തിച്ച് തെങ്ങില്‍ കയ്യും കൊടുത്ത് ചന്ദ് നില്‍ക്കുന്നു. പുതുതായി മനസില്‍ വന്ന ഒരു കവിതയും അവന്‍ ചൊല്ലുന്നുണ്ട്.

“ചേരട്ട ബന്ന്....
പണിക്കാറ് ബന്ന്...

ചേരട്ടേനെ കണ്ട്...
ബടി കൊണ്ട് തോ‍ണ്ടീ...

കണ്ടത്തില് ചാടീ....”

കോലായില്‍ കണ്ട തേരട്ടയെ ഏതോ പണിക്കാരന്‍ തോണ്ടിയെടുത്ത് പറമ്പിലേക്ക് കളഞ്ഞുവത്രേ... പാവം തേരട്ട...

പെട്ടെന്നൊരു ശബ്ദം!

തേങ്ങവീണ ശബ്ദം തന്നെ, പക്ഷെ ഒരു സൈലന്‍സര്‍ പിടിപ്പിച്ച എഫക്റ്റുണ്ട് ശബ്ദത്തിന്. തിരിഞ്ഞുനോക്കുമ്പോള്‍ ബമ്പത്തിക്കോഴിയുടെയും ബഡ്ക്കൂസ് കോഴിയുടെയും തൂവല്പോലും കാണാനില്ല. ചന്ദ് തെങ്ങും ചാരി കവിതചൊല്ലിക്കൊണ്ട് നില്‍ക്കുകയല്ല, ഇരിക്കുകയാണ് തെങ്ങിന്റെ ചോട്ടില്‍, തെങ്ങിന് കൊടുത്തിരുന്ന കൈ അങ്ങനെത്തന്നെ വച്ചിട്ടുണ്ട്. അവന്റെ മുഖത്ത് ഒരു തരം “എറിഞ്ഞോനെ തിരിയാത്ത” ഭാവം. തൊട്ടപ്പുറത്ത് കുറ്റ്യാടിത്തേങ്ങകളുടെ സൈസിന് മകുടോദാഹരണമായി ഒരു കൊയ്യായിത്തേങ്ങ കിടക്കുന്നു.

“സുവേര്‍ക്കാ, എന്ത്ന്നാ ഒരു കൂറ്റ് കേട്ടേ... എനക്കൊന്നും തിരീന്നില്ലാലോ? ഈ തേങ്ങ എപ്പാ ഇബ്‌ഡ വീണേ?”

അവനാകെ ഒരു “ബ്ലിങ്കസ്യ“ ലുക്ക്. മുഖത്ത് വലിയൊരു ക്വസ്റ്റ്യന്‍ മാര്‍ക്ക്!

എനിക്ക് ചിരിപൊട്ടി. തലയില്‍ തേങ്ങ വീണിട്ടും അവന് സംഗതി മനസിലായിട്ടില്ല. ഈ ബ്രേക്കിംഗ് ന്യൂസ് ഉടന്‍ തന്നെ ഞാന്‍ അകത്തെത്തിച്ചു.

നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് അവന്റെ ഉമ്മ മുറ്റത്തേക്ക് വന്നു. അവരുടെ ഒക്കത്തിരുന്ന ചന്ദിന്റെ അനിയത്തിയും സൌണ്ട്ബോക്സ് ഫുള്‍ വോള്യത്തില്‍ ഓണ്‍ ചെയ്തു. പുറകെ എന്റെ ഉമ്മ, മറ്റുള്ളവര്‍. വണ്‍ ബൈ വണ്ണായി എല്ലാവരും അവരുടെ വക കരച്ചില്‍ തുടങ്ങി.

അതുവരെ വാ പൊളിച്ചു നിന്നിരുന്ന ചന്ദും ഇതു കണ്ട് ദര്‍ബാര്‍ രാഗത്തില്‍ കരയാന്‍ തുടങ്ങി. മൊത്തം ബഹളം. ഒരു റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്!

“ഇനിക്കെന്തെങ്കിലും പറ്റ്യോ മോനേ?”

“എനക്കറിഞ്ഞൂടാ..”

“വേദനണ്ടോ?”

“തിരീന്നില്ല”

“ഡോട്ടറ്യേര്ത്ത് പോണോ”

"മാണ്ടാ.... എന്ന ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ.... എന്ന പിന്നേം മാര്‍ക്കം ചെയ്യണ്ടാ... എനക്ക് ലോട്ടറ്യേര്ത്ത് പോണ്ടാ”

അതുവരെയുണ്ടായിരുന്ന സകല ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവന്‍ വലിയ വായില്‍ കരഞ്ഞു. ഈ സംഭവത്തിന് അല്‍പ്പം മുന്‍പാണ് അവന്റെ സുന്നത്ത് ചെയ്തത്. ബാക്കിയുള്ളതും സുന്നത്ത് ചെയ്തുകളയുമോ എന്ന ടെന്‍ഷനിലാണവന്‍ ആര്‍ത്തുകരയുന്നത്.

അവന്റെ തലയില്‍ മുഴയൊന്നും വന്നില്ലെങ്കിലും, വേദന ഒട്ടുമുണ്ടായിരുന്നില്ലെങ്കിലും തെങ്ങിന്റെ ഉയരവും തേങ്ങയുടെ വലിപ്പവും പരിഗണിച്ച് എന്തായാലും ഡോക്ടറെ കാണിക്കാന്‍ തീരുമാനമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയുമായെത്തി. ഉമ്മര്‍ഡോക്റ്ററുടെ ക്ലിനിക്കിലേക്ക് ഞങ്ങളെയും വഹിച്ച് ആ ചെറിയവാഹനം ചീറിപ്പാഞ്ഞു.

കുഴപ്പമൊന്നുമില്ല, ഛര്‍ദ്ദിക്കുകയോമറ്റോ ചെയ്താല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ അവന്റെ കേസ്ഫയല്‍ മടക്കി.

തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ടൌണിലെ അണ്ണാച്ചിയുടെ കടയുടെ മുന്നിലെത്തി. ആഗോളവല്‍ക്കരണമൊന്നും കുറ്റ്യാടിയില്‍ കാല്‍കുത്തിയിട്ടില്ലാത്ത സമയമാണ്. അങ്ങാടിയില്‍ സകലമാന “കുടിശത്തൊഴില്‍“ മിഠായികളും വില്‍ക്കുന്ന ഹോള്‍സെയില്‍ ഡീലറാണീ അണ്ണാച്ചി. അന്നൊക്കെ മരുന്നുകഴിക്കാന്‍ മടികാണിക്കുന്ന കുറ്റ്യാടിയിലെ കുട്ടികള്‍ക്ക് വയറിളക്കാനുള്ള മരുന്നെഴുതുന്നതിന് പകരം ഡോക്ടര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് “അണ്ണാച്ചിപ്പീട്യേലെ മൂട്ടായി” ആയിരുന്നു.

“അണ്ണാച്ചിപ്പീട്യ” കണ്ടപ്പോള്‍ ചന്ദ് അവന്റെ തനിക്കൊണം പുറത്തുകൊണ്ടുവന്നു:

“എനക്ക് തേന്മൂട്ടായി മാണം............”

“എന്ത് ചെറിയോനേ?” അവന്റെ ഉമ്മ.

“അല്ല, എനക്ക് പുളിയച്ചാറ് മാണം”

“ഹേ...”

“അല്ലേങ്കില് അരുള്‍ ജ്യോതി മാണം”

“അതും മാണ്ട, എനക്ക് കുറുക്കന്‍ തീട്ടം മാണം” (തെറ്റിദ്ധരിക്കാതീങ്കെ, ഇത് അന്ത സാധനമല്ലൈ! ഏതാണ്ട് ഒരു നായിക്കാട്ടം ഷെയിപ്പിലുള്ള അണ്ണാച്ചി മിഠായി. ഒരു പകുതിയിക്ക് മഞ്ഞ നിറം, മറ്റേപ്പകുതിക്ക് പച്ച നിറം. കടിച്ചാല്‍ പല്ലിന്മേല്‍ പറ്റുന്ന ഒരു തരം ഞെക്കിത്തുറുത്തിച്ച മധുരമുള്ള “മുട്ടായി”. ചന്ദിന്റെ ഫേവറിറ്റ്.)

ഇതും പറഞ്ഞ് അവന്‍ ഒരൊറ്റക്കരച്ചില്‍. അവന് മാത്രമായി വാങ്ങിക്കൊടുക്കുന്നതെങ്ങിനെ? അതുകൊണ്ട് എനിക്കും കിട്ടി, ഒരു കുറുക്കന്‍ തീട്ടം!

പിന്നീട് കല്യാണത്തിന്റെ തിരക്കായതിനാല്‍ പൈസക്കണക്ക് ചോദിക്കാനും പറയാനും ആര്‍ക്കും സമയം കിട്ടിയില്ല. അതുകൊണ്ട് അന്നത്തെ ഓട്ടോറിക്ഷച്ചിലവ് കഴിച്ച് ബാക്കിയുള്ള പൈസ എന്റെ കീശയിലായി. ആ പൈസകൊണ്ട് ഞാനും മറ്റു ഫ്രണ്ട്സും കല്യാണം അടിച്ചുപൊളിച്ചു.

ഇത്രേം നേരം കിടന്നാലോചിച്ചിട്ടും ഉമ്മ വന്ന് എന്നെ വിളിക്കുന്നില്ല, എന്തു പറ്റിയോ ആവോ? എന്തായാലും കുറച്ചുനേരം കൂടെ ഉറങ്ങാം, ഉപ്പ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാം എന്ന് കരുതി.

കുറേ നേരം കഴിഞ്ഞിട്ടും വിളിയൊന്നും വരാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു.

ഷിറ്റ്! ഫോക്സ് ഷിറ്റ്!.... ഇത്രേം നേരം കിടന്നാലോചിച്ചത് വേസ്റ്റായി. ഞാന്‍ കിടന്നുറങ്ങിയത് നാട്ടില്‍ വീടിനകത്തല്ല, ദുബായിലെ ഫ്ലാറ്റില്‍...... ഛെ!

ബാല്‍ക്കണിയില്‍ ചെന്നുനോക്കുമ്പോള്‍ അപ്പുറത്ത് കണ്‍സ്ട്രക്ഷന്‍ തുടരുന്ന ബില്‍ഡിങിനു വേണ്ടി ലോറിയില്‍ നിന്ന് കമ്പിയും കട്ടയും മറ്റും ഇറക്കുന്നു. പഹയന്മാരുടെ ഈ പണി കാരണം കുറേ നാളായി രാവിലെ ഉറങ്ങാന്‍ പറ്റാറില്ല. ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

പിന്നേ... ആഴ്ച്ചയില്‍ ആകെ കിട്ടുന്ന ഒരു ഓഫ്ഡേയില്‍ രാവിലെ തന്നെ എണീക്കാന്‍ എനിക്ക് നട്ടപ്പെരാന്തല്ലേ, മുറിയിലേക്ക് വെളിച്ച വരാനുള്ള എല്ലാ പഴുതുമടച്ച്, ഏസിയുടെ തണുപ്പ് അല്‍പ്പം കൂടി കൂട്ടിവച്ച് പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി.

“ങുര്‍.. ങുര്‍...”

Wednesday, September 17, 2008

നോമ്പിന്റെ നാമ്പുകള്‍

നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. ഫോണ്‍ റിംഗ് ചെയ്തു. സഹോദരിയുടെ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ അപ്പുറത്ത് അവളുടെ മകള്‍, ആറുവയസുകാരി റിദ.

“മോള്‍ക്ക് ഇന്ന് ശെരിക്കും നോമ്പാണ് ട്ടോ..”

“അതെയോ? മോള്‍ക്ക് ക്ഷീണണ്ടോ?”

“ക്ഷീണൊന്നുഇല്ല, പശ്ശേ, ചെറ്ങ്ങനെ വെശക്ക്ന്ന്ണ്ട്”

“അത് കൊഴപ്പമില്ല, നോമ്പ് തീര്‍ക്കണംട്ടോ?”

“ഉം.. ഉമ്മാക്ക് കൊട്ക്കാ” അവള്‍ ഫോണ്‍ കൈമാറി.

പെങ്ങള്‍ പറഞ്ഞു, അവള്‍ സുബ്‌ഹിക്ക് എഴുന്നേറ്റ് നോമ്പിന് തയ്യാറെടുപ്പ് തുടങ്ങിയിരുന്നവത്രേ. ഇന്ന് “ശരിക്കും“ നോമ്പാണെന്ന് എന്നെ അറിയിക്കാനാണത്രെ അവള്‍ വിളിച്ചത്. അവളുടെ ആദ്യത്തെ നോമ്പ്.

“സുയൂ..”

ഫോണില്‍ അവളുടെ സഹോദരന്‍, മിന്നു. റിദയേക്കാളും മൂന്ന് വയസിന് ഇളയത്.

“എന്താ മോനേ”

“മിന്നൂക്ക് ഇന്ന് കൊറേ കൊറേ ചെറ്യേ നോമ്പ്ണ്ട് ട്ടോ..”

“ആഹാ, കൊറേ കൊറേ നോമ്പോ? ഇന്ന് എത്ര നോമ്പെട്‌ത്തൂ?”

“രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

“ഇനി നാളെ എല്ലംകൂടെ ഒറ്റ നോമ്പെടുക്ക്വോ?“

“ഓ..ശരി, ഓക്കേ... ബബായ്”

അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു!

റിദ ഫോണ്‍ വാങ്ങിച്ചു എനിക്ക് വിശദീകരിച്ചു തന്നു. മിന്നു അങ്ങനെ ചെറിയ ചെറിയ നോമ്പുകള്‍ എടുത്തിട്ട് കാര്യമില്ലത്രേ. എടുക്കുകയാണെങ്കില്‍ ദിവസം മുഴുവനും നോമ്പെടുക്കണം, അവളെ പോലെ.


“ഓന്‍ ചെറിയ മോനല്ലേ, മോളുടെ അത്രേം വലുതാവുമ്പോള്‍ മുഴുവനും എടുക്കും, കേട്ടോ?”

ഞാന്‍ അവളെ സമാധാനിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പെടുക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. റമദാനില്‍ മദ്രസ ഒഴിവാണ്. ചെറിയ പെരുന്നാളും കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികളേക്കാളും നോമ്പ് കൂടുതല്‍ എടുത്തു എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ അഭിമാനം, അതൊന്ന് വേറെ തന്നെ. ആറേഴു വയസുള്ളവര്‍ക്ക് അന്ന് ദൈവചിന്തയോളം തന്നെ വലുതായിരുന്നല്ലോ അഭിമാനവും.

നോമ്പെടുക്കാന്‍ മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഈ കിട്ടുന്ന റെകഗ്നിഷന്‍ തന്നെയായിരുന്നു, മറ്റൊന്ന് അന്നൊക്കെ വീട്ടില്‍ ഗ്രാന്‍ഡായി നടന്നിരുന്ന നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു. പക്ഷെ വീട്ടിലെ അംഗ സംഖ്യ കുറഞ്ഞപ്പോള്‍ വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു, ഇതൊക്കെ റമദാനില്‍ ഒരിക്കല്‍ മാത്രം കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് നോമ്പ് തുറപ്പിക്കുമ്പോള്‍ മാത്രം കാണാന്‍ കിട്ടാന്‍ തുടങ്ങി. ഇന്നെന്റെ നോമ്പുതുറകള്‍ ഏതെങ്കിലും ഹോട്ടല്‍ ഭക്ഷണത്തില്‍ ഒതുങ്ങിയിരിക്കുന്നു.

ആത്മ നിയന്ത്രണം കൈവരിക്കാനുള്ള ആരാധനയാണ് വ്രതം. കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനും കഴിവതും തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നോമ്പെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ശരീരവും മനസും ദൈവത്തിന്റെ മാര്‍ഗത്തില്‍ ശുദ്ധീകരിക്കാനുള്ള അവസരം.


“നോമ്പുകാരന്‍ കുട്ടിക്ക്” ഉമ്മയും ഉപ്പയും ഒരിത്തിരി കൂടുതലായി നല്‍കിയിരുന്ന ആ സ്നേഹം, സുബ്‌ഹിക്കെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് അത്താഴമൂട്ടിത്തന്നത്‍... ആ നനുത്ത ഓര്‍മകളുടെ മധുരം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ അരികിലിരുത്തി നോമ്പ് തുറപ്പിച്ചു തരുമ്പോള്‍ അവരുടെ നോമ്പ് തുറക്കുന്നതിനെ പറ്റി പലപ്പോഴും അവര്‍ മറന്നുപോകുമായിരുന്നു ...

ആ ഓര്‍മ്മകള്‍ക്കൊപ്പം വ്രതത്തിന്റെ വിശുദ്ധിയെ പറ്റി അന്ന് കിട്ടിയിരുന്ന ഉപദേശങ്ങളും ഇന്നും മനസില്‍ നിലാവ് പെയ്യിക്കുന്നു. വിശപ്പിന്റെ വിഷമങ്ങളെയും ഭക്ഷണത്തിന്റെ വിലയെയും പറ്റിയുള്ള വലിയ പാഠങ്ങളായിരുന്നു അവ. ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയെപറ്റി അന്നല്ലെങ്കിലും പിന്നീട് നോമ്പുകാലം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും.

നോമ്പിന്റെ അവസാനമണിക്കൂറുകള്‍ കഴിഞ്ഞുകിട്ടാന്‍ തുടക്കക്കാര്‍ക്ക് പാടുതന്നെയാണ്. രാത്രി ഞാന്‍ റിദയെ വിളിച്ചു. നോമ്പ് കമ്പ്ലീറ്റ് ചെയ്തോ എന്നറിയണമല്ലോ..

“ഉം.. മോള് നോമ്പ് തീര്‍ത്ത് നൊയറ്റ്ക്ക്”

നോമ്പ് മുഴുവനാക്കാന്‍ പറ്റിയതിന്റെ അഭിമാനം അവളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അവളുടെ ഉമ്മ പറഞ്ഞു. “നോമ്പ് മുറിച്ചാലോ...“ എന്ന് പലപ്പോഴും അവള്‍ ചോദിച്ചിരുന്നത്രേ. ജ്യൂസടിക്കുമ്പോള്‍ “മധുരം ഞാന്‍ നോക്കാം” എന്ന ഓഫര്‍ പലപ്പോഴും അവള്‍ മുന്നോട്ട് വച്ചിരുന്നു. അവസാനം അവളുടെ പരവേശം തീര്‍ക്കാനായി നല്‍കിയ ആപ്പിള്‍ പലപ്പോഴും അവള്‍ വായിലേക്ക് കൊണ്ടുപോയി. കടിച്ചു.. കടിച്ചില്ല എന്ന നിലയില്‍ പിന്‍‌വലിക്കുകയായിരുന്നു എന്ന്...

ഒരു വിധത്തില്‍ അവള്‍ നോമ്പ് മുഴുമിപ്പിച്ചു.

“നാളേം മോള് നോമ്പെടുക്ക്വോ?”

“ഇല്ല” ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലും അവള്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ എനിക്കറിയാം, നാളെ നോമ്പെടുത്തില്ലെങ്കിലും മറ്റന്നാള്‍ പുലര്‍ച്ച സുബ്‌ഹി ബാങ്കിനു മുന്‍പ് ആരും വിളിക്കാതെ തന്നെ അവള്‍ എഴുന്നേല്‍ക്കും. ഉപ്പയുടേയും ഉമ്മയുടേയും കൂടെ ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും അവള്‍ നോമ്പ് തീര്‍ക്കാന്‍ വേണ്ടി ശ്രമിക്കും.

നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.



ഇനിയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍. നോമ്പെടുത്തവരുടെ ആഘോഷം. ദാനത്തിന്റെ ദിനവും. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് നാഥന് നിര്‍ബന്ധമുണ്ട്. അത് നിറവേറ്റാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും.

എല്ലാ ബൂലോകര്‍ക്കും റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ...

Wednesday, September 3, 2008

വല്ലാത്ത വിഷമം വന്നപ്പോള്‍ എഴുതിപ്പോയത്

ഭ്രാന്തുപിടിച്ച ഈ നഗരത്തിന്റെ അന്തമില്ലാത്ത തിരക്ക് എന്നാണാവോ അവസാനിക്കുന്നത്...
നക്ഷത്രങ്ങളില്ലാത്ത ഈ നഗരത്തിന്റെ ആകാശം ജീവിതത്തിന്റെ തന്നെ ഭംഗി കെടുത്തിക്കളയുന്നു.
സുബ്‌ഹി നമസ്കാരത്തിന് ഉപ്പയുടെ കൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ നാട്ടിലെ ആകാശം മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു, അരികു പറ്റി അമ്പിളിയും....
ഇവിടെ ഏത് പാതിരാവിലും വെളിച്ചമുണ്ട്.
ഇരുട്ടിന്റെ ഭംഗി എനിക്ക് അന്യമാകുന്നു...
ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.
മേപ്പാട്ടെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ജിന്നുണ്ടെങ്കിലും എനിക്ക് പുലര്‍ച്ചെ പോണം, ഇലഞ്ഞി പെറുക്കി മാലയുണ്ടാക്കണം.
പുഴക്കരയിലെ നാട്ടുമാവിന്റെ ചോട്ടില്‍നിന്ന് ഒരിക്കലെങ്കിലും ഒരു മാങ്ങ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിരുന്നു...
ജാനുവേടത്തിയുടെ വീട്ടിലെ പട്ടിക്കിട്ട് ഒരു ഏറ് കൊടുക്കണം.
പുഴയില്‍ വേലിയേറ്റത്തിന് മുങ്ങിക്കുളിക്കണം, മഗ്‌രിബായിട്ടും തിരിച്ചു കേറാഞ്ഞതിന് ഉമ്മയുടെ ചീത്തകേള്‍ക്കണം.
പെങ്ങളോട് ഇനിയും വഴക്കിടണം.
അനിയനോട് ഇനിയും പിണങ്ങണം.
ഉപ്പയുടെ അടിയുടെ വേദന ഇനിയും നുകരണം.
ഉമ്മാമയെ ശുണ്ഠിപിടിപ്പിക്കണം.
എനിക്കെന്റെ ബാല്യം തിരികെ വേണം.
വളരേണ്ടായിരുന്നു...

Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

“ഇല്ലെഡോ... കുട്ടിച്ചാത്തനൊന്നും കണിയാങ്കണ്ടീല് ഉണ്ടാവൂല... അദെല്ലം ആള്‍ക്കാറ് ബെറ്തെ പറേന്നതല്ലേ...”

“പറഞ്ഞൂട മോനേ... ചെലപ്പം ഇള്ളതാന്നെങ്കിലോ?”

“എനക്ക് നല്ല ദൈര്യണ്ട്... ഇന്ന് ഞാന്‍ പോവും, ഇഞ്ഞ് ബെര്വോ എന്റോടെ”?

“നോക്കാ,,, ഇനിക്ക് നിര്‍ബന്ധാന്നെങ്കില് ഞാന്‍ ബെരാ..” കൂട്ടുകാരന്‍ സമ്മതിച്ചു.

അങ്ങനെ അന്ന് മദ്രസ വിട്ടതിന് ശേഷം, കുഞ്ഞാമിച്ചാന്റ്റെ വീട്ടിലെ നേര്‍ച്ചക്കഞ്ഞിയും കുടിച്ചതിനു ശേഷം കണിയാങ്കണ്ടി കാണാന്‍ പോവാം എന്ന് തീരുമാനമായി.

കണിയാങ്കണ്ടിയെ കുറിച്ച് കുറേയേറെ ഐതിഹ്യങ്ങളുണ്ട്. പണ്ട് അവിടെ ഏതോ നമ്പൂതിരിയുടെ ഇല്ലമായിരുന്നു പോലും. കുറേയേറെ ആളുകളും നിലങ്ങളും പൊന്നും പണവും അധികാരവും ഉണ്ടായിരുന്ന നമ്പൂതിരി ഇല്ലം. താവഴിയില്‍ പെട്ട ഏതോ തിരുമേനിയുടെ മനസിന്റെ വലുപ്പം കൊണ്ടായിരുന്നോ അതോ കൈയിലിരിപ്പുകൊണ്ടായിരുന്നോ എന്നറിയില്ല, ഇല്ലം മുടിഞ്ഞു. കാലത്തിന്റെ ഒഴുക്കില്‍ ഇല്ലവും നമ്പൂതിരിമാരും ഒക്കെ മണ്ണിനടിയിലായി.അവിടത്തെ അളവില്ലാത്ത സ്വര്‍ണവും, വെള്ളിയും, ആടയും, ആമാടപ്പെട്ടിയും, എന്തിന് അടുക്കളയിലെ ചെമ്പുരുളിയും ഉറിയും കിണ്ടിയും കോളാമ്പിയുമടക്കം മണ്ണടിഞ്ഞു പോയി. ഒന്നു പോലും ആര്‍ക്കും എടുക്കാന്‍ പറ്റാതെ...

ഇന്ന് കണിയാങ്കണ്ടി നട്ടുച്ചനേരത്തു പോലും ആരും ഒന്നു തിരിഞ്ഞുനോക്കാതെ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. മനുഷ്യന്‍മാര്‍ പോട്ടെ, മൃഗങ്ങള്‍ പോലും കണിയാങ്കണ്ടിയില്‍ കയറില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ആമിനത്താത്തയുടെ, കഴുത്തില്‍ കിങ്ങിണിയുള്ള കറുത്ത ആട് കണിയാങ്കണ്ടിയില്‍ പോയതിനു ശേഷം പിന്നെ അതിനെ കണ്ടിട്ടേയില്ല. ആമിനത്താത്തയുടെ കാലക്കേടിന് അന്ന് ആടിനെ കെട്ടിയിരുന്നത് കണിയാങ്കണ്ടി പറമ്പിനെ മൂലയിലായിരുന്നു. തെങ്ങ്കയറ്റക്കാരന്‍ കണ്ണേട്ടന്‍ തൊട്ടടുത്ത ഒന്തത്തെ പറമ്പിലെ തെങ്ങില്‍ കയറുമ്പോള്‍ അഴിഞ്ഞ കയറുമായി ആട് കണിയാങ്കണ്ടിയിലേക്ക് കയറുന്നത് കണ്ടിട്ടുണ്ട്... പിന്നെ ആടിന്റെ കാര്യം “ഇതി വാര്‍ത്താഹ:”

കണിയാങ്കണ്ടിക്ക് ഈ ഭീകരാന്തരീക്ഷം ഉണ്ടാക്കിത്തീര്‍ത്തതിന് കാരണം “വരവ്” ആണ്. പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി അറിയുന്ന, നാട്ടിലെ ഏക ജിയോളജിസ്റ്റ് കം അണ്ടര്‍ഗ്രൌണ്ട് വാട്ടര്‍ ഫൈന്റര്‍ മി. ചാത്തുവാശാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്ന് മാറി തെക്കോട്ടുള്ള ഏതോ പുരാതനക്ഷേത്രത്തിന്റെ നടയും ഇപ്പോഴത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടയും തമ്മില്‍ ഒരു നേര്‍‌രേഖ വരച്ചാല്‍ ആ രേഖയുടെ മധ്യഭാഗം കൃത്യമായി കണിയാങ്കണ്ടിയിലാണത്രേ. ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ടകള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ മെത്തേഡാണ് “വരവ്” എന്നറിയപ്പെടുന്നത്. കണിയാങ്കണ്ടിയില്‍ ആരെങ്കിലും വരവിന്റെ സമയത്ത് കയറി തടസമുണ്ടാകാതിരിക്കാന്‍ ചാത്തന്മാരും ഉണ്ട്. അവര്‍ കാരണമാണ് അവിടെ പല അനിഷ്ടസംഭവങ്ങളും നടക്കുന്നത്. വെറുതെ എന്തിന് വരവിനെ എടങ്ങാറാക്കണം എന്ന് കരുതി ഇപ്പോള്‍ ആരും അങ്ങോട്ട് കയറാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം കണിയാങ്കണ്ടിയുടെ പരിസരപ്രദേശങ്ങള്‍ എന്നും ഒരു സ്വപ്നഭൂമിയായിരുന്നു. അവിടെയുള്ള പൂക്കളും കായ്കളും നാട്ടില്‍ വേറെങ്ങുമില്ല. അരിപ്പൂവ് മുതല്‍ ആമ്പല്‍ പൂവ് വരെ, തെച്ചി മുതല്‍ താമരവരെ എല്ലാം അവിടെ ലഭ്യം. നാട്ടുമാങ്ങ, കണ്ണിമാങ്ങ,കുറുക്കന്‍ മാങ്ങ, ഒളോര്‍മാങ്ങ മുതലായ എല്ലാതരം മാങ്ങകളുമുണ്ട്. ചാമ്പക്ക, പുളി, ബിലുമ്പി എന്ന ഇരുമ്പന്‍ പുളി, ചതുരനെല്ലിക്ക, സാദാനെല്ലിക്ക, മള്‍ബെറി, പേരക്ക മുതലായ പലവക സാധനങ്ങള്‍ വേറെയും. രാവിലെ മദ്രസ വിട്ട് സ്കൂളിലെത്തുന്നതിനിടയിലെ അല്‍പ്പനേരം കൊണ്ട് ധൈര്യവാന്മാരും സാഹസികരുമായ കുട്ടികളെല്ലാം കണിയാങ്കണ്ടിയുടെ ചുറ്റുപാടുകളില്‍ നിന്ന് ഇത്തരം നാട്ടുവിഭവങ്ങള്‍ ശേഖരിച്ചിരുന്നു.

കണിയാങ്കണ്ടിയിലെ കുളത്തിന്റെ നടുവില്‍ അതിശയിപ്പിക്കുന്ന വര്‍ണങ്ങളുള്ള ഒരു പ്രത്യേകതരം ആമ്പല്‍പൂവ് ഉണ്ട് പോലും. ഹാരിസാണ് ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയത്. പക്ഷെ അവന്റെ കയ്യില്‍ അതിനുള്ള തെളിവൊന്നുമില്ല. കാരണം അവനും അത് കണ്ടിട്ടില്ല. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും കണിയാങ്കണിയിലുണ്ട്. ആ കല്ലില്‍ സൂക്ഷിച്ചുനോക്കിയാല്‍ തൊപ്പിവച്ചിരിക്കുന്ന ഏതോ ഒരു ഔലിയായെ കാണാമത്രെ. (ഔലിയ - വിശുദ്ധന്‍). “അയിന് നമ്പൂര്യേള് ഇന്തുക്കളല്ലേ? ഓലെ ഇല്ലത്ത് എങ്ങനെയാ ഔലിയയുടെ കല്ലുണ്ടാവുക? ഔലിയ മാപ്പിളയെല്ലേ?” എന്ന ചോദ്യത്തിന് പക്ഷെ പ്രസക്തിയില്ലായിരുന്നു. ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!

മറ്റാരും കാണുന്നതിനു മുന്‍പ് ആ ആമ്പല്‍ കാണുക, പറ്റുമെങ്കില്‍ ഒരെണ്ണം പറിച്ചെടുക്കുക. പിന്നെ പഴയ കാവിനകത്തെ തൊപ്പിക്കല്ല് ഒന്ന് കാണുക. ഇത്രയുമായിരുന്നു ഞങ്ങളുടെ കണിയാങ്കണ്ടി മിഷന്റെ ഉദ്ദേശ്യം.

അങ്ങനെ മദ്രസ കഴിഞ്ഞ്, കുഞ്ഞാമിച്ചാന്റെ വീട്ടില്‍ നിന്ന് ചക്കരക്കഞ്ഞിയും കുടിച്ച് ഞങ്ങള്‍ കണിയാങ്കണ്ടിയിലേക്ക് യാത്രയായി.

ഒന്തത്തെ പറമ്പിലെത്തിയപ്പോള്‍ ഒരു ചെറിയ പ്രശ്നം. കമ്പോണ്ടര്‍ രാജേട്ടന്‍ തെങ്ങിന് തടം കോരുന്നു. കൂടെ വേറെ പണിക്കാരുമുണ്ട്. അവര്‍ കണ്ടാല്‍പിന്നെ കണിയാങ്കണ്ടിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. അതുകൊണ്ട് അല്‍പ്പം മാറിയുള്ള തെയ്യമ്പാടിയിലെ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒടുവില്‍ കൈതച്ചക്കകൊണ്ട് അതിരിട്ട തെയ്യമ്പാടിപ്പറമ്പ് ചാടിക്കടന്ന് കണിയാങ്കണ്ടിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. കൈതയില്‍ ചാടിക്കയറിയപ്പോള്‍ മുള്ളുകൊണ്ട് കാലുമുഴുവന്‍ മുറിഞ്ഞെങ്കിലും ആമ്പലിനെ ഓര്‍ത്തപ്പോള്‍ ആ വേദനയെല്ലാം എങ്ങോ മറഞ്ഞു.

കൈതയില്‍ നിന്ന് ആദ്യം പുറത്തുചാടിയത് കൂട്ടുകാരനായിരുന്നു. “ഹെന്റുമ്മോ........ പാമ്പ്” എന്ന് നിലവിളിച്ചുകൊണ്ട് കൂട്ടുകാരന്‍ അതിലും വേഗത്തില്‍ തിരിച്ച് ചാടിയെത്തി. നേര് തന്നെ, നല്ല ഘടാഘടിയനൊരു ചേര. പക്ഷേ അത് ചേരയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും, ഞങ്ങളെകണ്ട് പേടിച്ച് ചേര ഉടന്‍ തന്നെ സ്ഥലം കാലിയാക്കിയതുകൊണ്ടും ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.

പക്ഷേ ആ ഒരൊറ്റ സംഭവം കൊണ്ട് തന്നെ എന്റെ മനസിലുണ്ടായിരുന്ന നല്ലൊരു ഭാഗം ധൈര്യവും ചോര്‍ന്നുപോയിരുന്നു. കുട്ടിച്ചാത്തന്മാര്‍ അവിടെയെങ്ങാനും ഉണ്ടായാലോ?ഇപ്പൊഴെങ്ങാനും “വരവ്” വന്നാലോ? ഇനി ഞങ്ങളെ പേടിപ്പിക്കാന്‍ കുട്ടിച്ചാത്തന്മാരാണോ ആ പാമ്പിനെ അയച്ചത്? അത് ചേരതന്നെയായിരുന്നോ? ശംഘുവരയനല്ലായിരുന്നോ?സംശയങ്ങള്‍ എന്റെ മനസിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങി. കയ്യും കാലും ഞാനറിയാതെ തന്നെ വിറക്കാന്‍ തുടങ്ങി.

പക്ഷേ കൂട്ടുകാരന്റെ മുന്‍പില്‍ പേടിയാണെന്ന് സമ്മതിക്കാന്‍ ഒരു മടി. അതുകൊണ്ട് മാത്രം ഞാന്‍ ആമ്പല്‍ തേടി മുന്നോട്ട് നടന്നുതുടങ്ങി.

തെച്ചിയുണ്ട്, ചെമ്പരത്തിയുണ്ട്, കാക്കപ്പൂവുണ്ട്, അരിപ്പൂവുണ്ട്, പിന്നെ പേരറിയാത്ത പലപൂക്കളുമുണ്ട്. കുളത്തില്‍ താമരയും ആമ്പലുമുണ്ട്. പക്ഷെ അത് വെറും സാധാരണ ആമ്പല്‍. പലനിറത്തിലുള്ള ആമ്പല്‍ എന്തായാലും അവിടെ കണ്ടില്ല. ഹാരിസ് പറ്റിച്ചതാണോ?

കല്ലുമുണ്ട് പല തരത്തില്‍, പക്ഷേ ഒന്നിന്റെ മേലും ഔലിയ പോയിട്ട് ഒരു മൊയ്ലാര് കുട്ടിയുടെ പോലും ചിത്രം കാണുന്നില്ല.

അധികനേരം അവിടെ നില്‍ക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലാത്തതിനാല്‍ എന്തായാലും തിരിച്ചുപോയേക്കാം എന്നുതന്നെ തീരുമാനിച്ചു.

“എനക്ക് മൂത്രൊയിക്കണം” കൂട്ടുകാരന്‍.

“എന്നാ പിന്ന ഞാനും ഒയിക്കാ...” അവന് ഞാന്‍ കമ്പനി നല്‍കി. വെറുതേ..

അങ്ങനെ ഞങ്ങള്‍ രണ്ടും കരയില്‍ നിന്ന് കുളത്തിലേക്ക് സംഗതി പാസാക്കി.

“കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” രാവിലെ മദ്രസയില്‍ പഠിപ്പിച്ചത് പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നു. പടച്ചോനേ, ഇതിപ്പൊ ഒഴിച്ചു തുടങ്ങിയല്ലോ. നില്‍പ്പിക്കാനും പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും?

ഞാന്‍ നോക്കിനില്‍ക്കെ മൂത്രം ഒഴുകിയൊഴുകി കുളത്തിലേക്കിറങ്ങാന്‍ തുടങ്ങി. കുളത്തിന്റെ കരയിലിരിക്കുന്ന കല്ലിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.‍ കല്ലിന്റെ മേലെ അതാ ഒരു ഔലിയയുടെ ചിത്രം. അത് തൊപ്പിക്കല്ല് തന്നെ. മൂത്രം ഒലിച്ചൊലിച്ച് തൊപ്പിക്കല്ലിന്റെ മേലെ തൊട്ടതും....

മൂത്രം ഒരു മലവെള്ളപ്പാച്ചിലായി മാറി. ഞാന്‍ ആ ഒഴുക്കില്‍‌പെട്ട് കുതിക്കുകയാണ്. വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു. നിലം മുഴുവന്‍ സ്വര്‍ണം, സ്വര്‍ണ മത്സ്യങ്ങള്‍, സ്വര്‍ണത്തിന്റെ ആമ്പല്‍പ്പൂവ്, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഉരുളി, ഉറി, കോളാമ്പി... പുഴയുടെ അടിയില്‍ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കുട്ടിച്ചാത്തന്മാര്‍. അവര്‍ എന്റെ കാലുപിടിച്ച് മുക്കാന്‍ ശ്രമിക്കുന്നു....

ഒഴുക്കില്‍ ഒരു വിധത്തില്‍ തലപൊക്കി നോക്കുമ്പോള്‍, ദൈവമേ.... ഞാന്‍ എങ്ങോട്ടാണീ ഒഴുകുന്നത്? മുക്കണ്ണാം കുഴിയിലേക്കോ?

മൂന്ന് ആനകള്‍ മുങ്ങിച്ചത്ത കയം, കുറ്റ്യാടിപ്പുഴയിലെ മുക്കണ്ണാം കുഴി. എന്നെ ചുഴികള്‍ അതിലേക്ക് മുക്കാന്‍ തുടങ്ങുന്നു. വായിലും മൂക്കിലും ആകെ വെള്ളം കയറി. എനിക്ക് ശ്വാസം മുട്ടി. എന്റെ നെഞ്ചിന് മുകളില്‍ ആരാണീ ഭാരമെല്ലാം കൊണ്ടുവച്ചത്?ശ്വാസമെടുക്കാന്‍ പറ്റുന്നില്ല...

കയത്തില്‍ ഞാന്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ അമ്മദ് മുസല്യാര്‍... നെരിയാണിക്ക് മുകളില്‍ വച്ചുടുത്ത മുണ്ട്, വെളുത്ത ജുബ്ബ, തലയില്‍ ഒറുമാല്‍, കയ്യില്‍ വടി. “ഇഞ്ഞ് ഞാന്‍ ഇന്ന് പഠിപ്പിച്ച ഫിക്‍ഹ് പാഠം മറന്നോ?”

“ഇല്ല മൊയ്‌ല്യാരേ... ഞാനെനി ഒരിക്കലും വെള്ളത്തില് മൂത്രൊയിക്കൂലാ.... എന്നെ രെശ്ശിക്കീന്‍...”

അമ്മദ് മൊയ്‌ല്യാര്‍ സഹായിച്ചില്ല.... അദ്ദേഹം അപ്രത്യക്ഷനായി.

പിന്നീട് ഒരു ഔലിയ.... “മോനെന്തിനാ എന്റെ തൊപ്പിക്കല്ല്മ്മെല് പാത്ത്യേ?”

“ഞാനെനി ഒരിക്കലും തൊപ്പിക്കല്ലുമ്മല് പാത്തൂലാ... ഞാനെനി തൊപ്പിക്കല്ല്മ്മല് മൂത്രൊയ്ക്കൂലാ... എന്ന മുക്കിക്കൊല്ലല്ല്യോ.... എനക്ക് ഉപ്പാനെ കാണണം...
ഉമ്മാനെ കാണണം... എന്നെ രശ്ശിക്കൂ.... ഉമ്മാ...”

ഔലിയയും എങ്ങോ മറഞ്ഞു.

ഞാന്‍ മുക്കണ്ണാം കുഴിയുടെ അഗാധതയില്‍ മുങ്ങിപ്പോവുന്നു...

എന്റെ ബോധം മറഞ്ഞു.

എത്രനേരം ഞാന്‍ വെള്ളത്തില്‍ മുങ്ങിയോ ആവോ... ഒടുവില്‍ ഞാന്‍ കണ്ണുതുറന്നു.

കട്ടിലിനു ചുറ്റും ആളുകള്‍. കണ്ണീര് വറ്റിയ കണ്ണുകളുമായി ഉമ്മ. ഏങ്ങലടിച്ചുകൊണ്ട് ഉമ്മാമ... പെങ്ങള്‍ തട്ടം കൊണ്ട് മുഖം തുടക്കുന്നു. തീരെ ചെറിയവനായ അനിയന്‍ താഴെ നിലത്ത് കളിക്കുന്നു.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കരഞ്ഞു. കണ്ണീര്‍ എന്റെ മുതികിലൂടെ ഒഴുകി. ഉമ്മാമ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

“എന്റെ മോന്‍ എന്തിനാ കണിയാങ്കണ്ടീല് പോയത്? മോനോട് അങ്ങോട്ട് പോണ്ടാന്ന് ഞാന്‍ എത്തിര പ്രാവെശ്യം പറഞ്ഞതാ...” മുഖമുയര്‍ത്തി ഉമ്മ ചോദിച്ചു.

“ഇഞ്ഞ് ഇനി പറഞ്ഞ് പറഞ്ഞ് ഓനെ കരേപ്പിക്കണ്ട, ഓന് ഒന്ന് ഒറങ്ങിക്കോട്ടെ....” ഉമ്മാമ്മ മൊഴിഞ്ഞു.

“എനക്ക് ഒറങ്ങണ്ട, എനക്ക് ഇണീക്കണം”

എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.

പതുക്കെ ഞങ്ങളെല്ലാരും മുറിയില്‍ നിന്ന് പുറത്തുവന്നു. കൂട്ടുകാരന്‍ മുറ്റത്തുണ്ട്. കൂടെ കമ്പോണ്ടര്‍ രാജേട്ടനും പണിക്കാരും.

കണിയാങ്കണ്ടിയില്‍ ബോധം കെട്ട് വീണ എന്നെ അവരെല്ലാരുമാണ് വീട്ടിലെത്തിച്ചിരിക്കുന്നത്...

“എന്നാ ഞാള് പോട്ടെ ഉമ്മെയ്റ്റ്യാറേ... പണി ബാക്കിയാ പറമ്പില്”

“അതെന്ത് പോക്കാ രാജാ, ഒര് ചായ കുടിച്ചിറ്റ് പോകാ...“

“മാണ്ട, കൊറേ പണി ബാക്കിള്ളതല്ലേ, എന്തായാലും കുഞ്ഞനൊന്നും പറ്റീക്കില്ലാലോ, അത് മതി... ഞാള് പോന്നാ...” അവര്‍ പോയി.

ഞാന്‍ വീണ്ടും ഉമ്മാമയുടെ കരവലയത്തില്‍ ചുരുണ്ടുകൂടി...

“ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...

Saturday, July 5, 2008

കുട്ടിക്കുട്ടി മര്യാദകള്‍

ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ദുബായ്ച്ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.

ലിഫ്റ്റ് വരാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഫ്ലോറിലെ സിന്ധി കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന്‍ കരയുന്നതിന്റെ കാരണം തിരക്കി.

വലിയ കഷ്ടം തന്നെ; അവര്‍‌ഓണ്‍ സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്‍സിലാണ് കൂട്ടുകാരന്‍‍ കളഞ്ഞതെന്നും പറഞ്ഞ്...

അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന്‍ ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന്‍ ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.

മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു.

“താങ്ക്യൂ അങ്ക്‍ള്‍, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”

ഠിം!

അവന്‍ പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍‌പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...

വലിയ പാരയായിപ്പോയല്ലോ ചെക്കന്‍ വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേ? ഛായ്, ലജ്ജാവഹം....

അങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ ഗ്രോസറിയില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...

സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും നാലുവയസിന് മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളുടെ അവകാശമായ പോക്കറ്റ്മണിപോലും ഞങ്ങള്‍ക്ക് നിഷിദ്ധം. സ്കൂളിന് പുറത്തെ കുംട്ടിപ്പീടികയില്‍ (പെട്ടിപ്പീടിക എന്ന് ഔദ്യോഗികനാമം) നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..

ഒരിക്കല്‍ “ചെറിയകുമ്പള“ത്തുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ അങ്ങാടി ഒഴിവാക്കി പാലം കടന്ന് പുഴയരികിലൂടെ പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില്‍ കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്‍കി. കിട്ടാന്‍ പോകുന്ന പേരക്കയില്‍ ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.

അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, ചില്ലുണ്ടി മഹമൂദ്ക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.

ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.

“ഹള്ളാ, ചെറിയോന്‍ ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന്‍ സഹോദരി മുന്‍പില്‍ നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.

അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന്‍ വേണ്ടി ഞങ്ങള്‍ വഴിയരികിലെ മഞ്ചാന്‍മാഷുടെ വീട്ടിലേക്ക് കയറി. മഞ്ചാന്‍ മാഷുടെ മകള്‍ ഉമ്മയുടെ പഴയ കൂട്ടുകാരിയാണ്. ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “ബര്‍ത്തായി“ അഥവാ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലും
ഞങ്ങള്‍ കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി ബര്‍ത്തായിയെ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി. ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.

അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞാള് പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ബര്‍ത്തായിന്റെ ബസ്സിയില്‍...

ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല. രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...

ഇറയത്ത് അഴിച്ചു വച്ചിരിക്കുന്ന ഉപ്പയുടെ ചെരുപ്പ്. കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്‍. എനിക്ക് കാര്യം മനസിലായി. ഉപ്പയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.

ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.

അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.

അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.

ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.

Friday, June 6, 2008

പക്കര്‍ സമരം

ഒരു തനിനാടന്‍ മാപ്പിളയാണ് പക്കര്‍. പത്തറുപത് വയസുണ്ട്. നിലവില്‍ ഒരു ഭാര്യയുണ്ട്. ആകെ മൊത്തം 5 മക്കളുണ്ട്.

ഈ നിലവിലെ ഭാര്യ കുഞ്ഞിക്കദീശയെ മൂപ്പര്‍ മുമ്പൊരിക്കല്‍ കെട്ടി പിന്നീട് എന്തോ നിറ്റിഗ്രിറ്റി റീസണിന്റെ പുറത്ത് മൊഴിചൊല്ലിയതാണ്. അതിനു ശേഷം അദ്ദേഹം സ്ഥലത്തെ പ്രധാന മീന്‍ കച്ചവടക്കാരിയും, ഇറച്ചിവെട്ടുകാരന്‍ നെയ്യുള്ളതില്‍ “വെണ്ണെയ് മൂസ”യുടെ
എക്സ്-കെട്ടിയവളുമായിരുന്ന കുന്നിയുള്ളപുരയില്‍ ബീപാത്തുമ്മയെ നിക്കാഹ് കഴിച്ചു. പക്ഷേ എന്ത് അന്യായം കണ്ടാലും കമ്മീഷണറിലെ സുരേഷ്ഗോപിയെപ്പോലെ രണ്ട് A4 പേജ് തെറി ഒരുമിച്ചുപറയാനും, വേണമെങ്കില്‍ ഒന്നു കൈവെക്കാനും കപ്പാസിറ്റിയുള്ള ബീപാത്തുമ്മയെവിടെക്കിടക്കുന്നു, എത്ര ചീത്തവിളിച്ചാലും തല്ലിയാലും മിണ്ടാതിരിക്കുന്ന പാവം കുഞ്ഞിക്കദീശ എവിടെക്കിടക്കുന്നു. എന്തായാലും അധികകാലം പക്കര്‍Vsബീപാത്തുമ്മ അങ്കങ്ങള്‍ കാണാന്‍ അയല്‍‌വക്കക്കാര്‍ക്ക് വക നല്‍കാതെ പക്കര്‍ ബീപാത്തു ദമ്പതികള്‍ വഴിപിരിഞ്ഞു.

പിന്നീട് ഒരു തരിപോലും സ്ത്രീധനം വാങ്ങാതെ പക്കര്‍ സാഹിബ് കുഞ്ഞിക്കദീശയെ റീമാംഗല്യം ചെയ്തു. പ്രീ-ഡിവോഴ്സ് 2, പോസ്റ്റ്-ഡിവോഴ്സ്3 എന്ന കണക്കില്‍ മൊത്തം 5 കുസുമങ്ങള്‍ ആവരുടെ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞുനിന്നു.

സ്ഥലത്തെ കര്‍ഷകപ്രമാണിയും, പൈസക്കാരനും, ഭൂവുടമയും, മലഞ്ചരക്ക് വ്യാപാരിയും, നാട്ടില്‍ അന്നുണ്ടായിരുന്ന അപൂര്‍വ്വം ഹാജിമാരില്‍ ഒരാളും, വിപ്ലവകാരികളാല്‍ പെറ്റിബൂര്‍ഷ്വാ എന്നു വിളിക്കപ്പെടുന്ന ആളുമായ അമ്മദാജിയുടെ തൊഴിലാളിയും, മന:സാക്ഷി സൂക്ഷിപ്പുകാരനും, അതിലുപരി റോയല്‍മെസ്സഞ്ചറുമാണ് പക്കര്‍ക്ക. റോയല്‍മെസ്സഞ്ചര്‍ എന്നുവച്ചാല്‍ അമ്മദാജിയുടെ രണ്ടാം കെട്ടായ വയനാട്ടിലെ കദിയ ഉമ്മയ്ക്ക് അങ്ങേര് കൊടുത്തുവിടുന്ന ഉരുപ്പടികള്‍, ഹലുവ, “മണ്ട“, വറുത്തകായ,
ചെലവിനുള്ള തുക തുടങ്ങി എന്തുതന്നെയായാലും വിശ്വസ്തതയോടെ കാല്‍നടയായി പത്തിരുപത്തഞ്ച് മൈല്‍ സഞ്ചരിച്ച് കൈമാറുക, അവിടെനിന്ന് തേങ്ങ അരച്ചിടാത്ത നല്ല മുതിരക്കറിയും, താന്‍ നേരത്തെ കൊണ്ടുവന്ന ഉണക്കമുള്ളന്‍ ചുട്ടതും കൂട്ടി പച്ചരിച്ചോറും തട്ടി തിരിച്ചുപോരുക എന്ന ഭാരിച്ച ഉത്തരവാദിത്വം കടുകിട തെറ്റാതെ ചെയ്യുന്ന ആളാണ് പക്കര്‍ക്ക. ഈ പണിയില്ലാത്ത നേരങ്ങളില്‍ അമ്മദാജിയുടെ തെങ്ങുകളുടെ തടം കോരിയും, വളമിട്ടും പറമ്പ്കിളച്ചും, മറ്റു ഫെലോനാട്ടുകാരുടെ കപ്പത്തണ്ട് നട്ടുകൊടുത്തും അന്നന്നത്തെ ആവശ്യങ്ങള്‍ക്കുള്ള വക അദ്ദേഹം കണ്ടെത്തി.

പക്കറിന്റെ താമസം, വിത്ത് ഫാമിലി, നമ്മുടെ അമ്മദാജിയുടെ വിശാലമായ തെങ്ങിന്‍‌തോപ്പിന്റെ ബാക്ക്‌യാര്‍ഡിലുള്ള കൊച്ചുകുടിലിലാണ്. കുടികിടപ്പ് എന്ന് വേണമെങ്കില്‍ പറയാം. എന്തായാലും പട്ടയം, ആധാരം തുടങ്ങി യാതൊരു സംഭവങ്ങളും ഇല്ല. ഇങ്ങനെയുള്ള അലമ്പ് സംഗതികള്‍ വേണമെന്ന് പക്കറിന് ഒരു നിര്‍ബന്ധവും ഇല്ല. പക്കറിന് ഇനി വല്ല കപ്പ, വാഴ തുടങ്ങി എന്തുതന്നെ വെക്കണമെന്നു തോന്നിയാലും തന്റെ സ്വന്തം പറമ്പില്‍ എവിടെ വേണമെങ്കിലും വെക്കാന്‍ അമ്മദാജിക്ക് പൂര്‍ണ സമ്മതം. അതിന്റെ പേരില്‍ പണ്ട് മലയപ്പുലയനോട് ജന്മി ചെയ്തതു പോലെയുള്ള ഒരു
തോന്ന്യാസവും അമ്മദാജി ചെയ്യില്ല എന്ന് രണ്ടുപേര്‍ക്കും അറിയാം...

പണിയില്ലാത്ത ദിവസങ്ങളില്‍ പൈസക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ പറമ്പിലെ തേങ്ങയോ മാങ്ങയോ എന്താണെന്നു വച്ചാല്‍ എടുത്ത് വിറ്റ് ചിലവ് ചെയ്യാം. എന്തിനധികം പറയാന്‍, പക്കര്‍ക്കയുടെ ആദ്യത്തെ രണ്ട് പെണ്‍കുട്ടികളുടെ കല്യാണവും ഹാജിയാരുടെ ചിലവിലല്ലേ കഴിഞ്ഞത്..

പക്ഷേ പക്കര്‍ക്കായെ കുറിച്ചുള്ള അമ്മദാജിയുടെയും, അമ്മദാജിയെക്കുറിച്ചുള്ള പക്കര്‍ക്കായുടെയും കാഴ്ച്ചപ്പാടുകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ഒരു സംഭവം നടന്നു.

പക്കര്‍ക്കായുടെ അഞ്ചാമത്തെ മകളുടെ കല്യാണാലോചനകള്‍ നടന്നുകൊണ്ടിരിക്കുന്നു. വരനായി കണ്ടുപിടിച്ചിരിക്കുന്നത് പുതുതായി ഗള്‍ഫില്‍പോയി വന്ന മൂസക്കായുടെ മകന്‍ സലാം. പെണ്ണിനെ ചെക്കന്‍ കണ്ടുബോധിച്ചെങ്കിലും സ്ത്രീധനത്തുകയുടെയുടെയും സ്വര്‍ണത്തിന്റെയും കണക്കുകളില്‍ പെട്ട് ആ കല്യാണം തെറ്റിപ്പോയി. അത് ആദ്യം തന്നെ പക്കര്‍ക്ക പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും പറഞ്ഞുപിരിയുന്ന നേരത്ത് പയ്യന്റെ ബാപ്പ പറഞ്ഞ വാക്കുകള്‍ പക്കര്‍ക്കയുടെ നെഞ്ചില്‍ തറച്ചു. ഈ വീടിരിക്കുന്ന സ്ഥലം പോലും തന്റേതല്ലെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ പക്കര്‍ക്കയെ ചിന്താവിഷ്ടനാക്കി.

തനിക്ക് കുടികിടപ്പവകാശം കിട്ടണം. തന്റെ വീടിരിക്കുന്ന സ്ഥലം സ്വന്തം പേരില്‍ എഴുതിക്കണം. ഈ പ്രശ്നപരിഹാരത്തിന് വേണ്ടി പക്കര്‍ക്ക എത്തിപ്പെട്ടത് സ്ഥലത്തെ “ഞമ്മളെ പാര്‍ട്ടി“ നേതാവ് ആലിക്കയുടെ അടുത്താണ്. “ അയിന് ഇഞ്ഞ് മൂപ്പറോട് പ്രത്യേകിച്ച് പറയൊന്നും മാണ്ട പക്കറേ, ഇഞ്ഞ് ചോയിച്ചിക്കില്ലെങ്കിലും ഹാജ്യാര് ഇനിക്ക് ഒര് ഇരുപത് സെന്റെങ്കിലും തെരാണ്ടിരിക്കൂല... എന്നാലും ഞാന്‍ അമ്മദാജീനോട് ഒന്ന് സംസാരിക്കാ..“ എന്ന ആലീക്കയുടെ മറുപടി പക്കര്‍ക്കാക്ക് വലിയ ആശ്വാസം നല്‍കിയില്ല. മാത്രമല്ല, ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഈ കാര്യത്തില്‍ ഒരു പുരോഗമനവും ഉണ്ടാവാതിരുന്നത് പാര്‍ട്ടിയിലുണ്ടായിരുന്ന പക്കര്‍ക്കായുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്തു.

പിന്നീട് പക്കര്‍ക്ക നാട്ടില്‍ വിപ്ലവം ഹോള്‍സെയിലായി ഇം‌പോര്‍ട്ട് ചെയ്യാന്‍ പാര്‍ട്ടിയാല്‍ നിയോഗിക്കപ്പെട്ട “സഖാവ് ഹമീദിനെ” ചെന്ന് കണ്ട് തന്റെ സങ്കടം ബോധിപ്പിച്ചു. തനിക്ക് നാട്ടില്‍ എന്തെങ്കിലും നിലയും വിലയും ഉണ്ടാവാനും, നാടിനെ വിപ്ലവീകരിക്കാനും എന്തെങ്കിലും ഒരു കാരണം നോക്കി നടക്കുകയായിരുന്ന ഹമീദിന് പക്കര്‍ക്കാഇഷ്യൂ ഒരു ലോട്ടറിയായി മാറി. ഒഫീഷ്യലായിത്തന്നെ പക്കര്‍പ്രശ്നം ഹമീദ് ഏറ്റെടുത്തു. പാര്‍ട്ടി മേല്‍ഘടകത്തിന് അദ്ദേഹം കത്തെഴുതി. ഏത് രീതിയിലും സംഗതി നേടിയെടുക്കാനുള്ള സമരപരിപാടിയുമായി മുന്‍പോട്ടുപോകാനുള്ള അനുമതിയും കിട്ടി.

ഈ കാര്യങ്ങളെല്ലാം നാട്ടുകാരില്‍ നിന്ന് കേട്ടറിയേണ്ടിവന്ന അമ്മദാജിക്ക് ഇത് അത്ര ഇഷ്ടപ്പെട്ടില്ല. എന്നുമാത്രമല്ല, തന്നോട് കളിക്കാന്‍ മാത്രം പക്കര്‍ വളര്‍ന്നോ എന്ന ചിന്ത അമ്മദാജിയെ രോഷാകുലനാക്കി. എന്തുവന്നാലും ഈ പ്രശ്നം നേരിടാന്‍ തന്നെ അമ്മദാജി ഉറച്ചു.

നാടിനെ മൊത്തം ഇളക്കിമറിച്ച സംഭവപരമ്പരകളായിരുന്നു പിന്നെ അരങ്ങേറിയത്. അയല്‍‌പ്രദേശങ്ങളിലെ സഖാക്കളും സഖികളും കൊച്ചുസഖാക്കളുമെല്ലാം രംഗത്തെത്തി. പക്കറിനെ മുന്‍പില്‍ നിര്‍ത്തി അവര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജാഥകള്‍ നടന്നു. ജില്ലാ നേതൃത്വം വരെ ഇടപെട്ടു. ഒരു പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയെ ഇത്രയും കാലം കഠിനമായി ജോലി ചെയ്യിപ്പിച്ചിട്ട് ഇപ്പോള്‍ കുടികിടപ്പവകാശം പോലും കൊടുക്കാത്ത അമ്മദാജിയെപറ്റി നാട്ടിലെങ്ങും വാള്‍പോസ്റ്ററുകള്‍ പതിഞ്ഞു. അമ്മദാജിയുടെ എല്ലാ ജോലികളും ബഹിഷ്കരിക്കപ്പെട്ടു. മൂപ്പരുടെ നോക്കെത്താദൂരം പരന്നു കിടക്കുന്ന തെങ്ങിന്‍ തോപ്പില്‍ തേങ്ങകള്‍ വരണ്ടുണങ്ങി വീഴാന്‍ തുടങ്ങി. നാലു ദിവസം മുന്‍പുവരെ അമ്മദാജിയുടെ അപദാനങ്ങള്‍ പാടിനടന്ന തെങ്ങുകയറ്റക്കാരന്‍ കണാരന്‍, മൊയ്തീനിക്കായുടെ ചായക്കടയില്‍ ഹാജ്യാരെപ്പറ്റി പുലഭ്യം പറയാന്‍ തുടങ്ങി. നാട്ടുമ്പുറത്തുനിന്ന് നഗരത്തിലേക്കുള്ള അമ്മദാജിയുടെ ബസ്സുകളുടെ ചില്ലുകള്‍ ഉടഞ്ഞു. ബസ് സര്‍വീസ് നിന്നു.

ദിവസങ്ങള്‍ ആഴ്ച്ചകളായിമാറി.

അമ്മദാജിക്ക് യാതൊരു കുലുക്കവുമില്ല. ഉണങ്ങിവീഴുന്ന തേങ്ങകള്‍ പെറുക്കിയെടുക്കാന്‍ കക്ഷി പുറത്തു നിന്ന് ആളെക്കൊണ്ടുവന്നു. തെങ്ങുകയറുന്ന യന്ത്രം വാങ്ങിച്ചു. പക്ഷേ അതുപയോഗിക്കാന്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ സമ്മതിച്ചില്ല. ആകെക്കൂടെ പ്രശ്നങ്ങളുടെ പെരുമഴ...

പക്ഷേ പക്കര്‍ക്കായുടെ സ്ഥിതിയോ?

സ്ഥിരവരുമാനമുണ്ടായിരുന്ന ജോലി ഏതായാലും നഷ്ടമായി. അമ്മദാജിയുടെ പണിചെയ്യുന്നത് പോയിട്ട്, ആ വീടിന്റെ മുറ്റത്തുപോലും കയറാന്‍ പറ്റാത്ത അവസ്ഥ. ഇനിയിപ്പൊ എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ തന്നെ അത് ചെയ്യാന്‍ എവിടെസമയം? സഖാക്കള്‍ നയിക്കുന്ന സമരത്തിനു മുമ്പില്‍ ഒരക്ഷരം മിണ്ടാതെ, ഒരു ഇങ്കിലാബ് പോലും വിളിക്കാതെ മുന്നില്‍ നടക്കേണ്ട അവസ്ഥയിലായി ആ വൃദ്ധന്‍. പണ്ട് പണിയില്ലാത്ത ദിവസങ്ങളില്‍ ഹാജ്യാരുടെ പറമ്പിലെ തേങ്ങ പെറുക്കി വിറ്റ് അതുകൊണ്ട് കിട്ടുന്ന പൈസകൊണ്ട് ചിലവ് കഴിക്കാമായിരുന്നു. ഇപ്പോള്‍ അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍ പോലും പറ്റില്ലല്ലോ? പക്കര്‍ക്കായുടെ ഭാര്യ കുഞ്ഞിക്കദീശ വീണ്ടും അയല്‍‌പക്കങ്ങളിലെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങി. കൂടെ മകളും. പട്ടിണിയില്ലാതെ ജീവിക്കണ്ടേ?

തനിക്കെന്താണ് പറ്റിയതെന്ന് പക്കര്‍ക്കാക്ക് തന്നെ സംശയം തോന്നി.. പ്രശ്നങ്ങള്‍ ഇങ്ങനെയൊക്കെയായി മാറുമെന്ന് ആ സാധു വിചാരിച്ചോ? ഇനി ഇതെങ്ങിനെ അവസാനിക്കും? പാര്‍ട്ടിക്കാരെ കാണുന്നതിനു മുമ്പ് അമ്മദാജിയോട് നേരിട്ട് ഈ കാര്യം ചോദിച്ചാല്‍ എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? ഇതുവരെ താന്‍ ചോദിച്ചതൊന്നും തരാതിരുന്നയാളല്ലോ ഹാജ്യാര്‍. പക്ഷേ ഇനിയെന്തു ചെയ്യും?

സമരത്തിന്റെ ദിനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഹാജ്യാര്‍ക്ക് മുട്ടുമടക്കേണ്ട അവസ്ഥ വന്നു എന്ന് പറയാന്‍ പറ്റില്ല. പണ്ട് പൊക്രാനില്‍ അണുപരീക്ഷണം നടത്തിയപ്പോള്‍ അമേരിക്ക ഇന്ത്യക്ക് ഉപരോധം ഏര്‍പ്പെടുത്തിയ പോലൊരു ചെറിയ ബുദ്ധിമുട്ടേ ഹാജ്യാര്‍ക്ക് സമരത്തെ കുറിച്ച് തോന്നിയുള്ളൂ. മറുവശത്ത് സമരക്കാരുടെ ആവേശവും കുറഞ്ഞുകൊണ്ടിരുന്നു. പ്രവര്‍ത്തകരുടെ കുറവ് സമരത്തെ ബാധിച്ചുതുടങ്ങി.

അധികം നീട്ടാതെ ഈ സമരം ഒത്തുതീര്‍പ്പാക്കുക എന്നത് പാര്‍ട്ടിക്കാരുടെയും ഹാജ്യാരുടെയും ആവശ്യമായി മാറി. ഒരു ഒത്തുതീര്‍പ്പിന് മുഖാമുഖമിരിക്കാന്‍ രണ്ടുപേര്‍ക്കും മടി. അങ്ങനെ സമാധാനചര്‍ച്ചക്ക് നേതൃത്വം വഹിക്കാനുള്ള ആളെ പാര്‍ട്ടിക്കാര്‍ കണ്ടുപിടിച്ചു. ഞമ്മളെപാര്‍ട്ടി നേതാവ് ആലീക്കയുടെ മധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പായി.

ഒത്തുതീര്‍പ്പ് ഫോര്‍മുല ഇതായിരുന്നു; പക്കര്‍ക്കാക്ക് കുടികിടപ്പ് നല്‍കുക. സമരം വകയില്‍ പാര്‍ട്ടിക്കുണ്ടായ ചിലവ് ഹാജ്യാരും പക്കര്‍ക്കയും കൂടി വഹിക്കണം. ഈ തീരുമാനത്തോട് ഹാജ്യാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സമരത്തിന്റെ ചിലവും പക്കര്‍ക്ക തനിച്ച് വഹിക്കേണ്ട സ്ഥിതിയായി. എങ്ങനെയെങ്കിലും പ്രശ്നം തീര്‍ക്കേണ്ടത് പക്കര്‍ക്കയുടെ ആവശ്യമായതിനാല്‍ കിട്ടിയ 9 സെന്റില്‍ ഒരു സെന്റിനു പകരം ഹാജ്യാര്‍ കൊടുത്ത പൈസ സമരക്കാര്‍ക്ക് കൊടുക്കാന്‍ പക്കര്‍ക്ക സമ്മതിച്ചു.

പ്രശ്നം പരിഹരിക്കപ്പെട്ടു. പത്തോ ഇരുപതോ സെന്റ് പാവം പക്കറിന് കൊടുക്കണം എന്ന് വിചാരിച്ച അമ്മദാജി ഒന്‍പത് സെന്റില്‍ പ്രശ്നം തീര്‍ത്തു. പക്ഷേ അതോടൊപ്പം തന്റെ വിശ്വസ്തനായ ഒരു കാര്യസ്ഥനെ അദ്ദേഹത്തിന് നഷ്ടമായി.

സഖാവ് ഹമീദ് പിന്നീട് നാട്ടിലെ പലപ്രശ്നങ്ങളിലും മധ്യസ്ഥം വഹിക്കാന്‍ തുടങ്ങി. പാര്‍ട്ടി വളര്‍ന്നു. അടുത്ത പ്രാവശ്യം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ പഞ്ചായത്ത് മെമ്പറുമായി അദ്ദേഹം.

പക്കര്‍ക്കയ്ക്ക് എന്തുപറ്റി?

ചോദിക്കാതെ കിട്ടുമായിരുന്ന 20 സെന്റിനു പകരം ചോദിച്ചുവാങ്ങിയ 8 സെന്റുമായി ജീവിക്കേണ്ട സ്ഥിതിയായി അദ്ദേഹത്തിന്. ഹാജ്യാരുടെ കുടുംബത്തില്‍ നിന്ന് കിട്ടിയിരുന്ന സഹായവും അവസാനിച്ചു. ഇതൊന്നും പോരാഞ്ഞിട്ട് താന്‍ കൊടുത്ത ആ 8 സെന്റ് സ്ഥലത്ത് പക്കര്‍ക്കായുടെ വീടിന് രണ്ടടി അകലത്തില്‍ അമ്മദാജി ഒരു കല്‍മതില്‍ പണിയിച്ചു, ഒന്നര ആള്‍ പൊക്കത്തില്‍. ആ മതില്‍കെട്ടില്‍ പക്കര്‍ക്കായുടെ വീടിന് ശ്വാസം മുട്ടി. പക്കര്‍ക്കായുടെ വീട്ടിലെ ഏത് ജനല്‍ തുറന്നാലും ആ മതിലിനെ തൊട്ടുനില്‍ക്കും. വഴിക്ക് വേണ്ടി ഒരു ഒറ്റയടിപ്പാതയ്ക്കുള്ള സ്ഥലം ഹാജ്യാര്‍ പറമ്പില്‍ മാറ്റി വച്ചു, വെറും രണ്ട് മീറ്ററുള്ള ആ വഴി ചെന്ന് നില്‍ക്കുന്നത് പറമ്പിന്റെ തെക്കേ മൂലയില്‍ അതിരിനായി വെട്ടിയ ഇടവഴിയിലേക്ക്. ആ ഇടവഴിയില്‍ ചാടി പത്തിരുപത് ഏക്കര്‍ വലിപ്പമുള്ള ആ പറമ്പ് ചുറ്റി പക്കര്‍ക്ക എന്നും നടക്കും, ജോലിതേടി അങ്ങാടിയിലേക്ക്...

Thursday, May 8, 2008

“പൊറോട്ടയടിക്കാന്‍ ആളെ ആവശ്യമുണ്ട്...“

12 മണിക്ക് ചക്കപ്പുഴുക്കും ചായയും കഴിച്ച്, ഒന്നരയ്ക്ക് ചെമ്മീന്‍ കറിയും ചോറും കഴിച്ച്,
ഇനിയിപ്പോള്‍ എന്ത് കഴിക്കും എന്നോര്‍ത്തിരിക്കുമ്പോള്‍ ഉമ്മ പ്രഖ്യാപിച്ചു; ഇനി ഇന്ന് 5മണിക്കുള്ള ചായയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടെന്ന്. അത്രയും സമയം എന്തു ചെയ്യും? ഒരു യാത്രപോയാലോ?

കക്കയം ഡാം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. കസിന്‍ ജസ്മലിനെ വിളിച്ചപ്പോള്‍ അവന്‍ റെഡി. അങ്ങനെ ഞങ്ങള്‍ കക്കയം ഡാമിലേക്ക് പുറപ്പെട്ടു.

കുറ്റ്യാടിയില്‍ നിന്ന് ഏതാണ്ട് 50 കിലോമീറ്റര്‍ ദൂരമുണ്ട് കക്കയത്തേക്ക്. ജാനകിക്കാട് കടന്ന് ഞങ്ങള്‍ പെരുവണ്ണാമൂഴിഡാം സൈറ്റിലെത്തി. ഇത് ഞങ്ങളുടെ സ്ഥിരം വിനോദസഞ്ചാര കേന്ദ്രമായതിനാലും, ഇതിലും നല്ലത് അങ്ങ് കക്കയത്ത് കാണാനിരിക്കുന്നുണ്ടെന്ന് ജസ്മല്‍ പറഞ്ഞതിനാലും അവിടെ നിര്‍ത്താതെ വണ്ടി മുന്നോട്ട് നീങ്ങി.

പോകുന്നവഴിക്ക് റെഗുലര്‍ വഴിയില്‍നിന്ന് അല്‍പ്പം ഡൈവേര്‍ട്ട് ചെയ്യാന്‍ ജസ്മല്‍ നിര്‍ദ്ദേശിച്ചു. കരിയാത്തുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട ചില കാഴ്ച്ചകള്‍ നോക്കൂ...




ഈ സ്ഥലത്തിന് ഞാനടക്കമുള്ള ലോക്കല്‍ പിള്ളേര്‍സ് വിളിക്കുന്ന പേരെന്താന്നറിയോ? നാടന്‍ സ്വിറ്റ്സര്‍ലാന്റ്. ആ വിളി കുറച്ച് കൂടിപ്പോയി എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ വേറെന്തെങ്കിലും വിളിച്ചോളൂ...


സ്വിറ്റ്സര്‍ലാന്റില്‍ മാന്‍പേടകള്‍ (സോറി, ജേഴ്സിപ്പശുക്കള്‍) മേയുന്നത് കണ്ടോ?


ഇതും “സ്വിറ്റ്സര്‍ലന്റിന്റെ“ ഭാഗം.

എവിടെ നിന്നാണ് ഇത്രയും “വെള്ളങ്ങള്‍” എന്നാണോ?

ഇത് നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമാണ്. ഈ കൂരാച്ചുണ്ട് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം പെരുവണ്ണാമൂഴി ഡാം അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്, മനോഹര ദൃശ്യങ്ങളും ഒരുക്കിക്കൊണ്ട്.

പെരുവണ്ണാമൂഴി ഡാമിന്റെ ഔദ്യോഗികനാമം കുറ്റ്യാടി ഇറിഗേഷന്‍ പ്രൊജെക്റ്റ് എന്നാണ്. കക്കയത്തിന്റേത് കുറ്റ്യാടി ഹൈഡ്രോഇലക്ട്രിക് പ്രൊജെക്റ്റ് എന്നും...

കുറച്ചുനേരം ആ പ്രകൃതിഭംഗി ആസ്വദിച്ചു ഞങ്ങള്‍ നിന്നു. എന്നിട്ട് വീണ്ടും കക്കയം വഴിക്ക് പ്രയാണം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ റോഡ് സൈഡില്‍ കക്കയത്തേക്ക് സ്വാഗതം ചെയ്യുന്ന ബോര്‍ഡ്.

“കക്കയം; മലബാറിന്റെ ഊട്ടി“.

കക്കയം ടൌണില്‍ നിന്ന് ഒരു ചെറിയ ചുരം കയറി വേണം ഡാം സൈറ്റില്‍ എത്താന്‍. ആ വഴിയുടെ ഒരു പടം...


അല്‍പ്പനേരം ആ ചുരത്തില്‍ നിര്‍ത്തി. എവിടെത്തിരിഞ്ഞു നോക്കിയാലും, അവിടെല്ലാം മനോഹരദൃശ്യങ്ങള്‍...


ഈ ചിത്രത്തില്‍‍ കാണുന്നത് നമ്മള്‍ നേരത്തെ പറഞ്ഞ പെരുവണ്ണാമൂഴി ഡാമിന്റെ ഭാഗങ്ങളാണ്.


വീണ്ടും ഒരു പടം.


ഒന്നു കൂടെ...

കുറേ നേരത്തെ യാത്രക്ക് ശേഷം ഞങ്ങള്‍ ഡാം സൈറ്റില്‍ എത്തി. ആ യാത്രയില്‍ ഒരു വാഹനം പോലും ഞങ്ങളുടെ എതിരെ വന്നില്ല, ഒന്നു പോലും ഞങ്ങളെ കടന്നുപോയുമില്ല. മലബാറിന്റെ ഊട്ടിയായിട്ടുപോലും കക്കയം അധികമാരും സന്ദര്‍ശിക്കുന്നില്ല എന്നു തോന്നുന്നു.

വൈകുന്നേരം 4 മണിയായിട്ടേയുള്ളൂവെങ്കിലും ആ വഴി മുഴുവന്‍ ഇരുള്‍ മൂടിയിരുന്നു. പശ്ചാത്തല സംഗീതമായി ചീവീടുകളുടെയും, കിളികളുടെയും ശബ്ദം മാത്രം. ഒരിക്കലും മറക്കാന്‍ കഴിയാത്ത യാത്ര.

ഡാമില്‍ അധികം വെള്ളമില്ല. എങ്ങനെ വെള്ളമുണ്ടാവും? അവിടെ എത്തുന്ന വെള്ളം മുഴുവന്‍ പെന്‍സ്റ്റോക്ക് വഴി താഴെ പവര്‍ ഹൌസിലേക്ക് കൊണ്ടുപോവുകയല്ലേ കെഎസ്ഇബിക്കാര്‍?


അതുകൊണ്ടുതന്നെ ഡാം കാണാന്‍ വലിയ ഭംഗിയില്ല.

ഇനി ഈ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയെങ്ങാനും കുറഞ്ഞ് ഡാമിലെ വെള്ളം കുറഞ്ഞുപോയാല്‍ അത് വൈദ്യുതോദ്പാദനത്തെ ബാധിക്കാതിരിക്കാന്‍ വയനാട്ടിലെ ബാണാസുര സാഗറില്‍ നിന്നും തുരങ്കം വഴി വെള്ളം കൊണ്ടുവരുന്നുണ്ടത്രേ കക്കയത്തേക്ക്...

ഡാമിന്റെ സൈഡിലൂടെ ഒരു വഴിയുണ്ട്, കാട്ടിലേക്ക്. ആ വഴി കുറച്ചു മുന്നോട്ട് പോയി.
നല്ല വിശപ്പുണ്ട്. രണ്ട് മൂന്ന് പേരക്ക പറിച്ചു തിന്നു. കുറച്ചു മുന്നോട്ട് പോയപ്പോള്‍ ആനപ്പിണ്ടം. ഓ, ഇത് ഡാമിന്റെ പണിക്കുവേണ്ടി കൊണ്ടുവന്ന വല്ല ആനയും മറന്നു വച്ചതായിരിക്കും എന്നുകരുതി മുന്നോട്ട് പോയപ്പോള്‍ നല്ല ഫ്രെഷ് സാധനം വേറെയും. കാട്ടില്‍ ബോറടിച്ചിരിക്കുന്ന ആനകള്‍ക്ക് ഞങ്ങളായിട്ട് വെറുതെ പണിയുണ്ടാക്കണ്ട എന്നു കരുതി ആ വഴി ഒഴിവാക്കി വേറെ വഴിക്ക് പിടിച്ചു.


ഒരു കൊച്ചു കുളം കണ്ടോ?


ഈ കുളത്തില്‍ നാളത്തെ ഭാരതത്തിന്റെ പ്രതീക്ഷകളായ കുറച്ച് മീനുകള്‍....

ഇവിടെ ഉരക്കുഴി എന്ന ഒരു വെള്ളച്ചാട്ടമുണ്ടെന്ന് കേട്ടിട്ടുണ്ട്. അത് അന്വേഷിച്ചുള്ള യാത്രയായിരുന്നു പിന്നെ. കുറച്ച് ബുദ്ധിമുട്ടി അല്‍പ്പദൂരം നടന്നപ്പോള്‍ സംഗതി കണ്ടുപിടിച്ചു.

പാറകള്‍ക്ക് മുകളിലൂടെ ഒരു കൊച്ചരുവി താഴോട്ടൊഴുകുന്നു. വെള്ളം കുറവാണ്. പണ്ട് വെള്ളമുണ്ടായിരുന്ന സ്ഥലം ഉണങ്ങിയിരിക്കുന്നു. അപ്പുറത്തെ പാറക്കൂട്ടത്തിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ ജസ്മല്‍ ഒന്ന് വഴുതി വീണു. ഒരു പാറ ചാടിക്കടന്ന്, അടുത്ത പാറയിലേക്ക് ചാടാന്‍ തയ്യാറെടുത്തിരുന്ന ഞാന്‍ ആ വീഴ്ച്ച കണ്ടതോടെ മുട്ടുവിറച്ച്, നിന്ന നിലയില്‍ നില്‍പ്പായി.

ഭാഗ്യം, അവനൊന്നും പറ്റിയില്ല. എണീറ്റ് വന്ന്, ആ സന്ദിഗ്ധ എന്നെ അവന്‍ കൈ തന്ന് സഹായിച്ചു. അങ്ങനെ ഞങ്ങള്‍ വെള്ളച്ചാട്ടത്തിന്റെ അരികിലെത്തി.


ജസ്മലിന്റെ ഫോട്ടോ കണ്ടോ? അവന്‍ വെള്ളച്ചാട്ടത്തിന്റെ നേരെ മുകളിലാണ് നില്‍ക്കുന്നത്.

ആ പാറയുടെ താഴേക്ക് ഏതാണ്ട് പത്തെണ്‍പത് മീറ്റര്‍ താഴ്ച്ചയുണ്ടെന്ന് തോന്നുന്നു. (കറക്റ്റായി മെഷര്‍ ചെയ്യാന്‍ സാധിച്ചില്ല. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ ഫീല്‍ ചെയ്ത ആ ഇക്കിളി, ഇത് ടൈപ്പ് ചെയ്യുമ്പോഴും എന്റെ കാലിന്റെ തള്ള വിരല് വഴി, സുഷുംനാ നാഡി വഴി, വയറ്റില്‍ ഒരു പൂമ്പാറ്റയെ പറത്തിക്കൊണ്ട് തലച്ചോറിലെത്തി നില്‍ക്കുന്നു.)


രണ്ട് വലിയ പാറകള്‍ക്കിടയിലൂടെ അധികം വലുപ്പമൊന്നുമില്ലാത്ത ഒരരുവി താഴേക്ക് പതിക്കുന്നു..

വേനല്‍ക്കാലം ആയതു കൊണ്ടാവാം വെള്ളം കുറഞ്ഞുപോയത്. പക്ഷേ ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി താഴേക്ക് പതിക്കുന്ന വെള്ളത്തിലല്ല, ആ ഉയരത്തിലും അതിന്റെ പശ്ചാത്തലത്തിലുമാണെന്ന് എനിക്ക് തോന്നുന്നു.


ഒരു ഫോട്ടോ കൂടെ....

വെയില്‍ താണുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തിരിച്ചു പോയി. ഗ്രാമസന്ധ്യയുടെ ഭംഗി നുകര്‍ന്നു കൊണ്ടുള്ള മടക്കയാത്ര.

ചുരമിറങ്ങി താഴെ കക്കയം അങ്ങാടിയില്‍ എത്തിയപ്പോഴേക്കും കഠിനമായ വിശപ്പിന് ഒരു സമാധാനം നല്‍കാനായി ഒരു ചായക്കടയില്‍ കയറി.

അധികമാരുമില്ലാത്ത ചായക്കട. അപ്പുറത്ത് മറ്റൊരു നാട്ടുകാരന്‍ പൊറോട്ടയും ബീഫും തട്ടി വിടുന്നു. അങ്ങേര്‍ക്ക് പൊറോട്ട അത്രക്ക് പിടിച്ചമട്ടില്ല. തന്റെ ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ട് കടക്കാരനോട് ആദ്ദേഹത്തിന്റെ ചോദ്യം: “അല്ല, ഇബ്ഡ ഇപ്പം ആരാ പൊറാട്ട അടിക്ക്ന്നത്? ആദ്യത്തെ ആള് പോയോ? ബല്ലാത്ത കട്ടിയാന്നല്ലൊ മോനേ”

ചായകുടിക്കാനായി മാത്രം തുറന്നിരുന്ന എന്റെ വായ പോലും കടക്കാരന്‍ പറഞ്ഞ ഉത്തരം കേട്ട് അടഞ്ഞുപോയി..

“ഒര് കാര്യം ചെയ്തോളീ, നാള മുതല് ഇങ്ങള് ബന്ന് പൊറാട്ട അടിച്ചോളീ, ഇരുന്നൂറ് ഉറുപ്പ്യ തെരാ, ചെലവും തെരാ, എന്താ പറ്റ്വോ?”

ഡാമിന്റെ ചുറ്റുവട്ടത്തെങ്ങാനുമായിരുന്നു ആ ചായക്കടയെങ്കില്‍ ഈ ഞാന്‍ വന്ന് പൊറോട്ടയടിച്ചേനേ, ആ പ്രകൃതിഭംഗി നുകരാന്‍ വേണ്ടി മാത്രം..

Tuesday, April 15, 2008

അവധി; ഉപദേശം

ആറ്റുനോറ്റിരുന്നു കിട്ടിയ അവധിയാണ്, അതും വെറും 15 ദിവസം. വീട്ടിലെത്തിയതും ഒരു വര്‍ഷമായി അകന്നിരുന്ന കണ്ണുകളില്‍ നനവിന്റെ തിളക്കം, ആലിംഗനങ്ങള്‍... വിശേഷങ്ങള്‍... അവധി കുറഞ്ഞുപോയതിന്റെ പരിഭവങ്ങള്‍... മാതൃസ്നേഹം കൊണ്ട് മധുരം ഇരട്ടിച്ച പലഹാരങ്ങള്‍...

എല്ലാം കഴിഞ്ഞ്, ഒരു വര്‍ഷത്തിന്റെ മുഴുവന്‍ വിരഹവുമായിരിക്കുന്ന ആളെ കാണാന്‍ സ്വീകരണ മുറിയിലേക്കൊന്നു പോയി...

എന്റെ പാവനസ്മരണ നിലനിര്‍ത്താന്‍ ഞാന്‍ തന്നെ സ്വീകരണമുറിയില്‍ പ്രതിഷ്ഠിച്ച എന്റെ ടി വി എസ് ബൈക്ക്!. മംഗലാപുരത്ത് ജോലി ചെയ്യുമ്പോള്‍ വാങ്ങിയതാണ് ഇവനെ. വണ്ടി വാങ്ങി ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോഴേക്കും വിളി വന്നു, ഗള്‍ഫില്‍ നിന്ന്. അവനെ കിട്ടുന്ന കാശിന് ഏതെങ്കിലും കന്നഡക്കാരന് കൊടുത്ത് പെട്ടികെട്ടാന്‍ പലരും പറഞ്ഞിട്ടും എനിക്കങ്ങു മനസു വന്നില്ല. തല്‍ക്കാലം വീട്ടില്‍ വച്ചു പോകാം, വര്‍ഷാവര്‍ഷം അവധിക്ക് വരുമ്പോള്‍ ഉപയോഗിക്കാമല്ലോ, മാത്രമല്ല, എന്റെ ഓര്‍മക്ക് എന്തെങ്കിലും വീട്ടില്‍ വിട്ടിട്ടു പോകണ്ടേ? ഉമ്മ മുറി വൃത്തിയാക്കാന്‍ വരുമ്പോള്‍ ബൈക്ക് കണ്ട്, എന്നെ ഓര്‍ത്ത്, ഒരു ദീര്‍ഘനിശ്വാസവും വിട്ട്, കയ്യിലിരുന്ന ചൂല് താഴെയിട്ട്, നടുവിന് കയ്യും കൊടുത്ത് എന്നെ പറ്റി അയവിറക്കുന്ന രംഗങ്ങള്‍ ഞാന്‍ മനസില്‍ കണ്ടു.

തീവണ്ടിയില്‍ കയറ്റി വടകരക്ക് കൊണ്ടുവന്ന് പിന്നെ ഓടിച്ച് ബൈക്ക് ഞാന്‍ വീട്ടിലെത്തിച്ചു.
ഗള്‍ഫിലേക്ക് തിരിക്കുന്ന ദിവസം തകര്‍പ്പനൊരു വാട്ടര്‍ സര്‍വീസും കഴിച്ച്, മെറ്റല്‍ പാര്‍ട്ടുകളിലെല്ലാം തുരുമ്പിക്കാതിരിക്കാന്‍ ഗ്രീസും പുരട്ടി, ഫുള്‍ടാങ്ക് ഇന്ധനവും നിറച്ച് ഓഫീസ് മുറിയില്‍ കയറ്റിയിരുത്തിപോയതാണ്, പിന്നീട് ഇന്നാണ് കാണുന്നത്.

അവനെ മെല്ലെ തള്ളി പുറത്തിറക്കി. ഒന്ന് സ്റ്റാര്‍ട്ട്ചെയ്തു നോക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ പരിഭവങ്ങളും സ്റ്റാര്‍ട്ടിംഗ് ട്രബ്‌ള്‍, മിസ്സിംഗ് തുടങ്ങിയ ചെറുപ്രശ്നങ്ങളിലൂടെ അവന്‍ കാണിച്ചു.

എനിവേയ്സ്... ഞാന്‍ വണ്ടിയില്‍ കയറി ഒന്നു പുറത്തിറങ്ങി.

ടൌണിലേക്ക് പോകുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. പോലീസേമ്മാന്മാര്‍ കണ്ടാല്‍
പ്രശ്നമുണ്ടാവാന്‍ വഴിയുണ്ട്. ഹെല്‍മറ്റില്ല, വണ്ടി കേരള രജിസ്ട്രേഷനല്ല, ഇന്‍ഷുറന്‍സ് എക്സ്പയറിയായിട്ട് കുറച്ച് കാലംകഴിഞ്ഞു... എന്നെപ്പൊക്കാന്‍ പോലീസിന് ഇനിയെന്തെങ്കിലും വേണോ? എസ് ഐ ആണെങ്കില്‍ പുതിയ ആളും.. മോസ്റ്റ് ക്രൂഷ്യലി, മാര്‍ച്ച് അവസാനിക്കാന്‍ പോകുന്ന ദിവസങ്ങളാണ്. കേസെണ്ണം തികക്കാന്‍ പോലീസേമ്മാന്മാര്‍ പരക്കം പായുകയാണ് പോലും. അതിനാല്‍ ഒരു പ്രിക്കോഷന്‍ എന്ന നിലക്ക് പോലീസ് വരാന്‍ സാധ്യതയില്ലാത്ത വഴിക്ക് വച്ചുപിടിച്ചു, പോകുന്ന വഴിക്ക് അലീക്കായുടെ കടയിലിരിക്കുന്നു കസിന്‍സ് കം ഫ്രണ്ട്സായ ജസ്മല്‍ ആന്‍ഡ് ടീം. അവരുടെ “എന്തെല്ലെണ്ട് സുഹേര്‍ക്കാ“? എന്ന ചോദ്യത്തിന് “സുഗം തന്നെ ചെങ്ങായീ“ എന്ന് ഉത്തരവും കൊടുത്ത് മുന്നോട്ട് നീങ്ങി. പള്ളിയുടെ എതിര്‍വശത്ത് പുതിയ പെട്രോള്‍ പമ്പ്
വരുന്നതൊഴിച്ചാല്‍ മറ്റു മാറ്റമൊന്നും നാട്ടില്‍ വന്നിട്ടില്ല. ഓക്കേ, ഇപ്പോള്‍ വണ്ടി ക്ലിയറാണ്. ഇനി തിരിച്ചു പോയേക്കാം എന്നോര്‍ത്ത് വണ്ടി വിട്ടു.

തിരിച്ചു വരുമ്പോള്‍ ചെറിയ കണ്‍ഫ്യൂഷന്‍. അമാന ഹോസ്പിറ്റലിന്റെ മുന്നില്‍ നിന്ന് വലത്തോട്ട് പോകണോ അതോ കൂള്ളാട്ടെ പീടിക മുന്നിലൂടെ പോകണോ? എന്തായാലും അമാന വഴി പോകാമെന്നു കരുതി. പുറകില്‍ ഒരു വാഹനവും ഇല്ലാഞ്ഞിട്ടുപോലും
ഇന്‍‌ഡിക്കേറ്ററിട്ടു... പിന്നെ കരുതി, പീടിക വഴി പോകാമെന്ന്, ശരി. ഇന്‍‌ഡിക്കേറ്റര്‍ ഓഫ് ചെയ്തു. കുറച്ചുകൂടി മുന്നോട്ടു നീങ്ങി പിന്നെയും റൈറ്റിലേക്ക് ഇന്‍‌ഡിക്കേറ്റര്‍ ഇട്ടു.

പെട്ടെന്ന് തൊട്ടു പുറകില്‍ ‌വ്ശ്ശ്ശ്ശ്............ എന്നൊരു ശബ്ദം കേട്ടു...

ദേ...........

ബ്‌ര്‍‌ര്‍.......... എന്നു ബ്രേക്കിട്ടുകൊണ്ട് ഒരു ബജാജ് പള്‍സര്‍ മുന്നില്‍. ഇതെവിടെ നിന്ന് വന്നു? തൊട്ടു മുന്‍പ് ഞാന്‍ കണ്ണാടി നോക്കിയപ്പോള്‍ പുറകിലില്ലായിരുന്നല്ലോ... അപ്പോള്‍ ശബ്ദത്തിന്റെ വേഗത്തില്‍ വന്നതാവണം...

180 സിസി ബൈക്കില്‍ കഷ്ടി നാലര-അഞ്ചടി പൊക്കവും 30 കിലോയില്‍ കൂടാത്ത ഭാരവുമുള്ള ഒരു ചിമിട്ട് ചെക്കന്‍... അവന്റെ അരികിലൂടെ ഒരു ബൈക്ക് പോയാല്‍ ആ കാറ്റില്‍ പറന്നുപോകാനേയുള്ളൂ.. മിക്കവാറും ഹൈസ്ക്കൂളില്‍ പഠിക്കുകയായിരിക്കും.


ബ്രേക്ക് ചെയ്തതിനു ശേഷം രണ്ടുകാലിന്റെയും പെരുവിരല്‍ നിലത്തൂന്നി ബൈക്ക് ബാലന്‍സ് ചെയ്തു നിര്‍ത്തി. എന്നെ നോക്കി അവന്‍ കണ്ണുരുട്ടി. എന്നിട്ട് ഇനിയും പുരുഷത്വം കൈവരിച്ചിട്ടില്ലാത്ത ശബ്ദത്തില്‍ എന്നോട് പറയുകയാണ്...

“അലോ... ഈ ഇന്‍‌ഡിക്കേറ്ററ് ഇങ്ങനെ ആട്ത്തേക്കും ഇബ്ഡ്ത്തേക്കും ഇട്ട് കളിക്ക്വേന്‌ള്ളതെല്ല. ഏട്യാ പോണ്ട്യേന്ന്വെച്ചാ ആട എത്തുമ്മം മാത്രം ഇട്ടാ മതി കേട്ടാ... അങ്ങ്ന്നെങ്ങാനം ബന്നിറ്റ് ഞമ്മക്ക് പണിയ്‌ണ്ടാക്കാണ്ട് പോട് മോനേ...“

ഇന്‍‌ഡിക്കേറ്റര്‍ അവിടേക്കും ഇവിടേക്കും ഇട്ട് കളിക്കാനുള്ള വസ്തുവല്ലെന്ന്. എവിടെയാണോ ടേണ്‍ ചെയ്യേണ്ടത്, അവിടെ എത്തിയതിനു ശേഷം മാത്രമേ സിഗ്‌നല്‍ ഇടാന്‍ പാടുള്ളൂ എന്ന് എന്നെ പഠിപ്പിച്ചതാണവന്‍...

അവസാനം ഒരു ഭീഷണിയും. ദൂരെ എവിടെനിന്നോ വന്ന ഞാന്‍ അവന് പണിയുണ്ടാക്കാതെ സ്ഥലം വിടാന്‍..

ഇതിനു മുന്‍പ് ഈ ചെക്കനെ ഇവിടെയെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല. 18 വയസാവാത്ത ഇവനൊക്കെ ആരാണ് വണ്ടിയോടിക്കാന്‍ ലൈസന്‍സ് കൊടുത്തത്? ചെക്കന്‍ ഹൈസ്കൂളിലാണെങ്കിലും നാവ് പി‌എച്ച്‌ഡിയാണല്ലോ... എന്റെ വീട്ടിനു മുന്നിലെ റോഡില്‍ വച്ച് അവന്‍ എന്നോട് സ്ഥലം വിടാ‍ന്‍ പറയുന്നോ?...അഹങ്കാരി... അവന്‍ മൂത്തവരോട് പെരുമാറുന്നത് കണ്ടില്ലേ... എന്റെ ദേഷ്യം പതഞ്ഞു പൊങ്ങി.

നാട്ടില്‍ എത്തിയപാടെ കിട്ടിയ സ്വീകരണം... ബെസ്റ്റ്!!...

“ബലാല്... ബഡ്ക്കൂസ്... ഒദിയാര്‍ക്കം ഇല്ലാത്തോന്‍... കുരുത്തം കെട്ട്യോന്‍... പഹയന്‍... അറാമ്പെറപ്പ്... ശൈത്താന്‍...ചായിന്റെ പന്നി... ഫിത്നതുല്‍ ദെജ്ജാല്...“ മൈല്‍ഡ് റ്റു മോഡറേറ്റ് ഡിഗ്രി നാടന്‍ ചീത്തകള്‍ ഞാന്‍ മനസില്‍ പറഞ്ഞു.

പക്ഷേ അപ്പോഴേക്കും എന്റെ വിസ്ഡം ഇമോഷനെ ഡിഫീറ്റ് ചെയ്തു. അവനോട് വല്ലതും പറഞ്ഞിട്ട് ഇനി അവന്‍ തിരിച്ചുപറയുന്നതു കൂടി കേള്‍ക്കണോ? അതു വേണ്ട... അയല്‍‌വാസിയായ തോണിക്കടവത്തെ അമ്മദ്ക്ക നടന്നു വരുന്നത് കാണുന്നുണ്ട്. മൂപ്പരുടെ മുന്നില്‍ വച്ച് ഇവന്‍ എന്നെ വല്ല തെറിയും വിളിച്ചാല്‍.. കപ്പല് കേറില്ലേ മാനം....

വേണ്ട, വയസിനിളയവന്റെ ചീത്തകൂടി കേട്ട് പേരുദോഷം വരുത്തണ്ട. ഒരു ഫോര്‍മല്‍ അപ്പോളജി ആയിക്കളയാം...

“അല്ല മോനേ... അതിന് ഞാന്...”

ശ്‌ര്‍‌റ്...........

കുറച്ചു പുകയും പൊടിയും മാത്രം മുന്നില്‍...

അപ്പോളജി മുഴുമിപ്പിക്കാന്‍ വിടാതെ അവന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോയിക്കഴിഞ്ഞു.

പീടികത്തിണ്ണയില്‍ ജസ്മലും കമ്പനിയും എണീറ്റുനിന്ന് നോക്കുന്നു. അവന്മാര്‍ കണ്ടിട്ടുണ്ടാവണം... എന്തായാലും ചമ്മി നാശകോശമായിക്കിട്ടി...

ഇനി അവന്മാരുടെ കൂടെ പോയി ഇരുന്നിട്ട് വീട്ടിലേക്ക് വിടാം... ഈ അനുഭവം എന്തായാലും പാര്‍ട്ടീഷ്യന്‍ ചെയ്യാം (പങ്കുവെക്കാം എന്ന് മലയാളത്തില്‍ പറയും).
എക്സ്പ്ലനേഷനും കൊടുത്തേക്കാം...

“എന്ത്ന്നാ സുഹേര്‍ക്കാ പ്രശ്നം?“

“ഒന്നുയില്ല കുഞ്ഞിമ്മോനെ... ആ ചെറിയോന്‍ എന്നെ ഒന്ന് പേടിപ്പിച്ചതാ,,,“

ഞാന്‍ കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തു.

അവന്‍ അതിന്റെ കാരണം കണ്ടെത്തി., “അതാണ് പ്രശ്നം...“
ഏത്?

ഒന്നാമത്, ഞാന്‍ നാട്ടില്‍ നില്‍ക്കുന്നില്ല. വര്‍ഷത്തില്‍ അറ്റ്ലീസ്റ്റ് ഒരു മാസമെങ്കിലും
നാട്ടിലുണ്ടാവണ്ടേ? അതില്ലാത്തതിനാലാണ് ഞാന്‍ വരത്തനാണെന്ന് അവന്‍ തെറ്റിദ്ധരിച്ചത്.

രണ്ട്, നാട്ടില്‍ വന്നാല്‍ തന്നെ ടൌണില്‍ അധികനേരം ഇരിക്കില്ല, ഫുള്‍ടൈം വീടിനകത്തുതന്നെ...

അതും പോരാഞ്ഞിട്ട് കര്‍ണാടക രജിസ്ട്രേഷനുള്ള ബൈക്കുമെടുത്ത്, കളസവും കാല്സറായിയുമിട്ട് റോഡിലിറങ്ങിയാല്‍... ഇവിടത്തെ പിള്ളേര്‍ക്കൊക്കെ എങ്ങനെ മനസിലാവാനാ എന്നെ?

ഓ.. അതാണ്... ശരി... എന്നാപ്പിന്നെ വിട്ടുകളയാം....

“പിന്നെ, സുഹേര്‍ക്കാ...“

“എന്താടോ?”

“കഴിഞ്ഞ ആഴ്ച ഒരു ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു, ഖത്തറിലെ ഒരു കമ്പനിയിലേക്ക്‍. ശരിയായിട്ടുണ്ട്, ഞാന്‍ മിക്കവാറും അടുത്തമാസം പറക്കും” അവന്‍ പറഞ്ഞു.

“ഓക്കേഡാ... പിന്നെക്കാണാം...“ ഞാന്‍ വണ്ടിയെടുത്തു.

“നീ അടുത്ത കൊല്ലം നാട്ടില്‍ വാ, ഇന്നെനിക്കു പറ്റിയത് അന്ന് നിനക്കും പറ്റും, നോക്കിക്കോ...“
ഞാന്‍ അവനെ അനുഗ്രഹിച്ചു.

വീട്ടില്‍ ബിരിയാണിയും മറ്റും റെഡിയായിട്ടുണ്ടാവും. ഞാന്‍ വീട്ടിലേക്കു വിട്ടു......

Monday, March 10, 2008

കൊടുക്കാന്‍ പറ്റാത്ത സമ്മാനങ്ങള്‍...

നാട്ടിലേക്ക് ഒരു കൂട്ടുകാരന്‍ പോവുന്നുണ്ട്
എന്തു കൊടുത്തു വിടണം, വീട്ടുകാര്‍ക്ക്?
എളാപ്പാക്ക് അത്തര്‍ കുപ്പികള്‍...
ഉമ്മാമയ്ക്ക് ഒരു വലിയ ഡബ്ബ വാസ്‌ലിന്‍...
ഉമ്മയ്ക്കോ?
കസവ് സാരി?
സ്വര്‍ണമാല?
ഒരു ഡയമണ്ട് പെന്‍‌ഡന്റ് ആയാലോ? (മാതൃദിനം സ്പെഷല്‍...)
കറിക്കത്തി, പപ്പടം കുത്തി, തേങ്ങാചിരവി? (എല്ലാം, ജെര്‍മന്‍ മേയ്ഡ് തന്നെയിരിക്കട്ടെ)
പക്ഷേ, ഉമ്മയ്ക്കാവശ്യം...
“നിന്റെ ഒരു മുഷിഞ്ഞ ബെഡ്ഷീറ്റ്..
നീ ഇവിടില്ലാത്തപ്പോള്‍
അലക്കുന്ന വെള്ളത്തില്‍ അഴുക്ക് കാണാതായി...
നിന്റെ ഒരു അലക്കാത്ത കുപ്പായം...
കോളറില്‍ അഴുക്കുപിടിച്ച കുപ്പായം ഒന്നുപോലും ഇല്ലിവിടെ... അലക്കിയെടുക്കാന്‍..
നിന്റെ ആ കഠിനമായ ശബ്ദം വേണം...
മുളകുണങ്ങാനിടുമ്പോള്‍, ഒന്നു കാക്കയെ ഓടിക്കാന്‍...
ആ ശബ്ദമില്ലാതെ...
ഇവിടെ വീടുറങ്ങിപ്പോയി...“

Saturday, February 23, 2008

ഉപ്പുചായ

അയ്‌ലയെ തിന്നുന്ന നാട്ടിലെത്തിയാല്‍ നടുക്കഷണം തിന്നണം എന്നാണ്‌ പോലും... നടുക്കഷണം എന്നത്‌ അത്രക്ക്‌ വല്യ സംഭവം ആണോ? എനിക്ക്‌ തോന്നിയിട്ടില്ല. കാരണം, വീട്ടിലെ നടുക്കഷണമായിരുന്നു ഞാന്‍. ഇത്താത്ത (ഇത്ത), അനിയന്‍. ഇവര്‍ക്കിടയില്‍ അര്‍ഹിക്കുന്ന സ്നേഹവും ബഹുമാനവും കിട്ടുന്നില്ല എന്ന കടുത്ത കോംപ്ളെക്സുമായാണ്‌ നടുക്കഷണമായ ഞാന്‍ ജീവിച്ച്പോന്നത്‌. ആദ്യമായുണ്ടായ കുട്ടിയായതിനാല്‍ ഉപ്പയുടെയും ഉമ്മയുടെയും കയ്യില്‍ അപ്പോള്‍ സ്റ്റോക്കുണ്ടായിരുന്ന വാത്സല്യം മുഴുവന്‍ ഇത്തയുടെ അക്കൌണ്ടില്‍ പോയി. ബാക്കിയുള്ളത്‌ കുറേശ്ശെ കുറേശ്ശെ കിട്ടിവരുമ്പോഴേക്കും അനിയന്‍ വന്നു. ചെറിയ കുട്ടിയായതിനാല്‍ പിന്നെ എല്ലാവര്‍ക്കും അവനെയായി കാര്യം. എണ്റ്റെ കാര്യം വീണ്ടും അധോഗതിയായി. എന്റെ ഈ മിഡില്‍ പൊസിഷന്‍ കൊണ്ടാണോ അതോ കയ്യിലിരിപ്പുകൊണ്ടാണൊ ഇങ്ങനെ സംഭവിച്ചത്‌ എന്നെനിക്കറിയില്ല.

എന്തായാലും ഈ കോംപ്ളെക്സ്‌ ഉള്ള കാരണം വീട്ടില്‍ കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം, അടി, ഇടി, കത്തിക്കുത്ത്‌, കൊലപാതകശ്രമം തുടങ്ങിയ കലാപരിപാടികളില്‍ ബൈ ഡിഫോള്‍ട്ട് എന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഒന്നുകില്‍ ഞാനും ഇത്തയും, അല്ലെങ്കില്‍ ഞാനും അനിയനും. ഉമ്മയുടെയും ഉപ്പയുടെയും പ്രധാന ജോലി ഈ പ്രശ്നങ്ങള്‍ തീര്‍ക്കലായി മാറി.

ഒരിക്കല്‍ എന്തോകാര്യത്തിന്റെ പേരില്‍ ഇത്ത തന്ന തല്ല്‌ തിരിച്ചുകൊടുക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു ഞാന്‍. ഉപ്പ വീട്ടില്‍ ഉള്ള ഒരു ഞായറാഴ്ചയായതിനാല്‍ പ്രത്യക്ഷമായ ഒരു കയ്യേറ്റശ്രമങ്ങളും നടക്കില്ലെന്നറിയാം. കുറേനേരത്തെ കൂലങ്കഷമായ ആലോചനക്കൊടുവില്‍ ഞാന്‍ ഒരു ഐഡിയ കണ്ടെത്തി. ഏതോ സിനിമയില്‍ കണ്ടതാണ്‌. ചായയില്‍ പഞ്ചസാരയ്ക്ക്‌ പകരം ഉപ്പിട്ട്‌ ഇത്തക്ക്‌ കൊടുക്കുക. ഇങ്ങനെയൊരു പ്രതികാരം എന്തായാലും വളരെ സേയ്ഫുമാണ്‌. അറ്റ്ലീസ്റ്റ് തല്ലുകൊള്ളുന്നതിന്ന്‌ മുന്‍പ്‌ സ്ഥലം കാലിയാക്കാം. അങ്ങനെ ഞാന്‍ ഓപ്പറേഷന്‍ ഉപ്പുചായയുമായി രംഗത്തിറങ്ങി.

അടുക്കളയില്‍ ഉമ്മ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുകയാണ്‌. കുറച്ചുനേരം അവിടെ ചുറ്റിപ്പറ്റിനിന്നു. ഉമ്മയെ സഹായിക്കാന്‍ തുടങ്ങി. സ്പെഷലായുണ്ടാക്കുന്ന ഫുഡ്‌ഐറ്റംസ്‌, സ്റ്റോര്‍ റൂമിലെ തട്ടില്‍ വച്ചിട്ടുള്ള ബിസ്ക്കറ്റ്സ്‌ തുടങ്ങിയ സാധനങ്ങള്‍ തട്ടിയെടുക്കാനും വിളമ്പിവച്ചിട്ടുള്ള ഭക്ഷണം കഴിക്കുവാനും മാത്രം അടുക്കളയില്‍ കയറാറുള്ള എന്റെ ഈ സഹായമനോഭാവത്തില്‍ ഉമ്മക്ക്‌ സംശയം തോന്നിയോ എന്തോ. ഞാന്‍ മൈന്റ്‌ ചെയ്യാന്‍ നിന്നില്ല. ദോശയും മറ്റും ചുട്ടുകഴിഞ്ഞപ്പോള്‍ ഉമ്മ ചായയുണ്ടാക്കി. "ഉമ്മ ഇത്രേം ബുദ്ധിമുട്ടീല്ലേ, പഞ്ചസാര ഞാന്‍ ഇട്ടേക്കാം. ഉമ്മ എല്ലാരെയും കഴിക്കാന്‍ വിളിച്ചോ" എന്ന എന്റെ ഒാഫര്‍ ഉമ്മ സ്വീകരിച്ചു. "ഇവിടെ ഒരു പെണ്‍കുട്ടിയുണ്ടായിട്ടെന്ത്‌ കാര്യം, എന്നെ സഹായിക്കാന്‍ ഇവന്‍ മാത്രമേയുള്ളൂ" എന്നും പറഞ്ഞ്‌ ഉമ്മ എല്ലാവരെയും ചായകുടിക്കാന്‍ വിളിച്ചു. ഉമ്മ അവരെ വിളിക്കാന്‍ പോയനേരം നോക്കി ഞാന്‍ ഒരു ഗ്ളാസ്സില്‍ മാത്രം പഞ്ചസാരക്ക്‌ പകരം രണ്ട്‌ സ്പൂണ്‍ ഉപ്പ്‌ കലക്കി. ഒന്നു ടെസ്റ്റ്‌ ചെയ്ത്‌ നോക്കാമെന്നു കരുതി അല്‍പം വായിലാക്കി നോക്കി. ഹൌ... ഇത്‌ മാരകമായിപ്പോയി. ഞാന്‍ ഛര്‍ദ്ദിച്ചില്ല എന്നേ ഉള്ളൂ.. വായില്‍ വെക്കാന്‍ കൊള്ളില്ല. പ്രതികാരം ഇത്രക്ക്‌ വേണോ എന്ന്‌ എനിക്കു തന്നെ തോന്നി. എന്തായാലും ഇറങ്ങിപ്പുറപ്പെട്ടില്ലേ, നടക്കട്ടെ..

ഉപ്പയും, ഇത്തയും, അനിയനുമെല്ലാം എത്തി. ചായ എടുത്തു വച്ചപ്പോള്‍ ഉപ്പുചായ ഞാന്‍ അവളുടെ മുന്നില്‍ വളരെ സ്ട്രാറ്റജിക്കലായി പ്ളേയ്സ്‌ ചെയ്തു. എന്റെ അന്നത്തെ സ്ത്യുത്യര്‍ഹമായ സേവനത്തെപറ്റി ഉമ്മ എല്ലാവരോടുമായി വിവരിച്ചു. പഞ്ചസാരയിട്ടത്‌ മാത്രമല്ല, ചായ മൊത്തത്തില്‍ ഞാനാണ്‌ ഉണ്ടാക്കിയതെന്ന്‌ വരെ ഉമ്മ പറഞ്ഞുകളഞ്ഞു. ഇതുകേട്ട ഉപ്പ എന്നെ കണ്ട്‌ പഠിക്കാന്‍ അന്നാദ്യമായി ഇത്തയോടും അനിയനോടും ഉപദേശിച്ചു. ആഹാ, ഒരു വെടിക്ക്‌ രണ്ടുപക്ഷി. അവളോട്‌ പ്രതികാരവുമായി, എനിക്ക്‌ അഭിനന്ദനങ്ങളും. ഹൊ, എനിക്കങ്ങു സന്തോഷമായിപ്പോയി.

പക്ഷേ ആ സന്തോഷം അവിടെ തീര്‍ന്നു.

എന്നെ പറ്റി നല്ലവാക്ക്‌ പറഞ്ഞു കഴിഞ്ഞ ഉടനെ ഉപ്പ ഇത്തയുടെ മുന്നില്‍ വച്ചിരുന്ന ചായ എടുത്തു.

ദേ കിടക്കുന്നു. ചക്കിനു വെച്ചത്‌ ചാക്കോയ്ക്ക്‌ കൊണ്ടു. ഉപ്പയെങ്ങാനും അതെടുത്തു കുടിച്ചാല്‍ തീര്‍ന്നു... ഞാന്‍ ഇതികര്‍തവ്യതാമൂഢനായി നിന്നു. ഉപ്പ ചായയെടുത്തു കുടിച്ചു.

........ദോശക്കഷണങ്ങള്‍ പല്ലുകള്‍ക്കിടയില്‍പെട്ട്‌ ചതഞ്ഞരയുന്ന ശബ്ദം ഒഴിച്ചാല്‍ ആകെ ഒരു ശ്മശാന മൂകത.....

ആദ്യത്തെ കവിള്‍ ചായ കുടിച്ച ഉപ്പയുടെ മുഖത്തെ ഭാവം ഞാന്‍ വ്യക്തമായിക്കണ്ടു. ചായയിലെ മുഴുവന്‍ ഉപ്പുരസവും ആ മുഖത്ത്‌ കാണാം. ഉപ്പ എന്റെ മുഖത്തെ കുറ്റബോധവും കണ്ടുകാണും. ഞാന്‍ തല താഴ്ത്തി. ഇനിയെന്താണാവോ? വഴക്ക്‌? തല്ല്‌? ചെവിക്ക്‌ പിടിത്തം... ?

ഉപ്പയൊന്നും മിണ്ടുന്നില്ല. ഞാന്‍ തലയുയര്‍ത്തി ഉപ്പയുടെ മുഖത്തേക്ക്‌ നോക്കി. അപ്പോഴാ മുഖത്തെ ഭാവം ദേഷ്യമായിരുന്നോ, വിഷമമായിരുന്നോ എന്നെനിക്ക്‌ മനസിലായില്ല.


എന്റെ മുഖത്ത്‌ നിന്നു കണ്ണെടുക്കാതെ വായില്‍ വെക്കാന്‍ കൊള്ളാത്ത, ആ ഉപ്പിട്ട ചായ മുഴുവനും ഉപ്പ കുടിച്ചു തീര്‍ത്തു. എന്നിട്ട്‌ എല്ലാവരോടുമായി പറഞ്ഞു. " എന്റെ മോനെ നോക്ക്‌, എന്തു നന്നായിട്ടാ അവന്‍ ഒരു കാര്യം ചെയ്യുന്നത്‌? ഇത്ര നന്നായി ഉമ്മ പോലും ഇതുവരെ ചായ ഉണ്ടാക്കിയിട്ടില്ല. മിടുക്കനാണ്‌ അവന്‍"...


എന്റെ കരളിലെവിടെയോ ഒന്നു പോറി...

ഉപ്പ ആ ചായ എടുത്തു കുടിക്കുന്നതിനു പകരം എന്നെ ഒന്നു തല്ലിയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചുപോയി.

കണ്ണുനീര്‌ കാരണം എന്റെ മുന്‍പിലെ പ്ളേറ്റ്‌ എനിക്ക്‌ കാണാന്‍ കഴിയാതെയായി. ഞാന്‍ എഴുന്നേറ്റ്‌ പോയി. " മുഴുവന്‍ കഴിക്കാതെ നീ എവിടെപ്പോകുന്നു" എന്ന ഉമ്മയുടെ ശബ്ദം ഞാന്‍ കേട്ടില്ല...


ഇന്നുരാവിലെ, വേറെയാരും ചായയുണ്ടാക്കിത്തരാന്‍ ഇല്ലാത്തതു കൊണ്ടുമാത്രം സ്വന്തമായി ഞാന്‍ ഉണ്ടാക്കിയ ചായയില്‍ അന്ന്‌ എണ്റ്റെ കണ്ണിലുതിര്‍ന്ന കണ്ണീരിണ്റ്റെ ബാക്കി ഇറ്റിവീണു. ഉമ്മയെയും ഉപ്പയെയും കാണാതെ, ഈ മരുഭൂമിയില്‍ വന്നിട്ട്‌ ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു.

Monday, February 4, 2008

റാഗിംഗ്‌

പോളിയിലെ ആദ്യ വര്‍ഷത്തെ മെയിന്‍ അട്രാക്ഷനായ റാഗിംഗ്‌ എനിക്ക്‌ അധികം അനുഭവിക്കേണ്ടി വന്നിട്ടില്ല. (പത്രത്തില്‍ വരാന്‍ തക്കവണ്ണമുള്ള റാഗിംഗ്‌ ഒന്നും അവിടെ ഉണ്ടായിരുന്നില്ല കേട്ടോ, ഞങ്ങളുടെ പോളിയില്‍ റാഗിംഗ്‌ എന്നാല്‍ സീനിയേഴ്സുമായി (മാക്സിമം റെസ്‌പെക്റ്റോടു കൂടിയ) ഒരു പരിചയപ്പെടല്‍ മാത്രമാണ്‌. കൂടിവന്നാല്‍ ഒരു ദേശീയഗാനം. അത്‌ പാടാതെ മസിലുപിടിച്ചുനിന്നാല്‍ സീനിയേഴ്സിന്റെ വകയായുള്ള കൊച്ചുകൊച്ച്‌ ഉപദേശങ്ങള്‍, ചില തൊട്ടുനോട്ടങ്ങള്‍, ചില കൊടുക്കല്‍ വാങ്ങലുകള്‍.. അത്രമാത്രം.)

പക്ഷേ നമ്മളെ സീനിയേഴ്‌സ്‌ ആരും തന്നെ ഒന്നു തൊട്ടുനോക്കുക പോലും ചെയ്തിട്ടില്ല. കാരണം മറ്റൊന്നുമല്ല, അതിനുമാത്രമുള്ള ഒരു "ഇര" ആയിരുന്നില്ല ഞാന്‍. ഒന്നാമതായി +2 കഴിയാതെ വന്നവന്‍. രണ്ട്‌ അന്ന് ആ ക്ലാസിലെ ഏറ്റവും ഉയരവും തൂക്കവും കുറഞ്ഞ, ഒരു "അശു" പോലുമല്ലാത്ത വെറും "കിശു". അതും പോരാഞ്ഞ്‌ ഏതെങ്കിലും സീനിയെ ഒരു കിലോമീറ്റര്‍ അകലെ കണ്ടാല്‍ പോലും ഞാന്‍ എന്റെ കണ്ണുകളില്‍ മാക്സിമം അവശതയും, ദൈന്യതയും, വിനയവും, ബഹുമാനവും നിറച്ച്‌ നില്‍ക്കും. പേരു ചോദിച്ചാല്‍ വീട്ടുപേരും, പിതാവിന്റെ പേരും, എന്തിന്‌ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പേരും വരെ പറഞ്ഞു കൊടുക്കും. ജനഗണമന പാടാന്‍ പറഞ്ഞാന്‍ ബോണസായി പ്രതിജ്ഞയും ചൊല്ലിക്കൊടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ എന്നെ റാഗ്‌ ചെയ്യാന്‍ മാത്രം ദാരിദ്യമുള്ള സീനിയേഴ്‌സ്‌ അന്ന് പോളിയില്‍ ഉണ്ടായിരുന്നില്ല. അത്‌കൊണ്ട്‌ ഞാന്‍ രക്ഷപ്പെട്ടു.

എന്നാല്‍ എനിക്കു കിട്ടിയ ഈ സൗകര്യം എന്റെ ജൂനിയേഴ്സിന്‌ ഞാന്‍ അനുവദിച്ചു കൊടുത്തിരുന്നില്ല. അത്യാവശ്യം വലിപ്പവും, പിള്ളേര്‌ റെസ്പെക്റ്റ്ചെയ്യാന്‍ ചാന്‍സുമുള്ള ഏതെങ്കിലും ക്ലാസ്‌മേറ്റ്‌സിന്റെ കൂടെ ഏതെങ്കിലും break time കിട്ടുമ്പോള്‍ പരിചയപ്പെടലിനുള്ള വ്യഗ്രതയോടെ നമ്മള്‍ ജൂനിയര്‍ ക്ലാസ്സിലേക്കു പോകും. അതു തന്നെ സാറന്മാര്‍ ആരെങ്കിലും ഉണ്ടോ എന്ന് ഒരു സൂക്ഷ്മ പരിശോധന നടത്തിയ ശേഷം മാത്രം. ജൂനിയേഴ്സിന്റെ ഏരിയയില്‍ ഏതെങ്കിലും സീനിയറിനെ സ്പോട്ട്‌ ചെയ്താല്‍ പിന്നെ പ്രശ്നമാണ്‌. എക്സ്‌പ്ലനേഷന്‍ ലെറ്റര്‍ മുതല്‍ അച്ഛനെ കൂട്ടിക്കൊണ്ടുവരല്‍ വരെ.. വെറുതെ എന്തിനാണ്‌ ഫാദറിനെ പോളി കാണിക്കുന്നത്‌? അങ്ങേര്‍ക്ക്‌ വേറെ ജോലിയുള്ളതല്ലേ.
എന്റെ ഫസ്റ്റ്‌ പ്രിഫറന്‍സ്‌ തീര്‍ച്ചയായും ഏതെങ്കിലും പെണ്‍കുട്ടിയായിരിക്കും. വേറൊന്നും കൊണ്ടല്ല, ആണ്‍കുട്ടികളാണെങ്കില്‍ മാനേജ്‌ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നേ... അവന്മാര്‍ ആരെങ്കിലും തിരിച്ചു വല്ലതും പറഞ്ഞാല്‍ മാനം പോയില്ലേ, പെണ്‍കുട്ടികളാണെങ്കില്‍ തിരിച്ചുപറയാനുള്ള ചാന്‍സ്‌ കുറവാണെന്നാണ്‌ എന്റെ വിശ്വാസം. പക്ഷെ പെണ്‍കുട്ടികളെ പരിചയപ്പെടാനുള്ള ചാന്‍സ്‌ അവിടെ എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറവാണ്‌. എന്തെന്നാല്‍ 360 വിദ്യാഭ്യാസികളുള്ള ഞങ്ങളുടെ instituteഇല്‍ പെണ്‍കിളികള്‍ തുലോം കുറവാണ്‌. ആകെ മൊത്തം ടോട്ടല്‍ ഒരു 20-25 എണ്ണം വരും. ഈ 20 - 25 പേരെ ബാക്കിയുള്ള 340 - 335 പേര്‍ നോട്ടമിട്ടിരിക്കുകയാവും. അത്രക്ക്‌ ആളുകളെ ഒറ്റയ്ക്ക്‌ നേരിട്ട്‌ വിജയിക്കുക എന്നത്‌ impossible ആയതിനാല്‍ അതിന്‌ ട്രൈ ചെയ്യാറില്ല. എന്നാല്‍ ആരെങ്കിലും ബൈ ചാന്‍സിന്‌ ഫ്രീ ആയിട്ടിരിക്കുകയാണെങ്കില്‍ അവിടെ ഒന്നു ട്രൈ ചെയ്തു നോക്കും. ഉള്ള ബോഡിയില്‍ മാക്സിമം എയര്‍ പിടിച്ച്‌, ഒട്ടിയ നെഞ്ചുംകൂട്‌ തള്ളിപ്പിടിച്ച്‌ ജൂനിയേഴ്സിന്റെ ക്ലാസ്സില്‍ പോകും. ഒരു വിഗഹവീക്ഷണം നടത്തും. ഏതെങ്കിലും പെണ്‍കുട്ടി ഫ്രീയായി ഇരിക്കുകയാണെങ്കില്‍ അവിടെ. അല്ലെങ്കില്‍ വലിപ്പം കുറഞ്ഞ ഏതെങ്കിലും സാധുപ്പയ്യന്മാര്‍ ഉണ്ടോ എന്നു നോക്കും. കൂടെ വേറെ ഏതെങ്കിലും സഹപാഠിയുണ്ടെങ്കില്‍ ജൂനിയേഴ്സിനെ വലിപ്പച്ചെറുപ്പം കൂടാതെ ഞെട്ടിക്കും.

ഒരിക്കല്‍ മെഡിക്കല്‍ ഇലക്ട്രോണിക്സ്‌ വര്‍ക്ക്ഷോപ്പ്‌ കഴിഞ്ഞ്‌, യൂനിഫോമിന്റെ ഭാഗമായ നീലക്കോട്ടും ധരിച്ച്‌ ഞാന്‍ ഒറ്റയ്ക്ക്‌ ജൂനിയേഴ്സിന്റെ ക്ലാസ്സില്‍ പോയി ഒന്നു ഞെട്ടിച്ചിട്ടുവരാം എന്നു കരുതി പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ പെണ്‍പിള്ളേരെല്ലാം ഓള്‍റെഡി ബുക്‌ക്‍ഡ്‌ ആണ്‌. സകല ചുള്ളന്മാരും വര്‍ക്ക്ഷോപ്പില്‍നിന്ന് നേരത്തെ ചാടിയിട്ടുണ്ട്‌. രണ്ടാം റോയില്‍ നോക്കുമ്പോള്‍ അവിടെ രണ്ട്‌ കൊച്ചുപയ്യന്മാര്‍ ഇരിപ്പുണ്ട്‌. എന്നാല്‍പിന്നെ ഇന്ന് ഇവിടെ പയറ്റിനോക്കാം എന്നു കരുതി അവിടെ ചെന്നു.

"Get up..." പയ്യന്‍ എണീറ്റു നിന്നു.

"എന്താ പേര്‌?"

"സജീഷ്‌.."

"എന്റെ പേരെന്താന്നറിയാമോ?"

"അറിയില്ല.."

"സുഹൈര്‍... കേട്ടോടാ"

"ശരി, സുഹൈറേട്ടാ"

സുഹൈറേട്ടാ എന്ന വിളി കേട്ടപ്പ്പ്പോള്‍ എനിക്ക്‌ കുളിരു കേറി. ചെറിയൊരു സുഖം കിട്ടി. കണ്ണു നനഞ്ഞില്ല എന്നു മാത്രം. ഒരുത്തന്‍ ആദ്യമായി എന്നെ ബഹുമാനിച്ചിരിക്കുന്നു.. ഇനി ഞെട്ടിക്കല്‍ തുടങ്ങാം.

"നീയെന്തിനാ മെഡിക്കല്‍ ഇലക്ട്രോണിക്സിന്‌ ചേര്‍ന്നത്‌?" (ഈ ചോദ്യം ഞാന്‍ ഫസ്റ്റ്‌ ഇയറായിരിക്കുമ്പോള്‍ സീനിയേഴ്സില്‍ ആരോ എന്നോട്‌ ചോദിച്ചതാണ്‌. അടുത്ത വര്‍ഷം ഇത്‌ ആരോടെങ്കിലും ചോദിക്കണം എന്നു കരുതി അന്നേ ഞാന്‍ അത്‌ ഓര്‍ത്തു വച്ചു).

"അത്‌.. ചേട്ടാ... അത്‌.... പിന്നെ..."

കഴിഞ്ഞ വര്‍ഷം ഞാന്‍ ചെയ്ത അതേ കാര്യം അവനും ആവര്‍ത്തിച്ചു... എന്നുവച്ചാല്‍ ബബ്ബബ്ബ അടിച്ചു...

പിന്നെ അവന്‍ പറഞ്ഞു " ഈ കോഴ്സിന്‌ നല്ല സ്കോപ്പുണ്ടെന്ന് പറഞ്ഞു കേട്ടു... അതു കൊണ്ടാ ചേട്ടാ..."

"ഇതിലും സ്കോപ്പുള്ള കോഴ്‌സ്‌ വേറൊന്നും ഇല്ലേടാ..."

"...."

അവന്‌ ഉത്തരം മുട്ടി... ഒന്നും മിണ്ടുന്നില്ല.

"ശരി... ദേശീയ ഗാനം അറിയാമോ? ഒന്നു ചൊല്ലിക്കേ... ചേട്ടന്‍ കേള്‍ക്കട്ടെ..." (ശ്ശൊ.. ഞാന്‍ എന്നെതന്നെ ചേട്ടനെന്നു വിളിച്ചു)

അപ്പോഴേക്കും അടുത്ത അവറിന്റെ ബെല്ലടിച്ചു. ഇനിയത്തെ അവര്‍ ലേറ്റായിക്കേറിയാല്‍ വിവരമറിയും. ലേറ്റായാല്‍ ആദ്യം തന്നെ ഇന്റേണല്‍ മാര്‍ക്കിലാണ്‌ പിടിത്തം... എന്നാലും തുടങ്ങിവച്ചത്‌ തീര്‍ത്തിട്ട്‌ പോകാം.

മറ്റു സീനിയേഴ്‌സെല്ലാം പോയിക്കഴിഞ്ഞു. ഞാന്‍ മാത്രം ക്ലാസ്സില്‍ ബാക്കി. പിള്ളേരെല്ലാം എന്നെതന്നെ ശ്രദ്ധിച്ചു തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ എല്ലവരുടെയും മുഖത്ത്‌ ഒരു ബഹുമാനം പോലെ...

"പറഞ്ഞത്‌ കേട്ടില്ലേ? ഉച്ചത്തില്‍ ചൊല്ല്‌" ഞാന്‍ പിന്നേം പയ്യനെ വിരട്ടി
അവന്‍ ഒന്നും മിണ്ടുന്നില്ല.

...........

കുറച്ചുസമയം കഴിഞ്ഞു...

ഞാന്‍ അവന്റെ മുഖത്തേക്ക്‌ നോക്കി. ദൈവമേ.. പയ്യന്‍ കരയുകയാണാല്ലോ.. പടച്ചോനേ, പണികിട്ടി. ഇനി ഇതെങ്ങിനെ തീര്‍ക്കും.

അതുവരെ ഹിമാലയം പോലെ നിന്നിരുന്ന എന്റെ ആത്മവിശ്വാസം ഉരുകിയൊലിച്ച്‌ ഗംഗാനദി പോലെ വെള്ളമായി മാറി... അതും പോരാഞ്ഞ്‌ മെയ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ വറ്റിവരണ്ട്‌ ഒന്നുമില്ലാതെയായി. ആ വാക്വം സ്പേസിലേക്ക്‌ ഭയം ജൂലായ്‌ മാസത്തിലെ കുറ്റ്യാടിപ്പുഴ പോലെ കൂലം കുത്തി നിറഞ്ഞു...

അവന്‍ കരയുന്നത്‌ ടീച്ചേഴ്‌സ്‌ ആരെങ്കിലും കണ്ടാല്‍ പ്രശ്നമാണ്‌. കഴിഞ്ഞ ആഴ്ച ആന്റി റാഗിംഗ്‌ കമ്മിറ്റിയുടെ നോട്ടീസ്‌ വന്നതാണ്‌. ജൂനിയേഴ്‌സിന്റെ നിര്‍മലഹൃദയങ്ങളെ നോവിക്കുന്നത്‌ ക്രിമിനല്‍ കുറ്റമാണത്രെ...

ഞാന്‍ എന്റെ സമീപനം മാറ്റി. നെഗോസിയേഷന്‍ ആരംഭിച്ചു...

അയ്യേ... എന്തായിത്‌, കരയുകയാണോ, ഛേ..... കണ്ണുതുടക്ക്‌, ദേ, ഇപ്പൊ ക്ലാസ്സ്‌ തുടങ്ങും. മിസ്സ്‌ ഇപ്പൊ വരും.മിണ്ടാണ്ടിരിയെടാ (ഇത്‌ ഞാന്‍ അല്‍പ്പം കനപ്പിച്ചു പറഞ്ഞു)...

അവന്‍ കരച്ചില്‍ നിര്‍ത്തുന്നില്ലെന്നു മാത്രമല്ല, ഏങ്ങലടിക്കുകയാണ്‌.

ഇവിടുന്നെങ്ങനെ ഊരും? പണ്ടാറടങ്ങിയല്ലോ.. എന്ത്‌ കാലക്കേടിനാണ്‌ പടച്ചോനെ ഞാന്‍ ഈ ചെറുക്കന്റടുത്ത്‌ തന്നെ വന്നത്‌?

പിള്ളേരെല്ലാം എന്നെതന്നെ ശ്രദ്ധിക്കുന്നു. ഒരു സീനിയറിനെപ്പോലും കാണാനില്ല. എല്ലാവന്മാരും ക്ലാസ്സില്‍ കേറിയിട്ടുണ്ടാവും. ഇവനെ ഞാന്‍ എന്തുപറഞ്ഞ്‌ സമാധാനിപ്പിക്കും? "ക്രിമിനല്‍ നോട്ടീസ്‌" എന്റെ മനസ്സില്‍ തികട്ടിത്തികട്ടി വന്നു.

കുറച്ചുനേരം കൂടി ഞാന്‍ ഉരുകുന്ന മനസ്സോടെ അവന്റെ മുന്നില്‍, മറ്റു ജൂനിയേഴ്സിന്റെ മുന്നില്‍ നിന്നു. എന്റെ ധൈര്യം ഇതുകൊണ്ടൊന്നും ചോര്‍ന്നുപോയിട്ടില്ലാ എന്ന് എന്റെ മുഖത്ത്‌ കാണിക്കണം എന്നുണ്ട്‌. പക്ഷെ എന്താന്നറിയില്ല, ഇങ്ങനെയുള്ള സന്ദിഗ്‌ധ ഘട്ടത്തില്‍ എന്റെ മുഖത്ത്‌ ബാക്കി 8 ഭാവങ്ങളില്‍ ഒന്നുപോലും വരില്ല; ഭീതി എന്ന ഭാവമല്ലാതെ... (ചിലപ്പൊ സ്‌ഥായിയായിട്ടുള്ള ഭാവമായ ബീഭത്സം വരുമായിരിക്കും)

കുറച്ച്‌ മിനിറ്റുകള്‍ കൂടിക്കടന്നുപോയി. ചെറുക്കന്‌ സമാധാനമായിത്തുടങ്ങി എന്നു തോന്നുന്നു. ദൈവത്തിന്റെ എന്തോ വലിയകാരുണ്യം കൊണ്ട്‌ അവരുടെ ടീച്ചര്‍ ഇനിയും എത്തിയിട്ടില്ല. അവന്‍ കരച്ചില്‍ നിര്‍ത്തി. പക്ഷേ അവന്റെ മുഖത്തു നോക്കിയാലറിയാം എന്തോ പ്രശ്നമുണ്ടെന്ന്... ഇതെങ്ങാനും ആന്റി റാഗിംഗ്‌ കമ്മിറ്റി അറിഞ്ഞാല്‍...

" ഡാ, മോനെ സജീഷേ, ഒരു പ്രശ്നവുമില്ല കേട്ടോ, വെറുതെ നിന്നോട്‌ ഇത്രേം ചോദ്യം ചോദിക്കുമ്പോഴേക്ക്‌ കരഞ്ഞാലോ, ഇനിയും എത്ര സീനിയേഴ്സ്‌ വരാനിരിക്കുന്നു?. അപ്പൊ ധൈര്യായിട്ടിരിക്കണ്ടേ, ഇനി ആരു വന്നാലും നീ എന്റെ വീട്ടിനടുത്താന്നു പറഞ്ഞാമതി കേട്ടോ, ആരും നിന്നെ ഒന്നും ചെയ്യില്ല. ഞാന്‍ നോക്കിക്കോള്ളാം. കേട്ടോടാ..

"....................."

ആശ്വാസം... അവന്‍ കരച്ചില്‍ നിര്‍ത്തീന്നു തോന്നുന്നു.

"നിന്നെയാരെങ്കിലും ഇതുവരെ റാഗു ചെയ്തിട്ടുണ്ടോ? എന്ത്‌ പ്രശ്നമുണ്ടെങ്കിലും പറ, ഞാന്‍ ശരിയാക്കിത്തരാം"...

അവന്‍ മുഖമുയര്‍ത്തി എന്നെ ഒന്നു നോക്കി. ഓ പിന്നെ... നീ കോപ്പുണ്ടാക്കും എന്ന ഭാവം ഞാന്‍ അവന്റെ മുഖത്ത്‌ കണ്ടില്ല!..

"എന്നോട്‌ C3യിലെ ഒരു ചേട്ടന്‍ ഇംപോസിഷന്‍ എഴുതാന്‍ പറഞ്ഞിട്ടുണ്ട്‌... നാളെ കാണിക്കണം എന്നു പറഞ്ഞു"

അതോര്‍ത്ത്‌ നീ വിഷമിക്കണ്ട. അവനെ ഞാന്‍ കണ്ട്‌ പറഞ്ഞോളാം കേട്ടോ, ദേ മിസ്സ്‌ വരുന്നു , ഞാന്‍ ലഞ്ച്‌ ബ്രേക്കിനു വരാം" എന്നു പറഞ്ഞ്‌ അവിടെനിന്ന് സ്കൂട്ടായി.
ഇറങ്ങാന്‍ നേരം വാതില്‍ക്കല്‍ ദാ അപ്ലൈഡ്‌ ഫിസിക്സിന്റെ മാഡം.

"എന്താ സുഹൈര്‍ ഇവിടൊരു ചുറ്റിക്കളി?" മാഡത്തിന്റെ ചോദ്യം.

"ഒന്നൂല്ല മാം.. എന്റെയൊരു ഫ്രണ്ടിന്റെ കസിന്‍ ഇവിടുണ്ട്‌, ഒന്നു കാണാന്‍ വന്നതാ" എന്നും പറഞ്ഞ്‌ ഞാന്‍ എന്റെ ക്ലാസ്സിലേക്ക്‌ ടേയ്ക്‌ക്‍ഓഫ്‌ ചെയ്തു.

എന്റെ ക്ലാസ്സില്‍ സാര്‍ എത്തിയിട്ടില്ല. ഹോ,,, ആ സമയത്ത്‌ ഞാന്‍ അനുഭവിച്ച ആശ്വാസം... അതൊരു വല്ലാത്ത ഫീലിംഗ്‌ തന്നെ...

ലഞ്ച്‌ ബ്രേക്കിനെന്നല്ല, പിന്നീട്‌ രണ്ടുമാസത്തേക്ക്‌ ഞാന്‍ ആ ക്ലാസ്സിന്റെ അടുത്ത്‌ പോയില്ല. റെസ്റ്റ്‌ റൂമിലേക്കുള്ള വഴിജൂനിയര്‍ക്ലാസ്സിന്റെ മുന്നിലൂടെയാണ്‌. ഈ റാഗിംഗ്‌ കാരണം ഞാന്‍ രണ്ടു മാസത്തേക്ക്‌ റെസ്റ്റ്‌ റൂമില്‍ പോക്കുപോലും നിര്‍ത്തീന്നു പറഞ്ഞാ മതിയല്ലോ...

വെറുതെയാണോ ഹൈക്കോടതി തന്നെ മുന്‍കയ്യെടുത്ത്‌ റാഗിംഗ്‌ നിരോധിച്ചത്‌? ഇങ്ങനെ എത്രയെത്ര സീനിയേഴ്‌സ്‌ റാഗിംഗ്‌ കാരണം സമാധാനക്കേടിലായിപ്പോയിട്ടുണ്ടാകും...