ജനുവരി ഇരുപത്തിആറിന്റെ പ്രത്യേകത എന്താണ്?
എന്റെ ഓ.പിയിലെ സെക്യൂരിറ്റി അന്ന് യൂനിഫോമൊക്കെ അലക്കിത്തേച്ചാണ് വന്നിരിക്കുന്നത്. ഹോസ്പിറ്റലിലെ അറ്റന്റര്‍മാരും അതെ. എല്ലാവര്‍ക്കും ആകെയൊരു ആഘോഷത്തിമിര്‍പ്പ്..
“ഇന്ന് റിപ്പബ്ലിക്ക് ഡേ അല്ലേ? പ്രസിഡന്റ് പതാക ഉയര്‍ത്താന്‍ വരുന്നുണ്ട്”
എന്റുമ്മോ... പ്രസിഡന്റ്, ഞാന്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ വന്ന് പതാക ഉയര്‍ത്തുകയോ? അപ്പൊപ്പിന്നെ ചെങ്കോട്ടയില്‍ ആരുയര്‍ത്തും??
“പ്രസിഡന്റ് എന്നുവച്ചാല്‍ മിസ്റ്റര്‍ ഷെട്ടി, പ്രെസിഡന്റ് ഓഫ് അവര്‍ കമ്പനി...“
“ഓ... അങ്ങനെ...”
കാഷ്വാലിറ്റിയുടെ മുറ്റത്ത് താല്‍ക്കാലികമായി ഒരു പന്തല്‍, മുന്‍പില്‍ ഒരു കുറ്റി. കുറ്റിയില്‍ ഒരു മൂന്ന് നാലടി ഉയരത്തില്‍ പൂക്കള്‍ നിറച്ച് ദേശീയ പതാക ചുരുട്ടിക്കെട്ടിയിരിക്കുന്നു.
പ്രസിഡന്റ്, മൂപ്പരുടെ മകളായ മെഡിക്കല്‍ ഡിറക്റ്റര്‍, മകളുടെ ഭര്‍ത്താവ് അസി.മെഡിക്കല്‍ ഡിറക്റ്റര്‍, പിന്നെ വേറെ കുറേ സില്‍ബന്ധികള്‍, ഇവരെല്ലാം പന്തലില്‍ ഹാജര്‍.
കുറച്ചകലെ നിന്ന് മാര്‍ച്ച് ചെയ്തുവന്ന സെക്യൂരിറ്റി സംഘം പ്രസിഡന്റിന് സല്യൂട്ട് സമര്‍പ്പിച്ചു. പ്രസിഡന്റ് പതാക ഉയര്‍ത്തി. പിന്നീടെല്ലാവരും കൂടെ പതാകക്ക് സല്യൂട്ട് സമര്‍പ്പിച്ചു. അതിനുശേഷം കയ്യില്‍ കൊണ്ടുവന്ന കടലാസില്‍ നോക്കി പ്രസിഡന്റ് സ്പീച്ചി:
“എല്ലാ വര്‍ഷവു, ഇപ്പത്താറു ജനുവരി, നാവു ഇന്‍ഡിപ്പെന്റന്‍സ് ഡേ ആകി സെലിബ്രേറ്റ് മാട്ത്താരേ, ഹാകെ, ഈവര്‍ഷവു, നാവു ഈ ദിന ഇന്‍ഡിപ്പെന്റന്‍സ് ഡേ സെലിബ്രേറ്റ് മാടുത്താരേ...”
എന്നുവച്ചാല്‍, എല്ലാവര്‍ഷവും ജനുവരി ഇരുപത്തിആറ് നമ്മള്‍ സ്വാതന്ത്ര്യദിനമായി ആഘോഷിക്കാറുണ്ട്. അതേ പോലെ ഈ വര്‍ഷവും നമ്മള്‍ ഈ ദിവസം സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു, എന്ന്... എന്തൊരു വിവരം. “പ്രസിഡന്റേ, ആഗസ്ത് പതിനഞ്ചാണ് സ്വാതന്ത്ര്യദിനം, ഇത് റിപ്പബ്ലിക്ക് ഡേ,, എന്നുവച്ചാല്‍ “ഗണരാജ്യോത്സവ ദിവസ”...”
മനസില്‍ പറഞ്ഞതേ ഉള്ളൂ..
ആ റിപ്പബ്ലിക് ഡേ കഴിഞ്ഞ് പിന്നീട് ഒരു സംഭവബഹുലമായ റിപ്പബ്ലിക്ക് വന്നത് വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞാണ്. കഴിഞ്ഞ ജനുവരി 26ന്.. അവധിക്ക് വീട്ടിലെത്തിയപ്പോള്‍.
ഞാന്‍ പെണ്ണുകാണാന്‍ പോയി!
അതുതന്നെ.
രാവിലെ തന്നെ കുളിച്ച് കുട്ടപ്പനായി സ്പ്രേയുമടിച്ച് ഒരു പത്ത് പതിനൊന്ന് മണിയായപ്പോള്‍ സുഹൃത്തിനെയും കൂട്ടി ഞാന്‍ ഉപ്പയുടെ സുഹൃത്തിന്റെ മകളെ പെണ്ണുകാണാന്‍ പോയി. ജീവിതത്തിലെ ആദ്യ പെണ്ണുകാണല്‍. വഴിയൊക്കെ ഉപ്പ ആദ്യമേ പറഞ്ഞു തന്നിരുന്നു.
കുറ്റ്യാടിയില്‍ നിന്ന് പോകുന്നവഴിക്ക് വലതുവശത്ത് ഏതാണ്ട് ആറേഴ് പള്ളികള്‍ കഴിഞ്ഞാല്‍ പിന്നീടുള്ള പള്ളിയുടെ വലതു വശത്തുകൂടെയുള്ള റോഡിലൂടെ... അങ്ങനെയങ്ങനെ...
അങ്ങനെ സ്ഥലമെത്താറായി. വഴിയരികിലെ സ്കൂളില്‍ കുട്ടികള്‍ റിപ്പബ്ലിക്ക് ദിന അസംബ്ലിക്ക് റെഡിയായിരിക്കുന്നുണ്ട്.
മൈക്കിലൂടെ മുരുകന്‍ കാട്ടാക്കടയുടെ കവിതയാണ് പാടിക്കൊണ്ടിരിക്കുന്നത്...
“എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം...” ഏത് മാഷാണാവോ ഇന്ന് ഈ കാസറ്റ് തന്നെ പാടിക്കാന്‍ ഇട്ടത്...
“രക്തം ചിതറിയ ചുവരുകള്‍ കാണാം...” കവിത പാടിക്കൊണ്ടിരിക്കുന്നു...
അതില്പിന്നെ വണ്ടി പറ്റാവുന്നത്ര സ്പീഡ് കുറച്ച് മാത്രം ഓടിച്ചു.
അറിയാവുന്ന വഴി അവിടെ തീര്‍ന്നു, അവളുടെ വീടെവിടെയാണെന്ന് അത്രക്ക് പിടിയുമില്ല. വഴിയില്‍ കണ്ട കുട്ടികളോട് അവളുടെ ഉപ്പയുടെ പേര്ചോദിച്ചന്വേഷിച്ചു.
“ഓറെ പൊരപ്പേര് എന്ത്ന്നാ?”
“ആരിക്കറിയാ...”
കുട്ടികള്‍ക്കും അറിയില്ല.
എന്തായാലും പിന്നെയും മുന്നോട്ട് പോയി. ഒരു വീട് കണ്ടപ്പോള്‍ കൂട്ടുകാരന്‍ ഇറങ്ങി അന്വേഷിക്കാമെന്ന് പറഞ്ഞു.
അന്വേഷിക്കേണ്ടി വന്നില്ല, വീട്ടിന്റെ ഉമ്മറത്തുനിന്ന് അവളുടെ ഉപ്പ വിളിച്ചു പറഞ്ഞു: “ഇത് തന്ന്യാ വീട്, വന്നോളീ...”
പോയി.
അവര്‍ സ്വീകരിച്ചിരുത്തി. ജ്യൂസ് കുടിച്ചു.
വരാന്തയിലെ ടീപ്പോയില്‍ “സ്ട്രാറ്റജിക് മാനേജ്മെന്റിന്റെ“ തടിച്ച പുസ്തകം.
പണ്ട് വീട്ടില്‍ വിരുന്നുകാര്‍ ആരെങ്കിലും വരുന്ന സമയം നോക്കി ഞാന്‍ പവര്‍ ഇലക്ട്രോണിക്സിന്റെയും ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സിന്റെയും ലൈബ്രറിയില്‍ നിന്നെടുത്ത ടെക്സ്റ്റുകള്‍ എടുത്തുവയ്ക്കാറുണ്ടായിരുന്നു. ടെക്സ്റ്റ് സെലക്റ്റ് ചെയ്യാനുള്ള മാനദണ്ഡം അവയുടെ തടി മാത്രം. വിരുന്നുകാര്‍ക്ക് ഒരു ഇമ്പ്രഷന്‍ ഇരിക്കട്ടേന്നു കരുതി. ഇതും അങ്ങനെയാണോ?
എടുത്തുവായിക്കാന്‍ നോക്കിയപ്പോള്‍ സുഹൃത്ത് പറഞ്ഞു. “എടങ്ങാറാവണ്ട, അവിടെത്തന്നെ വെച്ചേക്ക്..”
ആയിക്കോട്ടെ.
വെച്ചു.
കൂടെ വന്നവന് എന്നേക്കാള്‍ നാണം. ഒരക്ഷരം മിണ്ടുന്നില്ല. “ആരെങ്കിലും എന്തെങ്കിലും സംസാരിക്കൂ... എല്ലെങ്കില്‍ എന്റെ ഹൃദയമിടിപ്പ് അകത്തിരിക്കുന്ന പെണ്‍കുട്ടി കേള്‍ക്കും.“
“എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കില്‍... അകത്തേക്ക് ചെന്നോളൂ...”
അകത്ത് മുറിയില്‍ ചുരിദാറും തട്ടവുമിട്ട് അവള്‍ നില്‍ക്കുന്നു.
ഒരുവട്ടമേ നോക്കിയുള്ളൂ, നാണം കൊണ്ട് അവള്‍ ചുവരിനു നേരെ തല ചെരിച്ചു.
എന്താ പറയണ്ടേ?
ഒന്നും പറയാന്‍ തോന്നുന്നില്ല. അവളുടെ നാണം എനിക്കും പകര്‍ന്നിരിക്കുന്നു.
അവള്‍ ഒരിക്കല്‍ കൂടെ തലയുയര്‍ത്തി നോക്കി. പുഞ്ചിരിച്ചു. വീണ്ടും തലതിരിച്ചു...
രണ്ടുമൂന്ന് മിനിറ്റ് മൌനമായി കടന്നുപോയി.
ഒടുവില്‍ അവള്‍ തന്നെ മുഖമുയര്‍ത്തി.
“ഇങ്ങക്ക് ഇഷ്ടായോ?”
“ഉം... ഇനിക്കോ?”
നാണം കലര്‍ന്ന പുഞ്ചിരി, അതിലൊരിത്തിരി തിളക്കം...
“എന്നാപ്പിന്നെ... പൊയ്ക്കോളൂ...”
ഇങ്ങോട്ട് വരുമ്പോള്‍ ചോദ്യങ്ങളുടെ ലിസ്റ്റ് മൂന്ന് നാല് പേജ് കവിയുന്ന രീതിയിലായിരുന്നു. അതൊക്കെ എവിടെപ്പോയോ ആവോ...
ചായ കുടിച്ചു, സലാം പറഞ്ഞ് ഇറങ്ങി.
ഇറങ്ങുമ്പോള്‍ ഒന്നുകൂടെ തിരിഞ്ഞുനോക്കി. പക്ഷെ അവളെ കണ്ടില്ല...
പോട്ടെ, സാരമില്ല. ഇനിയും കാണാല്ലോ, എനിക്കിവള്‍ മതി, ഇതങ്ങ് ഉറപ്പിക്കാം.
ഞാന്‍ സമ്മതം മൂളി, ഉപ്പ സമ്മതം മൂളി, ഉമ്മ സമ്മതം മൂളി, ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഏതോ ഒരു കൊതുക് മൂളി, എന്റെ പുറത്തുനിന്ന് കുറേ ചോര കുടിച്ചു, ഞാന്‍ അതിനെ കൊന്നില്ല...
ആ പെണ്‍കുട്ടിയെ ഞാന്‍ ഈ സപ്തംബര്‍ 28ന് കല്യാണം കഴിക്കുകയാണ്, ഇന്‍ശാ അല്ലാ.
കുറ്റ്യാടി, അടുക്കത്തുള്ള എന്റെ വീട്ടില്‍വച്ച് തിങ്കളാഴ്ച്ച രാവിലെ ഒരു പതിനൊന്ന്-പതിനൊന്നര-പന്ത്രണ്ട് മണിയാവുമ്പൊ... ഏ... ബാക്കി ജബജബ....
ഇതുവരെ തെരുവത്ത് അമ്മോട്ടീന്റെയും കിളയില്‍ സുലേഖാന്റെയും മോനും, അസീലിന്റെയും ഇക്കാക്കേം, സുഹാനയുടെ അനിയനും ആയിരുന്ന ഞാന്‍ ഇനി താഹിറാന്റെ പുതിയാപ്ല കൂടി ആവാന്‍ പോവുന്നു.
"നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ തങ്ങളുടെ ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്'' എന്നാണ് പ്രവാചകവചനം. ഞാന്‍ ഉത്തമനാകാന്‍ ട്രൈ ചെയ്യും.
നിങ്ങളുടെ പ്രാര്‍ത്ഥനകളും പ്രാതിനിധ്യവും എന്റെ വിവാഹവേളയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വം...
സുഹൈര്‍
Tuesday, September 15, 2009
കൂട്ട്
Sunday, June 14, 2009
ഉളി
അന്ന് വല്ലാത്തൊരു ദിവസമായിരുന്നു, വയറ്റില്‍ നിന്ന് ഒരു ജാതി “പെരള്യക്കേട്“, എന്നുവച്ചാല്‍ ഒരു ഇളക്കം.
അവസാനത്തെ പിരീഡ് ബീരാന്മാഷുടെ ക്ലാസാണ്. അന്ന് മൂപ്പരുടെ പറമ്പില്‍ തെങ്ങുമ്മല്‍ കയറാന്‍ ആള്‍ പോയിട്ടുണ്ടെന്ന് ക്ലാസില്‍ ആദ്യമേ ഒരു സംസാരമുണ്ടായിരുന്നു. അതുകൊണ്ട് സ്കൂള്‍ വിടുന്നതിനു മുന്‍പ് മാഷ് പോകും. അവസാന പിരീഡ് ക്ലാസ്സുണ്ടാവില്ല, ഒച്ച വച്ച് മറ്റുള്ള ക്ലാസുകാര്‍ക്ക് ശല്യമുണ്ടാവാതിരിക്കാന്‍ ക്ലാസ് നേരത്തെ വിടും. അങ്ങനെയാണെങ്കില്‍ എനിക്ക് വീടെത്തുന്നതു വരെ പിടിച്ചുനില്‍ക്കാം. ആ പ്രതീക്ഷയിലായിരുന്നു ഞാന്‍.
പക്ഷെ അത് പൊളിഞ്ഞു. കുഞ്ഞബ്ദുല്ല മാഷ് ഞങ്ങളുടെ ക്ലാസില്‍ വന്ന് മൂപ്പരുടെ പലചരക്ക് കടയിലെ വരവ് ചിലവ് കണക്കെഴുതാന്‍ തുടങ്ങി. ആര്‍ക്കും ഒന്നും മിണ്ടാന്‍ പറ്റില്ല. മാഷും ഒന്നും മിണ്ടില്ല. ഇതിലും നല്ലത് ബീരാന്മാഷിന്റെ ക്ലാസ് തന്നെയായിരുന്നു!
അങ്ങനെ മണിയടിച്ചു. ദേശീയഗാനം ചൊല്ലാന്‍ തുടങ്ങി. ബാഗും പുസ്തകവും ഡെസ്കിന്റെ മേല്‍ എടുത്ത് വച്ച് എല്ലാവരും എഴുന്നേറ്റുനിന്നു.
“...ജയ ജയ ജയ ജയഹേ...” തീരുന്നതിനു മുന്‍പ് തന്നെ രണ്ടുമൂന്ന് പേര്‍ പുറത്ത് ചാടിയിരുന്നു.
“അവിടെ നിക്കെടാ...”
കുഞ്ഞബ്ദുല്ല മാഷ് ഗര്‍ജ്ജിച്ചു.
ക്ലാസിന്റെ പുറത്തേക്ക് കാല്‍ വച്ചുപോയവര്‍പോലും സ്റ്റില്‍!
“അവസാനത്തെ ജയ വരുന്നതിനു മുന്നേ ക്ലാസ്സില്‍ നിന്നിറങ്ങിയവരെല്ലാം ഇങ്ങോട്ട് വന്നേ”
അവര്‍ക്കെല്ലാം കണക്കിനു കിട്ടി. സ്കൂള്‍ സമയം തീരുന്നതിനു മുന്‍പ് പുറത്തിറങ്ങാന്‍ പാടില്ലെന്ന് മൂപ്പര്‍ അടിച്ചോര്‍മ്മിപ്പിച്ചു.
ഓടാന്‍ പോയിട്ട്, നന്നായി ഒന്ന് കുലുങ്ങി നടക്കാന്‍ പോലും പറ്റാത്ത കണ്ടീഷനിലായിരുന്നു എന്റെ വയര്‍ എന്നതു കൊണ്ട് മാത്രം ഞാന്‍ ക്ലാസ്സില്‍ നിന്ന് ചാടിയിരുന്നില്ല. അതുകൊണ്ട് എന്റെ തടി സലാമത്തായി. (കയിച്ചിലായി, രക്ഷപ്പെട്ടു എന്നും വേണമെങ്കില്‍ പറയാം).
വയറിനുമേല്‍ നമുക്കുള്ള കണ്ട്രോള്‍ പൂര്‍ണമായി നഷ്ടപ്പെട്ടുപോയിട്ടുള്ള ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു ഒറ്റമൂലിയുണ്ട്. ഭാരമുള്ള രണ്ട് കല്ലുകള്‍ പോക്കറ്റിലിടുക! വയറിനെ സംബന്ധിച്ച ഏതൊരു പ്രശ്നവും അതോടെ നില്‍ക്കുമെന്നാണ് വിശ്വാസം. കല്ലിന്റെ വലുപ്പം വയറിന്റെ പ്രശ്നത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം.
കല്ല് രണ്ടെണ്ണം തപ്പിയെടുത്തപ്പോഴാണ് അതിഭയങ്കരമായ ആ സത്യം ഞാന്‍ മനസിലാക്കിയത്. പോക്കറ്റിന് വളരെ വലിയ ഒരു ഓട്ട. ഇതിനു മുന്‍പ് ഇങ്ങനത്തെ ഒരു സന്ദര്‍ഭത്തില്‍ ഇട്ടിരുന്ന കല്ലുകള്‍ വീട്ടിലെത്തിയിട്ടും എടുത്തുമാറ്റാന്‍ ഞാന്‍ മറന്നുപോയി. ഉമ്മ പാന്റ്സ് അലക്കി. കീശ കീറുകയും ചെയ്തു.
ആ അടവ് ചീറ്റിപ്പോയതുകൊണ്ട് ഒടുവില്‍ മടിയോടെയാണെങ്കിലും അടുത്തുള്ള ഒരു വീട്ടില്‍ പോയി കാര്യം സാധിച്ച് കഴിയുമ്പോഴേക്കും ലേറ്റായി. കൂട്ടുകാരൊക്കെ പോയ്ക്കഴിഞ്ഞു.
ഒറ്റയ്ക്ക് ഇടവഴിയിലൂടെ നടന്നുപോകുമ്പോഴാണ് ആ ഉളി എനിക്ക് കിട്ടിയത്. ഉളിതന്നെ, നല്ല സുന്ദരന്‍ ഉളി. ചെറുതാണ്; കാര്യമായ മൂര്‍ച്ചയൊന്നുമില്ല. മൂര്‍ച്ച വരുത്തിക്കഴിഞ്ഞാല്‍ ഉപയോഗിക്കാം. പക്ഷെ അതുമായി വീട്ടില്‍ പോയാല്‍ പ്രശ്നമാണ്. എവിടുന്നു കിട്ടി, എങ്ങനെ കിട്ടി തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കല്‍ ഒരു വലിയ എടങ്ങാറാണ്. അതുകൊണ്ട് ഞാന്‍ ഉളി പള്ളിയിലെ നേര്‍ച്ചപ്പെട്ടിയുടെ താഴെയുള്ള കല്ലിടുക്കില്‍ വച്ചു, തിരിച്ച് സ്കൂളിലേക്ക് പോകുമ്പോള്‍ എടുക്കാം..
പക്ഷെ ആ ഉളി അവിടെ വിട്ടു പോന്നതുകൊണ്ട് ആകെ ഒരു സമാധാനക്കേട്. ആരെങ്കിലും എടുത്തുകളയുമോ എന്നൊരു പേടി. എന്തായാലും പുലരും വരെ കാക്കാതെ രക്ഷയില്ലല്ലോ.
അവിടെ നിന്ന് ഉളി എടുത്തുകൊണ്ടുപോവണമെന്നുണ്ട്, പക്ഷെ കൈയിലെടുത്ത് കൊണ്ടുപോയാല്‍ കൂട്ടുകാരെല്ലാവരും കാണും. ബാഗിലിട്ടാല്‍ ബാഗ് കീറിപ്പോകും, കീശയിലും ഇടാന്‍ പറ്റില്ല. കൂടുതല്‍ ശക്തനായ ആരെങ്കിലും അത് പിടിച്ചുവാങ്ങാനും മതി. ഇനി അവരെല്ലാം പോയിക്കഴിഞ്ഞ് കൊണ്ടു പോകാം എന്നുവച്ചാല്‍, ഒറ്റയ്ക്ക് പോകേണ്ടിവരും. പേടിയാവും. ആകെക്കൂടെ പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയ അതേ അവസ്ഥ!
എങ്കില്‍ പിന്നെ കൂട്ടുകാരില്‍ വിശ്വസ്തനായ ഏതെങ്കിലും ഒരുത്തനെ മാത്രം അറിയിച്ച്, ബാക്കിയുള്ളവരെല്ലാം പോയിക്കഴിഞ്ഞതിനു ശേഷം അവനെ കമ്പനി കൂട്ടി അതും എടുത്ത് സ്ഥലം വിടാമെന്ന് തീരുമാനിച്ചു.
സംഗതി ഓക്കെയായി. ഉളി കയ്യില്‍ കിട്ടി. ആളു കൂടെയുണ്ടായിരുന്നതു കൊണ്ട് ധൈര്യവുമുണ്ടായിരുന്നു. പക്ഷെ ഉളി കണ്ടപ്പോള്‍ കൂട്ടുകാരനും അതിനോടൊരു താല്പര്യം, കിട്ടിയാല്‍ കൊള്ളാമെന്നൊരു ചിന്ത. അവനാണെങ്കില്‍ ഉളി കൊണ്ട് വളരെയേറെ ഉപയോഗമുണ്ട്. ക്രിക്കറ്റ് ബാറ്റുണ്ടാക്കാനുണ്ട്, അവന്റെ കോഴിക്കൂടിന് വളരെയേറെ അറ്റകുറ്റപ്പണികളുണ്ട്, പിന്നെ ഈയടുത്ത് കയ്യില്‍ കിട്ടിയ ഒരു പഴയ തക്കാളിപ്പെട്ടി പൊളിച്ച്, അതു കൊണ്ട് വണ്ടി ഉണ്ടാക്കണം... ചുരുക്കിപ്പറഞ്ഞാല്‍ അവന്‍ ഒരു ഉളി വാങ്ങാന്‍ അന്വേഷിച്ചു നടക്കുകയായിരുന്നു. തേടിയ വള്ളി ചുറ്റി, അവന്റെ കാലില്‍ .
എനിക്കാണെങ്കില്‍ അതുകൊണ്ട് എന്താവശ്യം? എനിക്ക് ക്രിക്കറ്റ് ബാറ്റുണ്ടാക്കാനറിയില്ല. എനിക്ക് കോഴിക്കൂടില്ല. തക്കാളിപ്പെട്ടി ഉണ്ടാക്കുന്നതു പോയിട്ട് ഒന്നു തല്ലിപ്പൊളിക്കാന്‍ പോലും അറിയില്ല. അതുകൊണ്ട് എനിക്ക് ഉളി കിട്ടിയിട്ട് ഒരു കാര്യവുമില്ല - കൂട്ടുകാരന്‍ എന്നെ കാര്യം പറഞ്ഞു മനസിലാക്കിത്തന്നു. പള്ളിപ്പറമ്പില്‍ നിന്ന് വീട്ടിലേക്കെത്താനെടുത്ത പത്തു മിനിറ്റിനുള്ളില്‍ അവനെന്റെ ബ്രെയ്ന്‍ വാഷ് ചെയ്തു. ഉളി അവനു നല്‍കാന്‍ ഞാന്‍ സമ്മതിച്ചു. പകരമായി അവനെനിക്ക് രണ്ടു രൂപ തന്നു. അവന്‍ ഉണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റില്‍ പാതി അവകാശവും. അവന്‍ ഹാപ്പി, ഞാനും ഹാപ്പി.
വീട്ടിലെത്തിയപ്പോള്‍ പക്ഷെ എനിക്കൊരു വീണ്ടുവിചാരം. രണ്ടുരൂപക്ക് ഉളി വിറ്റത് മണ്ടത്തരമായിപ്പോയില്ലേ? അല്ലെങ്കിലും ക്രിക്കറ്റ് ബാറ്റില്‍ ഷെയര്‍ കിട്ടിയിട്ട് എനിക്കെന്തു ഗുണം? ആകെ കണ്‍ഫ്യൂഷന്‍.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അവന്‍ ബാറ്റ് റെഡിയാക്കി. പക്ഷെ അതില്‍ എന്റെ അവകാശം അവന്‍ പ്രഖ്യാപിച്ചില്ല! മാത്രവുമല്ല, “എന്റെ പുതിയ ബാറ്റ് കണ്ടോ? എന്റെ പുതിയ ബാറ്റ് കണ്ടോ” എന്നും പറഞ്ഞ് അവന്‍ എല്ലാര്‍ക്കും ബാറ്റ് കാണിച്ചു കൊടുത്തു. കൂട്ടത്തില്‍ എനിക്കും കാണിച്ചുതന്നു. ദേഷ്യം കൊണ്ടെന്റെ കണ്ണുചുവന്നു; അവനെന്നെ പറ്റിച്ചിരിക്കുന്നു. പക്ഷെ എന്തു ചെയ്യാന്‍, ഉളി വിറ്റു തുലച്ചില്ലേ ഞാന്‍. എന്നാലും അവന്‍ അങ്ങനെ സന്തോഷിക്കാന്‍ പാടില്ല.
“കെ. എം” അതെ, “കെ. എം”... ഇതില്‍ പിടിച്ചാണ് ഇനിയുള്ള കളി.
കെ. എം എന്നുവച്ചാല്‍ കുഞ്ഞുമുഹമ്മദ്. ഞങ്ങളുടെ കുഞ്ഞമ്മദ്ക്ക. എന്നെ സംബന്ധിച്ചിടത്തോളം കുറ്റ്യാടി വരെ ഓട്ടോറിക്ഷയില്‍ ഫ്രീയായി വിട്ടുതരുന്ന റഹീംക്കയുടെ ഉപ്പ. ഞങ്ങളുടെ പശുവിനെ കറക്കാന്‍ വരുന്ന കദിയേച്ചയുടെ ഭര്‍ത്താവ്, ഉപ്പാക്ക് വീട്ടിലെ അല്ലറചില്ലറ പണികള്‍ ചെയ്തു തരാന്‍ വരുന്ന കുഞ്ഞമ്മദ്ക്ക, സ്നേഹമുള്ള അയല്‍ക്കാരന്‍.
ആ ഉളിയുടെ പിടിയില്‍ കെ എം എന്ന് കൊത്തിയിട്ടുണ്ടായിരുന്നു. കുഞ്ഞുമുഹമ്മദ് എന്നതിന്റെ ഷോര്‍ട്ട്ഫോം. ആയിടക്ക് ഏതോ മരണം നടന്ന വീട്ടില്‍ ചെന്നപ്പോള്‍, മയ്യത്തിന്റെ മേലെ മണ്ണ് വീഴാതിരിക്കാന്‍ വേണ്ടി കബറില്‍ വെക്കുന്ന പലകക്കഷണങ്ങള്‍ അളവു വെച്ച് മുറിക്കാന്‍ വേണ്ടി കുഞ്ഞമ്മദ്ക്ക ആ ഉളി ഉപയോഗിക്കുന്നത് കണ്ട കാര്യം എനിക്കോര്‍മ്മ വന്നു. ഇതു വച്ച് അവനെ പിടിക്കാം!
പിറ്റേന്ന് മദ്രസവിട്ടു വരുന്ന വഴിക്ക് ഞാന്‍ വളരെ നാടകീയമായി കൂട്ടുകാരനോട് ഒരു കള്ളം പറഞ്ഞു. തന്റെ നഷ്ടപ്പെട്ട ഉളി അന്വേഷിച്ച് കുഞ്ഞമ്മദ്ക്ക നടക്കുന്ന കാര്യം. ഇന്നലെ എന്റെ വീട്ടില്‍ അന്വേഷിച്ചു വന്നിരുന്നു. മിക്കവാറും ഇന്ന് അവന്റെ വീട്ടിലും വരും. അവന്‍ പുതിയ ബാറ്റുണ്ടാക്കിയതും മറ്റും മൂപ്പര്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ അതൊരു പ്രശ്നമായി മാറാനും മതി. അതുകൊണ്ട് ഉളി തിരിച്ചുകൊടുക്കുന്നതാണ് ബുദ്ധി എന്ന എന്റെ ഉപദേശം മനസില്ലാമനസോടെ അവന്‍ സ്വീകരിച്ചു. അവന്‍ തന്ന രണ്ടു രൂപയില്‍ അവനടക്കം പുട്ടടിച്ച ഒരു രൂപ കഴിച്ച് ബാക്കി ഞാന്‍ തിരിച്ചു കൊടുത്തു.
ഉളി ഞാന്‍ തിരിച്ചുവാങ്ങിച്ചു.
പിറ്റേന്ന് രാവിലെ തന്നെ ഞാന്‍ കുഞ്ഞമ്മദ്ക്കയുടെ വീട്ടിലെത്തി. സത്യസന്ധതയുടെ പര്യായമായ ഞാന്‍ കുഞ്ഞമ്മദ്ക്കയുടെ നഷ്ടപ്പെട്ട ഉളി തിരിച്ചു കൊടുത്തു. തന്റെ നഷ്ടപ്പെട്ട മഴു തിരിച്ചുതന്ന ജലദേവതയോട് മരംവെട്ടുകാരന് തോന്നിയ അതേ സ്നേഹവും കൃതജ്ഞതയുമല്ലേ കുഞ്ഞമ്മദ്ക്കായുടെ മുഖത്തുണ്ടായിരുന്നത് എന്ന് ഞാന്‍ അന്നാലോചിച്ചിരുന്നു എന്നിപ്പൊ ഞാനോര്‍ക്കുന്നു!
കാലം കുറേയേറെ കഴിഞ്ഞു. സ്കൂളും മദ്രസയുമൊക്കെ വിട്ട് കോളേജും കഴിഞ്ഞ് ഞാന്‍ നാടുവിട്ടു. ഗള്‍ഫുകാരനായി രണ്ടു വര്‍ഷവും കഴിഞ്ഞു.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയ അന്ന് ഉമ്മ കുഞ്ഞമ്മദ്ക്കയുടെ അസുഖത്തിന്റെ കാര്യം പറഞ്ഞു. വിട്ടുമാറാത്ത ഒരു ചുമയായിട്ടായിരുന്നു തുടക്കം. പിന്നീട് തൊണ്ടയില്‍ വേദന തുടങ്ങി. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട്. അടുത്തുള്ള ഡോക്ടര്‍മാരുടെ മരുന്നുകളെല്ലാം കഴിച്ചിട്ടും മാറാതായപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കാണിച്ചു. അവര്‍ രോഗം തീര്‍ച്ചപ്പെടുത്തി. തൊണ്ടയില്‍ കാന്‍സര്‍. അതാണ് രോഗമെന്ന് കുഞ്ഞമ്മദ്ക്കയോട് പക്ഷേ ആരും പറഞ്ഞിട്ടില്ല.
ഉമ്മയുടെ കൂടെ ഞാനും കുഞ്ഞമ്മദ്ക്കയെ കാണാന്‍ പോയി. മകന്‍ പുതിയതായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന വീട്ടിലാണിപ്പോള്‍ അദ്ദേഹം. “മനേ, എന്റെതൊന്നും ഒരു സൂക്കേടല്ല, കോയിക്കോട് കോളേജില് ബെര്ന്ന ഓരോ രോഗികള കാണണ്ടേ... തൊണ്ടേല് കൊയല് ഇട്ട്യോല്, ലൈറ്റടിക്കേന്‍ വന്നോല്... കണ്ടാല് സങ്കടാവും, പടച്ചോന്‍ സഹായിച്ചിറ്റ് എനക്ക് അത്തിര എടങ്ങാറില്ല“ മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡില്‍ കിടന്ന ദിവസങ്ങളെ പറ്റി കുഞ്ഞമ്മദ്ക്ക ഓര്‍ത്തു. റേഡിയേഷനും കീമോത്തെറാപ്പിക്കും വന്ന രോഗികളെ കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിട്ടും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.
പാലിയേറ്റീവ് കെയര്‍ മാത്രം മതിയെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. മോര്‍ഫിന്‍ കുഞ്ഞമ്മദ്ക്കയുടെ ശരീരത്തിലെ വേദനകളെ കൊല്ലുന്നുണ്ട്. “ ഇപ്പൊ പണ്ടേത്തെപ്പോലെ വേദനയൊന്നും ഇല്ല, നല്ല സമാധാനണ്ട്..”
“ചായ കുടിച്ചിറ്റ് പോയാ മതി. കദിയേ.. ഇവല്ക്ക് ചായ കൊണ്ട്വോട്ക്ക്..” ഉമ്മയോട് സംസാരിച്ചുകൊണ്ടിരുന്ന കദിയേച്ചായോട് കുഞ്ഞമ്മദ്ക്ക നിര്‍ബന്ധം പിടിച്ചു. എന്റെ ജോലിക്കാര്യത്തെ പറ്റിയും, മക്കളുടെ ഗള്‍ഫ് ജീവിതത്തെ പറ്റിയും, പേരക്കിടാവിന്റെ വികൃതികളെ പറ്റിയും കുഞ്ഞമ്മദ്ക്ക ഏറെ സംസാരിച്ചു.
ഒരാഴ്ച കഴിഞ്ഞ് ടൌണില്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ പഞ്ചായത്ത് റോഡില്‍ കുറേയേറെ ആണുങ്ങളും പെണ്ണുങ്ങളും നടന്നുനീങ്ങുന്നതു കണ്ടു. വീട്ടിലെത്തിയപ്പോള്‍ ഉമ്മയും ഉപ്പയും ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു.
“കുഞ്ഞമ്മദ്ക്ക.... പോയി..” ഉപ്പ പറഞ്ഞു.
“ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍...” മനുഷ്യന്‍ ദൈവത്തില്‍ നിന്നുള്ളതാണ്, അവന്‍ ദൈവത്തിലേക്കുതന്നെ മടക്കപ്പെടുന്നവനാണ്...
വളരെ പെട്ടന്നായിരുന്നു എല്ലാം. രോഗം നിര്‍ണയിച്ച് ഏതാണ്ടൊരു മാസത്തിനുള്ളില്‍ എല്ലാം കഴിഞ്ഞു. ഒരു നല്ല മനുഷ്യന്‍ കൂടി യാത്രയായി.
മയ്യത്ത് ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അയല്‍വാസികളും നാട്ടുകാരും, എല്ലാവരുമുണ്ട്. ഖബറില്‍ വെക്കാനുള്ള പലകകള്‍ കുഞ്ഞമ്മദ്ക്കയുടെ അനുജന്‍ അളവനുസരിച്ച് മുറിച്ചെടുക്കുന്നു. സഹായിക്കാന്‍ എന്നെ ആരോ ഏല്‍പ്പിച്ചു. ഇടക്ക് ഒഴിവുകിട്ടിയപ്പോള്‍ അദ്ദേഹം താഴെവച്ച ഉളി ഞാന്‍ എടുത്തുനോക്കി. അതിന്റെ പിടിയില്‍ കെ എം എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
നമ്മുടെ ആയുസ്സിന്റെ അരിക് ചെത്തിയെടുക്കാനുള്ള ഉളിയും എവിടെയോ മൂര്‍ച്ചകൂട്ടി ഇരിക്കുന്നുണ്ടാവും...
Wednesday, January 7, 2009
ചോര പുരണ്ടുപോയ ഒരു കത്ത്..
ആദ്യമായിട്ട് ഞാനൊരു കത്തെഴുതിയത് ആര്‍ക്കാണെന്നറിയോ? എന്റെ സ്വന്തം ഫാദറിനു തന്നെ.
തീരെ ചെറുപ്പത്തിലായതു കൊണ്ട് ശാസ്ത്രീയമായ രീതിയില്‍ കത്തെഴുതുന്നതൊന്നും അന്നെനിക്കറിയില്ലായിരുന്നു. അതൊക്കെ മനസിലാക്കിയ ശേഷം എഴുതണമെന്നു തന്നെയായിരുന്നു മനസില്‍, പക്ഷെ അന്ന് അതിനൊന്നും സമയം കിട്ടിയില്ല.
അന്നൊക്കെ ഉമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോകുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. വെള്ളിയാഴ്ച്ച മദ്രസയും സ്കൂളുമില്ലാത്തതിനാല്‍ വ്യാഴാഴ്ച്ച രാത്രി ഞാന്‍ “ഉമ്മാമാന്റെ പൊരേല് പാര്‍ക്കാന്‍ പോകും”.
അങ്ങനെയൊരു വ്യാഴാഴ്ച്ച വൈകുന്നേരം. സ്കൂള്‍ വിട്ടു വന്നപ്പോള്‍ തന്നെ ഞാന്‍ ഉമ്മയോട് ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ പെര്‍മിഷന്‍ ചോദിച്ചു. ഒറ്റക്ക് പോകാന്‍ പറ്റുമെങ്കില്‍ പോയിക്കോളാന്‍ പറഞ്ഞു.
ഒറ്റക്ക് പോകാന്‍ പേടിയുണ്ടായിട്ടല്ല, പക്ഷെ ഒരു പ്രശ്നമുണ്ട്. പോകുന്ന വഴിക്ക് മേപ്പാട്ടെ പറമ്പിനരികിലൂടെ നടക്കണം. അവിടെ ഇലഞ്ഞി മരമുണ്ട്. അതുകൊണ്ടുതന്നെ ആ മരത്തിന്റെ ചോട്ടില്‍ ജിന്ന്/പ്രേതം/യക്ഷി/കുട്ടിച്ചാത്തന്മാരുടെ ഒരു കോളനി തന്നെയുണ്ടെന്നാണ് നാട്ടുവര്‍ത്തമാനം. എങ്ങനെയെങ്കിലും ആ പറമ്പൊന്ന് കടന്നുകിട്ടിയാലും പ്രശ്നമുണ്ട്. കുറേക്കൂടി നടന്നുകഴിഞ്ഞാല്‍ പള്ളിപ്പറമ്പു ചുറ്റിയാണ് വഴി. എത്രയെത്ര മരിച്ചുപോയവരാണ് അവിടെ ഉറങ്ങിക്കിടക്കുന്നത്. “മരിച്ച് പോയോല് ഞമ്മളെ പരിചയക്കാറ് ആരെങ്കിലും ഇണ്ടെങ്കില് ഞമ്മളെ മേത്ത് കയരും” എന്നാണ് മറ്റൊരറിവ്. മരിച്ചു പോയവര്‍ ദേഹത്ത് കയറിയാലും ഇല്ലെങ്കിലും ആ വഴി ഒറ്റയ്ക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ രാത്രി ഞാന്‍ അവരെയൊക്കെ സ്വപ്നത്തില്‍ കണ്ട് പേടിക്കും. ഉമ്മാമാന്റെ വീട്ടില്‍ പോയില്ലെങ്കില്‍ പോയില്ല എന്നേയുള്ളൂ, പക്ഷെ ഉറക്കത്ത് ഞെട്ടിയെണീക്കുക അല്പം ബുദ്ധിമുട്ടുതന്നെയാണ്. എന്റെയുള്ളില്‍ ഒരിത്തിരിപോലും ധൈര്യമില്ലെന്ന നഗ്നസത്യം പുറത്താകും, ചിലപ്പോള്‍ ഉള്ളില്‍ നിന്ന് ദ്രാവക രൂപത്തിലും ചിലത് പുറത്താകും. പിറ്റേ ദിവസം ഉമ്മാമയ്ക്ക് വിരിപ്പ് കഴുകിയിടല്‍ എന്ന പണികൂടി കൂടും.
അതുകൊണ്ട് ഞാന്‍ അന്ന് ആ പരിപാടി ഉപേക്ഷിച്ചു, കളിക്കാന്‍ പോയി, പിന്നെ പുഴയില്‍ പോയി ഒന്നു തകര്‍ത്തു കുളിച്ച് കയറി വന്നപ്പോഴേക്ക് മഗ്‌രിബ് ബാങ്ക് കൊടുത്തു.
“മയിമ്പ് വരെ പൊയേല്‍ പോയിരിക്കരുത്ന്ന് ഇന്നോട് ഞാന്‍ എത്തിര പ്രാവശ്യം പറഞ്ഞതാ ചെറിയോനെ?”
ഉമ്മയുടെ ക്വൊസ്റ്റ്യനിങ്ങ് സെഷന്‍ സ്റ്റാര്‍ട്ട് ചെയ്തു. രാത്രിയാവുന്നതുവരെ പുഴയില് കിടന്നതിനുള്ള ശകാരം; പതിവുള്ളതാണ്.
സത്യം പറഞ്ഞാല്‍ ഉമ്മാമയുടെ വീട്ടില്‍ പോകാന്‍ എനിക്ക് ടെന്റന്‍സി വരാനുള്ള മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഇതാണ്. ഉമ്മാമയുടെവീട്ടില്‍ യാതൊരു വിധത്തിലുള്ള ശകാരങ്ങളുമില്ല. മാത്രമല്ല, ഒരു ദിവസമെങ്കില്‍ ഒരു ദിവസം രാത്രിയുള്ള പഠിത്തം ഒഴിവായിക്കിട്ടും. പിന്നെ പലഹാരങ്ങള്‍, ഉമ്മാമയുടെ സ്പെഷല്‍ സ്നേഹം... അങ്ങനെയങ്ങനെ...
അങ്ങനെ അന്ന് മഗ്‌രിബ് നിസ്കാരം കഴിഞ്ഞ് ഇരിക്കുമ്പോളാണ് എന്റെ കാരണോന്‍ (അമ്മാവന്‍) ടൌണില്‍ നിന്ന് വന്നത്. മൂപ്പര്‍ വീട്ടിലേക്കുള്ള വഴിയാണ്. അതുകൊണ്ട് ഉമ്മാമയുടെ വീട്ടിലേക്ക് പോകാന്‍ ആളായി. വീണ്ടും സെയിം ക്വസ്റ്റ്യന്‍: “ഞാന്‍ ഉമ്മാമാന്റ്യാട പാര്‍ക്കാന്‍ പോയിക്കോട്ടേ?”
“എന്നോട് ചോയിച്ചിറ്റ് പോണ്ട, ഉപ്പാനോട് ചോയിച്ചിറ്റ് പോയ്ക്കോ..”
അത് ഡിപ്ലോമാറ്റിക്കായ ഒരു ഉത്തരമാണ്, അതേ സമയം ഐഡിയപരവും. ഉപ്പ ടൌണില്‍ നിന്ന് വരാന്‍ ലേറ്റാവും. അപ്പൊഴേക്ക് കാരണോന്‍ വിടും. ഞാന്‍ വീട്ടില്‍ തന്നെ...
അതിഭയങ്കരമായ ആ ഐഡിയ എന്റെ തലയില്‍ വന്നത് അപ്പോഴാണ്. ഉപ്പാക്ക് ഒരു കത്തെഴുതി വച്ചിട്ട് പോകുക. മലയാളം നോട്ടുബുക്കിന്റെ നടുവിലെ പേജ് കീറിക്കൊണ്ട് ഞാന്‍ പരിപാടി ആരംഭിച്ചു.
“ബിസ്മില്ലാഹി റഹ്മാനി റഹീം..”
ബഹുമാനപ്പെട്ട ഉപ്പ വായിച്ചറിയുവാന്‍ മകന്‍ സുഹൈര്‍ വക എഴുത്ത്...
അസ്സലാമുഅലൈക്കും.
എനിക്ക് ഉമ്മാമവീട്ടില്‍ പോകാന്‍ ആഗ്രഹം തോന്നുന്നു. പക്കേ ഉമ്മാന്റെ സമ്മതം ഇല്ല. ഉപ്പയോട് സമ്മതം ചോദിച്ചതിനു ശേഷം പോകാന്‍ പറയുന്നു. അതുകൊണ്ട് ഞാന്‍ ചോദിക്കുന്നു, ഞാന്‍ പോട്ടേ?”
മുഖദാവില്‍ കാണുന്നതുവരെ അസ്സലാമു അലൈക്കും...
എഴുതിക്കഴിഞ്ഞ് ഇതൊന്ന് വായിച്ചുകഴിഞ്ഞപ്പോഴേക്ക് ഞാനാകെ അഭിമാനവിജൃംഭിതനായിപ്പോയി. “മകന്‍ വക എഴുത്ത്” എന്ന സ്റ്റൈല്‍ ഞാന്‍ ഉപ്പായുടെ ഏതോ മരുമകന്‍ അയച്ച കത്തില്‍ കണ്ടതാണ്. “മുഖദാവില്‍” എന്നത് ഉപ്പയ്ക്ക് ഏതോ മീറ്റിംഗില്‍ പങ്കെടുക്കാന്‍ വേണ്ടി വന്ന പോസ്റ്റ് കാര്‍ഡിലെ വാചകവും. അര്‍ത്ഥം എന്താണെന്നറിയില്ലെങ്കിലും ഞാനതങ്ങെടുത്ത് ഉപയോഗിച്ചു. എന്നിട്ട് ആ കത്ത് ഉപ്പയുടെ കയ്യില്‍ കൊടുക്കുവാന്‍ ഉമ്മയെ ഏല്‍പ്പിച്ച് ഞാന്‍ ഉമ്മാമയുടെ വീടിലേക്ക് യാത്രയായി.
ചെമ്മണ്ണ് പാതയിലെ വലിയ കയറ്റം കയറിവേണം വീട്ടിലെത്താന്‍. ഉമ്മാമയുടെ വീട്ടുമുറ്റത്തേക്കുള്ള പത്തുമുപ്പത്തഞ്ച് ചെങ്കല്ല്പടികള്‍ അന്നൊന്നും ഒരിക്കലും ഞാന്‍ നടന്നുകയറിയിട്ടില്ല. ഉമ്മാമയുടെ വീടടുക്കുന്തോറും മനസില്‍ പൊട്ടിച്ചിതറാന്‍ കാത്തിരിക്കുന്ന സന്തോഷം എന്നെ പടികള്‍ ഓടിച്ചുകയറ്റും. ചുമന്ന കാവിയിട്ട വാതില്‍ക്കല്‍ ഉപ്പാപ്പ കസേരയില്‍ ഇരിക്കുന്നുണ്ടാവും, മരത്തിന്റെ തൂണും ചാരി, കറുത്ത കാവിയിട്ട ചേതി(മെയിന്‍ വരാന്തയുടെ ഒരു എക്സ്റ്റെന്‍ഷന്‍ പോലെ കിടക്കുന്ന കുഞ്ഞുവരാന്ത) യിലേക്ക് കാലും നീട്ടി ഉമ്മാമ ഇരിക്കും. ഉപ്പാപ്പയുടെ കറുത്ത, വെറും പ്ലാവിലക്കട്ടിയുള്ള, ചവിട്ടാന്‍ ഒരു സുഖവുമില്ലാത്ത ചെരുപ്പ്, അതിനു തൊട്ടടുത്ത് ഉമ്മാമയുടെ സ്വര്‍ണക്കളറുള്ള, ബാറ്റയുടെ സോഫിയ എന്ന മോഡല്‍ ചെരുപ്പ്. ഇവര്‍ രണ്ടുപേരും വേറൊരു ചെരുപ്പ് ചവിട്ടുന്നത് ഞാനിതുവരെ കണ്ടിട്ടില്ല. പണ്ട്, ഈ പേര് വായില്‍കൊള്ളാത്ത പ്രായത്തില്‍, ചെരുപ്പ് കടയില്‍ പോയി “ഉമ്മാമാന്റെ ചെരുപ്പ്“ എന്ന ഒറ്റ സ്പെസിഫിക്കേഷന്‍ പറഞ്ഞ് ഞാന്‍ ചെരുപ്പ് വാങ്ങിച്ചിട്ടുണ്ട്. കടക്കാരന് മോഡല്‍ ഹൃദിസ്ഥമാണ്. (എന്റെ നാട്ടിലെ എല്ലാ ഉമ്മാമമാരും ഇതേ ടൈപ്പ് ചെരുപ്പാണോ ധരിക്കുന്നത് എന്ന ഒരു ഡൌട്ട് എനിക്കില്ലാതില്ല.)
--------------------------------------------
ഈ പോസ്റ്റ് ഇത്രയും എഴുതിവച്ചിട്ട് ഒരാഴ്ച്ചയില്‍ കൂടുതലായി. ബാക്കി എഴുതണം എന്ന് വിചാരിച്ച് ലാപ്ടോപ്പ് എടുത്തു വയ്ക്കും. സ്ഥിരം പരിപാടിയായ ന്യൂസ് വെബ്സൈറ്റുകള്‍ ബ്രൌസ് ചെയ്ത് കഴിയുമ്പോള്‍ എനിക്കിത് തീര്‍ക്കാന്‍ പറ്റുന്നില്ല. താഴെ കിടക്കുന്ന കുഞ്ഞിന്റെതു പോലുള്ള ചിത്രങ്ങളില്ലാതെ ഇവിടെ ഒരു ലോക്കല്‍ ന്യൂസ്പേപ്പറും ഇറങ്ങുന്നില്ല.
അവന്റെ നെഞ്ചിന്റെ താഴെയുള്ള ദ്വാരത്തിലൂടെ കയറിയ ഷെല്ലിന്റെ കഷണം എന്റെ മനസിനകത്താണ് പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ മരിക്കാന്‍ ഇവനെന്ത് തെറ്റാണ് ചെയ്തത്? ഫലസ്തീനിനെ പറ്റിയോ ഇസ്രയേലിനെ പറ്റിയോ ഇസ്ലാമിനെ പറ്റിയോ യഹൂദികളെ പറ്റിയോ ഒന്നുമറിയാത്ത ഇതു പോലത്തെ പിഞ്ചുകുഞ്ഞുങ്ങളെ കൊന്നൊടുക്കിയാല്‍ വാഗ്ദത്തഭൂമി കിട്ടുമെന്ന് ഒരു ദൈവവും പറയില്ലെന്നെനിക്ക് ഉറപ്പാണ്.
യുദ്ധമില്ലാത്ത, മനുഷ്യന്മാരെല്ലാരും പരസ്പരം സ്നേഹിക്കുന്ന ഒരു ഭൂമിയെ പറ്റി ആഗ്രഹിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കില്ല. എങ്കിലും ഈ കുഞ്ഞുങ്ങളെയെങ്കിലും വെറുതെവിട്ടുകൂടേ?
ഈ കുഞ്ഞുശവപ്പെട്ടികള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഭൂമിയില്‍ നിങ്ങളെങ്ങനെ ജീവിക്കും?
ഗാസയില്‍, തലക്കുമുകളിലൂടെ മിസൈലുകളും പോര്‍വിമാനങ്ങളും ചീറിപ്പറക്കുമ്പോഴും, കൂസലില്ലാതെ ബ്ലോഗെഴുതുതുന്ന പെണ്‍കുട്ടികള്‍ ഉള്ള ഈ ബ്ലോഗോസ്ഫിയറില്‍ വെറും തമാശക്കഥകള്‍ എഴുതിവിടാന്‍ എനിക്ക് പറ്റില്ല. ഏറ്റവും കുറഞ്ഞത് നരനായാട്ട് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സമയത്തെങ്കിലും.
സോറി...