Tuesday, December 16, 2008

നായര്‍‌സ്രാമ്പി

"ആരാടാ ഈ ക്ലാസിന്റെ ലീഡര്‍?"

ഉച്ച കഴിഞ്ഞ് കണക്കിന്റെ പിരീഡ്. കണാരന്‍ മാഷ് പതിവു പോലെ ലീവ്. അര്‍മാദിക്കാന്‍ ഇനിയെന്തുവേണം? ക്ലാസ്സിലെ അലവലാതികളായി ബ്രാന്റ് ചെയ്യപ്പെട്ടിരിക്കുന്ന ബാക്ക് ബെഞ്ചുകാര്‍ തൊട്ട് പഠിപ്പിസ്റ്റുകളായ ഫ്രണ്ട് ബെഞ്ചുകാര്‍ വരെ ലോക്കല്‍ - ഇന്റെര്‍നാഷനല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുമ്പോളാണ് മരത്തിന്റെ കര്‍ട്ടന്റെ മേല്‍ "ഠപഠപഠപ്പേ..." എന്ന് അടിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍ ബീരാന്‍ മാഷ് ഈ ചോദ്യം ചോദിച്ചത്.

"ഞാനാ സര്‍..."

"നിനക്കിവിടെ എന്താടാ പണി? ഇത്രയും കുട്ടികള് ഒച്ചയുണ്ടാക്കുമ്പോള്‍ നീ എന്തുചെയ്യുകയായിരുന്നു? ഊം.......?

"ഞാനും വരുടെ കൂടെ സംസാരിക്കുകയായിരുന്നു സര്‍" എന്ന് പറയണമെന്ന് എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. പക്ഷെ വെറുതെ അടി വാങ്ങിക്കണ്ടല്ലോ. ആസ് യൂഷ്വല്‍ ഞാന്‍ തല താഴ്ത്തി നിന്നു.

"വര്‍ത്തമാനം പറഞ്ഞ കുട്ടികളുടെ പേരെഴുതിയിട്ടുണ്ടോ? എവിടെ, കാണട്ടെ?"

എവിടെ കാണാന്‍? സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആ കാര്യം ഞാന്‍ വിട്ടുപോയി. പക്ഷെ അത് പറഞ്ഞാല്‍ ലീഡറാണെന്നും ബീരാന്‍ മാഷ് നോക്കില്ല, അടിച്ച് തോല് പൊളിച്ചുകളയും.

തിരക്കിട്ട് ഞാന്‍ നോട്ടുബുക്ക് തപ്പി. എന്റെ നല്ലകാലത്തിന് രാവിലത്തെ സാമൂഹ്യശാസ്ത്രം ക്ലാസ്സില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റ് കയ്യില്‍ തടഞ്ഞു. നോക്കുമ്പോള്‍ കമ്പ്ലീറ്റ് ബാക്ക് ബെഞ്ചുകാരുടെയും പേരുണ്ട്.

"ഇതാ സര്‍..."

"ശരി, നീ പോയി ഓഫീസ് റൂമില്‍ പോയി ചൂരല്‍ എടുത്തുകൊണ്ടുവാ.."

രക്ഷപ്പെട്ടു. എന്റെ ശ്വാസം നേരെ വീണു. വടിയെടുത്തുകൊണ്ടു വരാന്‍ ഞാന്‍ ഓഫീസ് റൂമിലേക്കോടി.

ഓഫീസിലെത്തിയപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി! ചൂരല്‍ വടികളുടെ ഒരു കമനീയ ശേഖരം ഇതാ എന്റെ മുന്നില്‍. തടിച്ചത്, മെലിഞ്ഞത്, കറുത്തത്, തവിട്ടുനിറമുള്ളത്, ഉരുണ്ടത് എന്നുവേണ്ട എല്ലാം. രണ്ടുമൂന്നെണം എടുത്ത് ഞാന്‍ എന്റെ സ്വന്തം കയ്യില്‍ അടിച്ചു നോക്കി. ഏതിനാ ഏറ്റവും വേദന ഉണ്ടാവുക എന്നറിയണമല്ലോ.... ഏറ്റവും വേദന കൂടിയ വടി തന്നെ സെലക്റ്റ് ചെയ്തു. ഓടി ക്ലാസ് റൂമിലെത്തി.

സംസാരിച്ചവരെല്ലാം എഴുന്നേറ്റു നില്‍ക്കുന്നു. ഓരോരുത്തരായി കൈകള്‍ നീട്ടി അവര്‍ക്ക് കിട്ടാനുള്ളത് ഏറ്റുവാങ്ങി.

കസേരയില്‍ വന്നിരുന്ന് മാഷ് എന്നെ വിളിച്ചു: "ലീഡര്‍ സാര്‍ ഇങ്ങു വാ"

ഓ.. അനുമോദനങ്ങള്‍ അറിയിക്കാനായിരിക്കും. വേണ്ടായിരുന്നു സാര്‍ എന്ന ഭാവവുമായി ഞാന്‍ കസേരക്കരികിലേക്ക് ചെന്നു.

"തിരിഞ്ഞു നില്‍ക്ക്"

ഞാന്‍ കുട്ടികളുടെ നേരെ തിരിഞ്ഞു നിന്നു.

എന്റെ പാന്റ്സിന്റെ വലതുഭാഗം ബീരാന്‍ മാഷ് വലിച്ചു പിടിക്കുന്നത് ഞാനറിഞ്ഞു. അല്‍പ്പം നനഞ്ഞ ഓലപ്പടക്കങ്ങള്‍ പൊട്ടുന്നതു പോലെയുള്ള ശബ്ദത്തിന്റെ അകമ്പടിയോടെ അഞ്ച് അടികള്‍ എന്റെ വലതു ചന്തിയില്‍ പതിച്ചു. ബീരാന്‍ മാഷുടെ സിഗ്നേച്ചര്‍ കലക്ഷനില്‍ നിന്നെടുത്ത അടികള്‍. അടികൊണ്ട ഏരിയ തരിച്ചുപോയതിനാല്‍ ആദ്യത്തെ അടിയുടെ വേദന മാത്രമേ ഞാനറിഞ്ഞുള്ളൂ. പിന്നീടുള്ള അടികളൊക്കെ വെറും പുല്ല്!

"ഇനി പോയി ബെഞ്ചിലിരുന്നോ..."

ഭീകരം... അതി ഭീകരം.. ഭീകരാക്രമണം തന്നെ. കര്‍ത്തവ്യനിരതനായ ഒരു ലീഡറെ ക്ലാസ്സിനു മുന്‍പില്‍ അപമാനിച്ചു വിട്ടിരിക്കുന്നു. ബാക്ക് ബെഞ്ചുകാര്‍ തുടങ്ങിവെച്ച ചിരി പെണ്‍കുട്ടികളടക്കം സകലരും ഏറ്റുപിടിച്ചു. കണ്ണ് നിറഞ്ഞിരുന്ന കാരണം ഏതൊക്കെ പഹയന്മാരാണ് ഇളിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ഭാഗ്യം, അല്ലെങ്കില്‍ അടുത്ത ഒഴിവുപിരീഡില്‍ ഒച്ചയുണ്ടാക്കിയവരുടെ ലിസ്റ്റില്‍ ഞാന്‍ അവന്മാരെ മുഴുവന്‍ ഉള്‍പ്പെടുത്തിയേനെ.

ബെഞ്ചിന്റെ ഇടതുവശത്താണെന്റെ സ്ഥാനം. അടികൊണ്ട സ്ഥലം ഡിങ്കോലാപ്പിയായിക്കിടക്കുന്നതിനാല്‍ എനിക്കിരിക്കാന്‍ പറ്റുന്നില്ല. അവസാനം വലതുവശത്തിരിക്കുന്നവോട് അപേക്ഷിച്ച് ഞാന്‍ എന്റെ സ്ഥാനം അങ്ങോട്ട് മാറ്റി. ഇനിയിപ്പോള്‍ ബെഞ്ചില്‍ ഇടതുചന്തി മാത്രം വച്ചാല്‍ മതിയല്ലോ.

അന്നത്തെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോയി ആദ്യം ചെയ്തത് മുറ്റത്തെ മാവില്‍ പടര്‍ത്തിയ കുരുമുളകു വള്ളിയില്‍ നിന്ന് ഒരു തളിരില പറിച്ച്, അതില്‍ വെളിച്ചണ്ണ പുരട്ടി അടുപ്പില്‍ വച്ച് ചൂടാക്കി കുളിമുറിയില്‍ പോയി അടികൊണ്ട ഏരിയയില്‍ വച്ച് തടവുകയായിരുന്നു. ആരെങ്കിലും വരുന്നതിനു മുന്‍പ് തന്നെ ചെയ്യണം എന്ന തിരക്കില്‍ ഇലയുടെ ചൂടാറാനൊന്നും കാത്തിരിക്കാന്‍ പറ്റിയില്ല. അടികൊണ്ട് തിമിര്‍ത്തിരിക്കുന്ന സ്ഥലത്ത് ഇലയുടെ ചൂട് കൂടെ വന്നപ്പോള്‍ എന്റെ അന്തരാളങ്ങളില്‍ നിന്നുയര്‍ന്ന “എന്റ്യുമ്മോ...” എന്ന ദീനരോദനത്തെ ഞാന്‍ തൊണ്ടയില്‍ വച്ചു തന്നെ ഞെക്കിക്കൊന്നു, ആരെങ്കിലും കേട്ടാലോ?

പിറ്റേന്ന് ക്ലാസ്സിലെത്തിയപ്പോഴല്ലേ സന്തോഷ വാര്‍ത്ത. "ഇനിക്ക് തിരിഞ്ഞിക്കോ? ബീരാന്‍ മാഷെ സര്‍ക്കാറ് പെന്‍ശനാക്കീക്ക്" കൂട്ടുകാര്‍ സന്തോഷം പങ്കിടുന്നു.

കഴിഞ്ഞ വര്‍ഷം ജാനകി ടീച്ചര്‍ പെന്‍ഷനായതാണ്. പക്ഷെ ബീരാന്‍ മാഷ്ക്ക് പെന്‍ഷനാവാനുള്ള പ്രായം ഉള്ളതായി തോന്നുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പൊഴല്ലേ സംഭവം മനസിലായത്. സ്കൂളിന് സര്‍ക്കാറനുവദിച്ച ഏതോ ഫണ്ട് മൂപ്പര്‍ തിരിമറി നടത്തി പോലും. അതിന്റെ പേരില്‍ അങ്ങേര്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയിരിക്കുന്നു. ബീരാന്‍ മാഷിനെ സര്‍ക്കാര്‍ നിര്‍ബന്ധിച്ച് പെന്‍ഷനാക്കിയിരിക്കുന്നു എന്നാണ് ഞങ്ങള്‍ക്ക് മനസിലായത്. സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയാന്‍ ശ്രമിച്ചു. പക്ഷെ ആ ആഴ്ച്ചയ്ക്കുള്ള കണ്ണീര് ക്വോട്ട ഇന്നലത്തെ അടിയ്ക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്ത് തീര്‍ന്നുപോയതിനാല്‍ കണ്ണീര് വന്നില്ല.

"ബീരാമ്മാശെ ഇങ്ങോട്ട് കൊണ്ട് വെര്ന്ന്ണ്ട് സി ഐ ഡി"

സി ഐ ഡി... സി ഐ ഡി എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ ജനിച്ചിട്ടിന്നേവരെ ഒരു സി ഐ ഡിയെ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലാത്ത തനി കണ്ട്രി പിള്ളേരായ ഞങ്ങള്‍ സി ഐ ഡി യെ കാത്ത് സ്കൂളില്‍ നിന്നു.

"പിന്നേണ്ടെല്ലോ, സീഅയ്ഡീന്റെ തോക്ക് കൊണ്ട് ആര കൊന്നാലും കേസ്ണ്ടാവൂല.." രമേശന്റെ വിശദീകരണം, വടകരയുള്ള അവന്റെ അമ്മാവന്റെ ഏതോ ഒരു അളിയന്‍ സി ഐ ഡി ആണുപോലും. അതുകൊണ്ടു തന്നെ സി ഐ ഡി കാര്യങ്ങളില്‍ അവനേക്കാള്‍ ഓതെന്റിക്കായി സംസാരിക്കാനുള്ള റൈറ്റ് വേറാര്‍ക്കുമില്ല. "ഓറ് ഞമ്മള ബെഡിബെക്ക്വോ രമേശാ..?" എന്നചോദ്യത്തിന് അവന്‍ ഉത്തരം നല്‍കിയില്ല. പിന്നെയും പിന്നെയും ചോദിച്ചപ്പോള്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടുക മാത്രം ചെയ്തു. അല്ലെങ്കിലും ഓന് വല്യ വെയ്റ്റാ...

ഏതൊക്കെയോ ഡോക്യുമെന്റുകള്‍ തപ്പിയെടുക്കാന്‍ വേണ്ടി പോലീസുകാര്‍ ബീരാന്‍ മാഷിനെ ഓഫീസ് റൂമിലേക്ക് കൊണ്ടുവന്നു. കൂടെ മൂപ്പരുടെ ജോലിക്കാരന്‍ കാദര്‍ക്കയുമുണ്ട്. പക്ഷേ എവിടെ സി ഐ ഡി?

“ഏട്ത്തു എഡോ സീഅയ്ഡി?”

രമേശന്റെ നേര്‍ക്ക് ചോദ്യശരങ്ങള്‍ പാഞ്ഞു.

“അത്... പിന്നാ.... ഉം, എഡോ... ബെറൂം പൊട്ടമ്മാറാന്നെല്ലോ ഇങ്ങള്, സീഅയ്ഡീന ഞമ്മക്കൊന്നും കാണ്വേനാവ്വേല... അതെല്ലേ ഓലെ സിഅയ്ഡീന്ന് ബിളിക്ക്ന്നത്..”

തപ്പിത്തപ്പിയുള്ള അവന്റെ മറുപടി... അവന്‍ കള്ളം പറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. അവന്റെയൊരു വടകര... അവിടത്തെ അമ്മാവന്‍... അയാളുടെ അളിയന്‍... ഹും..

വീട്ടിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ നിജസ്ഥിതി പിടികിട്ടിയത്. സത്യത്തില്‍ അവിടെ വന്നവരുടെ കൂട്ടത്തില്‍ സി ഐ ഡി ഉണ്ടായിരുന്നു പോലും. ആരാണെന്നറിയോ? കാദര്‍ക്ക... ദ വെരി സെയിം വേലക്കാരന്‍ കാദര്‍ക്ക... തികച്ചും അപ്രതീക്ഷിതമായ വര്‍ത്തമാനം.

സ്കൂളിന്റെ ഉച്ചക്കഞ്ഞി ഫണ്ട് തിരിമറി നടത്തി എന്നൊരു ആരോപണം പണ്ട് ആരൊക്കെയോ ബീരാന്‍ മാഷിനെതിരെ ഉന്നയിച്ചിരുന്നു. പക്ഷെ ഒരു സി ഐ ഡി അന്വേഷണം ബീരാന്‍ മാഷിനെതിരെ നടന്നുവെന്ന് അധികമാര്‍ക്കും അറിയില്ലായിരുന്നു. അല്ലെങ്കിലും നാട്ടുകാരെ മുഴുവന്‍ അറിയിച്ചുകൊണ്ടല്ലല്ലോ രഹസ്യാന്വേഷണം നടക്കുന്നത്.

ഈ കാദര്‍ക്ക ഞങ്ങളുടെ അങ്ങാടിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് അധികം നാളായിട്ടില്ല. വയനാട്ടില്‍ നിന്നും കൊണ്ടുവരുന്ന, അല്പം ഡാമേജ്ഡ് ആയ സെക്കന്റ്ക്വാളിറ്റി പച്ചവാഴക്കുല, കിലോക്കണക്കിന് കുറഞ്ഞവിലക്ക് തൂക്കി വില്‍ക്കുന്ന ആളായിട്ടായിരുന്നു ഇയാളുടെ രംഗപ്രവേശം. പിന്നീട് പലപ്പോഴും അല്ലറ ചില്ലറ നാടന്‍ പണികള്‍ക്ക് വീടുകളില്‍ വരാന്‍ തുടങ്ങി. അങ്ങിനെയങ്ങിനെ അയാള്‍ ബീരാന്‍ മാഷുടെ വീട്ടില്‍ പുറം‌പണികള്‍ ചെയ്യാനായി നില്‍ക്കാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ കാദര്‍ക്ക ബീരാന്‍ മാഷുടെ വീട്ടുവേലക്കാരനായി.

ഇതിനിടയില്‍ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും കാദര്‍ക്ക പ്രിയപ്പെട്ടവനായി മാറിയിരുന്നു. എന്തിനേറെ പറയണം, കൈതത്തടത്തില്‍ ഹിദ്രോസ്ക്ക തന്റെ മകള്‍ കുഞ്ഞാമിനക്ക് വേണ്ടി കാദര്‍ക്കയെ പുതിയാപ്ലയായി കിട്ടുമോ എന്നുപോലും ആലോചിച്ചിരുന്നു പോലും.

പിന്നീട് മാസങ്ങളോളം കാദര്‍ക്കയായിരുന്നു ബീരാന്‍ മാഷുടെ ശിങ്കിടി. ഉച്ചയാവുമ്പോഴേക്കും ആറ് തട്ടുള്ള, ഏറ്റവും മുകളിലെ തട്ടില്‍ ഒരു സ്പൂണ്‍ വച്ച് ലോക്ക് ചെയ്യുന്ന വലിയ ചോറ്റുപാത്രത്തില്‍ ചോറുമായി കാദര്‍ക്ക സ്കൂളിലെത്തും. മാഷ്ക്ക് സ്പെഷ്യല്‍ ചൂരല്‍ വടികള്‍ കൊണ്ടുകൊടുക്കുന്നതു പോലും കാദര്‍ക്കയാണെന്ന് ഞങ്ങള്‍ കുട്ടികളുടെ ഇടയില്‍ ഒരു സംസാരമുണ്ടായിരുന്നു.

ഇത്രയും സമയത്തിനിടയില്‍ ബീരാന്‍ മാഷ് ചുരുട്ടിയെറിയുന്ന സകല കടലാസുകളും കാദര്‍ക്ക ശേഖരിച്ചിരുന്നു പോലും. അങ്ങനെ ആ കടലാസുകളില്‍ നിന്നാണ് കാദര്‍ക്കാക്ക് ബീരാന്‍ മാഷുടെ തട്ടിപ്പുകള്‍ക്കുള്ള തെളിവ് കിട്ടിയത്.

ഇതിലേറെ ഞെട്ടിപ്പിക്കുന്ന വിവരമാണ് അവസാനം കേട്ടത്. കാദര്‍ക്കായുടെ യഥാര്‍ത്ഥ പേര് ബാലകൃഷ്ണന്‍ നായര്‍ എന്നാണ് പോലും. ഈ വിവരം കേട്ട് ഏറ്റവും കഠിനമായി ഞെട്ടിയത് ഞങ്ങളുടെ സ്രാമ്പിയില്‍ (ചെറിയ നിസ്കാരപ്പള്ളി) നിസ്കരിച്ചിരുന്നവരായിരുന്നു. എന്തെന്നാല്‍ സ്രാമ്പിയില്‍, മുക്രി കുഞ്ഞമ്മദ്മൊയ്‌ല്യാര്‍ ഇല്ലാതിരുന്ന ദിവസങ്ങളില്‍ കാദര്‍ക്കയാണ് ചിലപ്പോഴൊക്കെ നിസ്ക്കാരത്തിന് ഇമാമായി നിന്നിരുന്നത്. തന്റെ മിഷന്‍ കഴിഞ്ഞ് പോകുന്നതിനു മുന്‍പ് സി ഐ ഡി ആ സ്രാമ്പിയില്‍ വന്ന് കുഞ്ഞമ്മദ് മൊയ്‌ല്യാരോടും മറ്റുള്ളവരോടും ക്ഷമ ചോദിച്ചു. പിന്നീട് ആ സ്രാമ്പി ഞങ്ങളുടെ നാട്ടിലെ മതമൈത്രിയുടെ പ്രതീകമായി നായര്‍‌സ്രാമ്പി എന്നറിയപ്പെട്ടു!

എന്റെ അഭിമാനത്തെ വാനോളം ഉയര്‍ത്തിയ ഒരു കാര്യം ഉണ്ടായിരുന്നത്, ഞങ്ങളുടെ വീട്ടിലെ കക്കൂസിന്റെ കുഴിയെടുത്തത് കാദര്‍ക്ക ആണ് എന്നതായിരുന്നു. പിന്നീട് സ്കൂളില്‍ പല കുട്ടികളോടും ഞങ്ങളുടെ “സി ഐ ഡി കക്കൂസിന്റെ“ അതൃപ്പങ്ങള്‍ പറഞ്ഞ് ഞാന്‍ ഊറ്റം കൊള്ളാറുണ്ടായിരുന്നു.

Monday, November 10, 2008

ഒണ്ടന്മാരുടെ കഥ

അന്ന് ഞാന്‍ മദ്രസയില്‍ പോയില്ല, വേറൊന്നും കൊണ്ടല്ല, സഹോദരസ്നേഹം തന്നെ. “ഇന്നേം മടീനേം എരട്ട പെറ്റതാ” (യൂ ആന്‍ഡ് ലേസിനെസ് ആര്‍ ട്വിന്‍സ്) എന്നാണ് അന്നും ഇന്നും എന്നെ പറ്റി ഉമ്മ പറയാറ്.

രാവിലെ വിശാലമായി ടയര്‍പത്തിലും മുരിങ്ങയിലക്കറിയും കഴിച്ചങ്ങനെ ഇരുന്നു. പിന്നെയും കുറച്ച് നേരം കഴിഞ്ഞ് വീടിന്റെ പുറകുവശത്തിരുന്ന്, അക്കരെ കെട്ടിയിരിക്കുന്ന മാമീച്ചായുടെ പശു സൈബുവേട്ടന്റെ പറമ്പിലെ വാഴയില കടിച്ചു പറിക്കുന്നതും നോക്കിക്കൊണ്ട് ഉമ്മാമയുടെ കൂടെ “മരണബിസ്കറ്റും” “മയ്യത്ത് കെയ്ക്കും“ കഴിക്കുമ്പോഴാണ് പെങ്ങള്‍ മദ്രസയില്‍ നിന്ന് തിരിച്ചുവന്നത് (മരണ ബിസ്കറ്റ് = ആരോറൂട്ട് ബിസ്കറ്റ്, എല്ലാ മരിച്ച വീടുകളിലും ചായയുടെ കൂടെ തരുന്ന ബിസ്കറ്റ്. മയ്യത്ത് കെയ്ക്ക് = നീണ്ട ക്യൂബ് കെയ്ക്ക്, ബട്ടര്‍ പേപ്പര്‍ കൊണ്ട് മയ്യത്തിനെ പൊതിയുന്നതുപോലെ ചുറ്റിയിരിക്കും). ബാഗും പുസ്തകവും മറ്റും പിന്നാമ്പുറത്ത് വച്ച് ചായകുടിക്കാന്‍ ഞങ്ങളുടെ കൂടെ കൂടുമ്പോള്‍ അവള്‍ ഉമ്മാമയെ കാര്യം അറിയിച്ചു: “ഉമ്മാമാ, കോവുപ്പുറത്ത് ഒണ്ടന്മാര്‍ ബന്ന്ക്ക്ണ്ട്”

“ലാ ഹൌലവലാ... ഇനി പഹേന്മാറക്കൊണ്ട് ആകെ ഫിത്തിന ആവ്വേല്ലോ...” ഉമ്മാമ തലയില്‍ കൈവച്ചുപോയി.

പുഴക്കരയില്‍ പശുക്കളെ മേയാന്‍ വിടുന്ന കുറച്ച് പുല്‍മേടുണ്ട്, അതാണീ കോവുപ്പുറം എന്നറിയപ്പെടുന്നത്. അവിടെ നാടോടികളായ തമിഴന്മാര്‍ വന്ന് താമസമാക്കിയിരിക്കുന്നു. അടുപ്പിച്ചടുപ്പിച്ച്, പഴയ സാരികൊണ്ടും തുണികള്‍ കൊണ്ടും അവര്‍ കുറേ തമ്പുകള്‍ പണിതിരിക്കുന്നു. അവിടെയുള്ള ഒരു മരത്തിന്റെ കൊമ്പുകളില്‍ തൊട്ടിലുകല്‍ കെട്ടി കുട്ടികളെ അതിലിട്ട് ഉറക്കുന്നു. പുഴയില്‍ മീന്‍ പിടിച്ച് വിറ്റും, പുഴയോരത്ത് നിന്ന് ആമയെ പിടിച്ച് പൊരിച്ചടിച്ചും, കുട്ട നെയ്തും, ആക്രി പെറുക്കിയും മറ്റുമാണ് അവരുടെ ജീവിതം. ആ സംഘത്തില്‍ പത്തുമുപ്പത് പേരുണ്ട്, പല വയസുകാര്‍. യുവാക്കള്‍, യുവതികള്‍, മലര്‍ന്ന് കിടക്കുന്നവര്‍, കമിഴ്ന്ന് കിടക്കുന്നവര്‍, മുട്ടിലിഴയുന്നവര്‍, മൂക്കൊലിപ്പിച്ച് നടക്കുന്നവര്‍, മൂക്കില്‍ പഞ്ഞി വെക്കാറാ‍യവര്‍ എന്നുവേണ്ട എല്ലാവരും.

ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ ഒണ്ടന്മാര്‍ വലിയ പ്രശ്നക്കാരാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ന്യൂയിസെന്‍സ്...

ഉമ്മാമയെ സംബന്ധിച്ചിടത്തോളം ഒണ്ടന്മാര്‍ ചെയ്യും എന്ന് പറയപ്പെടുന്ന മോഷണങ്ങളാണ് വലിയ തലവേദന. പഴയ സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന വന്ന് മുറ്റത്തു വച്ചിരിക്കുന്ന കിണ്ടി, പുറകുവശത്തുള്ള പാത്രങ്ങള്‍, ഇറയത്ത് ചാക്കില്‍ കെട്ടി വച്ചിരിക്കുന്ന അടക്ക, കുരുമുളക് തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങള്‍ എന്നുവേണ്ട അഴിച്ചുവച്ചിരിക്കുന്ന ചെരുപ്പുവരെ അവര്‍ അടിച്ചുമാറ്റും എന്നാണ് ആരോപണം.

രാവിലെ പ്രാതല്‍ കഴിക്കുമ്പോള്‍, ഉച്ചക്ക് ഊണിന്റെ സമയത്ത്, ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കുള്ള “ഇടച്ചായ” സമയത്ത്, വൈകുന്നേരത്തെ കട്ടന്‍ചായ സമയത്ത് എന്നുവേണ്ട, പറ്റുമെങ്കില്‍ രാത്രിഭക്ഷണത്തിന്റെ സമയത്തുപോലും മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും കുട്ടിയെയും അരയില്‍ അറ്റാച്ച് ചെയ്ത് അടുക്കളമുറ്റത്ത് വരുന്ന ഒണ്ടത്തിമാരാണ് ഉമ്മയുടെ പ്രശ്നം. ചിലപ്പോള്‍ വീട്ടുകാര്‍ക്ക് കൊടുക്കാന്‍ വെച്ച ഭക്ഷണം വരെ ഇവര്‍ക്ക് കൊടുക്കേണ്ടി വന്നേക്കും. ഉമ്മയുടെ അടുക്കളബജറ്റ് വരെ താളം തെറ്റും.

ഉപ്പയ്ക്കാണെങ്കില്‍ പുഴയോട് തൊട്ടുകിടക്കുന്ന പറമ്പിന്റെ അറ്റം പുഴയെടുക്കും എന്ന ടെന്‍ഷന്‍. പറമ്പിന്റെ അറ്റത്തേക്ക് ഓടി വന്ന്, വായുവില്‍ തലകുത്തിമറിഞ്ഞ്, പുഴയിലേക്ക് വലിയ ശബ്ദത്തോടെ ചാടുന്ന ഒണ്ടന്‍ കുട്ടികള്‍ പറമ്പ് പുഴയെടുക്കാന്‍ മുഖ്യകാരണമാവുന്നുണ്ട് എന്നാണ് ഉപ്പ കരുതുന്നത്. ഡസന്‍ കണക്കിന് കരുമാടിക്കുട്ടന്മാര്‍ ചാടിമറിയുമ്പോള്‍ ആര്‍ക്കും ആ സംശയം വന്നുപോകും.

ഇവര്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഉപ്പയുടെ മറ്റൊരു കണ്‍സേണ്‍... കപ്പക്കൂട്ടങ്ങളുടെ “മെരട്” (മൂട്) അവര്‍ കക്കൂസാക്കി മാറ്റും. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന ഉപ്പയ്ക്ക് ഇത് വല്ലാതെ ഫീല്‍ ചെയ്യും. കപ്പ പറിക്കാന്‍ വരുമ്പോള്‍ അതില്‍ ചവുട്ടിപ്പോവുന്ന പണിക്കാര്‍ക്കുപോലും അത്രക്ക് ഫീല്‍ ചെയ്യില്ല.

എനിക്കാണെങ്കില്‍ ഒണ്ടന്മാര്‍ കാരണം കുറേയേറെ പ്രശ്നങ്ങളുണ്ട്. തനിമയുള്ള “കുറ്റ്യാടിലോക്കല്‍” ഇനമായ എന്റെ അധികാര പരിധിയില്‍ വരുന്ന മാവുകളില്‍ വരത്തന്മാരായ ഒണ്ടന്‍ കുട്ടികള്‍ കല്ലെടുത്തെറിയുന്നു. ഇതെനിക്ക് ക്ഷമിക്കാന്‍ പറ്റ്വോ? മാത്രമല്ല, പേഴ്സണല്‍ ഹൈജീനില്‍ “ജയനായ“ എന്റെ സ്നാനത്തിന് ഇവര്‍ തടസം സൃഷ്ടിക്കുന്നു.

“പോത്തുപോലെ പൊയക്കല്‍ പോയി കെടന്നിറ്റ് വെര്ന്നത പഹയന്‍” എന്നാണ് പൊതുവെ എന്റെ കുളിയെ പറ്റിയുള്ള അഭിപ്രായമെങ്കിലും ഞാനത് സമ്മതിക്കില്ല; ആവശ്യത്തിന് സമയമെടുത്ത്, സോപ്പൊന്നും തേക്കാതെ തന്നെ വെറും പുഴവെള്ളത്തില്‍ എന്റെ ദേഹത്തെ ചേറ് കഴുകിക്കളയാനാണ് ഞാന്‍ പുഴയില്‍ കിടക്കുന്നത്. പക്ഷെ ആ സമയം നോക്കി ഒണ്ടന്‍ കുട്ടികള്‍ ഞാന്‍ കുളിക്കുന്ന കടവിന്റെ തൊട്ടുമുകളിലായി കുളിച്ചാല്‍ ഞാനെന്ത് ചെയ്യും? മാമീച്ചായുടെ പശുവിനെ കുളിപ്പിച്ച വെള്ളത്തില്‍ വേണമെങ്കില്‍ ഞാന്‍ കുളിക്കും, പക്ഷെ ഇവന്മാര് കുളിച്ച വെള്ളത്തില്‍... ങേ ഹേ...

എന്തായാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ? എത്രയെത്ര ട്രെയിനുകള്‍ ലേറ്റാവുന്നു, ഏതെങ്കിലും വരാതിരുന്നിട്ടുണ്ടോ? അതാണ്. അതുകൊണ്ട് ബുദ്ധിമുട്ടുകള്‍ സഹിച്ചും ജീവിക്കുക തന്നെ.

ഒണ്ടന്മാരുമായി ഒരു എന്‍‌കൌണ്ടറിന് എനിക്ക് തീരെ താല്പര്യമുണ്ടായിരുന്നില്ല, എന്നിട്ടും...

ഒരിക്കല്‍ ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് സ്കൂളിലേക്ക് തിരിച്ച് പോവാന്‍ അല്‍പ്പം വൈകി. വൈകല്‍ എനിക്കൊരു പ്രശ്നമായിരുന്നില്ലെങ്കിലും പെങ്ങള്‍ക്ക് അത് ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഷോര്‍ട്ട്കട്ടായ പുഴയിറമ്പിലൂടെയുള്ള വഴി സ്വീകരിച്ചു. അംഗീകൃത വഴിയല്ലാത്തതിനാല്‍ പോകുന്ന വഴിയില്‍ ചിലപ്പോല്‍ വഴുതി പുഴയിലേക്ക് വീഴാം, എന്നാലും സ്കൂളിലേക്ക് ഒരു 5 മിനിറ്റെങ്കിലും നേരത്തെ എത്താന്‍ കഴിയും. പക്ഷെ ഒരു പ്രശ്നം, ആ വഴിയുടെ അവസാനം നേരത്തെ പറഞ്ഞ കോവുപ്പുറത്താണ്. ഒണ്ടന്മാര്‍ തമ്പടിച്ചിരിക്കുന്ന അതേ കോവുപ്പുറത്ത്. പക്ഷെ ലേറ്റാവാതെ സ്കൂളിലെത്താന്‍ വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് ആ വഴിതന്നെ ഞങ്ങള്‍ സ്വീകരിച്ചു.

മട്ടി മരത്തിനെ വടി കയ്യിലേന്തി, അതുകൊണ്ട് വഴിയരികിലെ സകല കമ്മ്യൂണിസ്റ്റ് പച്ചകളുടെയും തലയരിഞ്ഞ് ബാലരമയിലെ സേനാനായകനായി സ്വയം അവരോധിച്ച് ഞാന്‍ നടന്നു. എന്റെയും അവളുടെയും സ്ലേറ്റും പുസ്തകങ്ങളുമേന്തി സഹോദരി എന്റെ മുന്നിലും. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ ഞങ്ങള്‍ കോവുപ്പുറത്തെത്തി. ഉച്ചയായതിനാല്‍ അധികം ഒണ്ടന്മാരൊന്നും അവിടെയില്ല. ഒന്ന് രണ്ട് ഒണ്ടത്തിമാര്‍ എന്തോ ഭക്ഷണമുണ്ടാക്കുന്നുണ്ട്. കുറെ വയസന്മാരും വയസത്തിമാരും തമ്പിനകത്ത് കിടന്നുറങ്ങുന്നു. അല്‍പ്പം ദൂരെ കെട്ടിയിരിക്കുന്ന രണ്ടു മൂന്ന് തൊട്ടിലുകളില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ട്, മൊത്തത്തില്‍ ശാന്തത.

കോവുപ്പുറം ഏതാണ്ട് കടന്നുകിട്ടി എന്ന ആശ്വാസത്തില്‍, മുന്‍പില്‍ പെങ്ങളും പുറകില്‍ ഞാനും നടന്നുപോയപ്പോള്‍ അപ്രതീക്ഷിതമായി അത് സംഭവിച്ചു. തൊട്ടില്‍ കെട്ടിയിരിക്കുന്ന മരത്തിന്റെ താഴെ കിടന്നുറങ്ങിയിരുന്ന ഒണ്ടന്മാരുടെ നായ നല്ല സ്റ്റൈലന്‍ തമിഴ്കുരകളോടെ ഞങ്ങളുടെ നേരെ ചാടിവീണു. മരത്തിന്റെ പുറകിലായിരുന്നതിനാല്‍ ആ ജന്തു പെങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. പേടിച്ചരണ്ടുപോയ അവള്‍ വരമ്പില്‍ നിന്ന് വഴുതിവീണു. പുസ്തകവും സ്ലേറ്റും എല്ലാം നാലുപാടും ചിതറി. അല്‍പ്പം പുറകിലായിരുന്നതിനാല്‍ എനിക്ക് ഓടിമാറാന്‍ പറ്റി. കുരകേട്ട് ഒണ്ടത്തിമാര്‍ ഓടിയെത്തിയത്കൊണ്ട് നായ അവളെ അറ്റാക് ചെയ്തില്ല എന്ന് മാത്രം.

പുസ്തകം മുഴുവന്‍ ചെളിയില്‍ പുതഞ്ഞിരിക്കുന്നു. എന്റെ സ്ലേറ്റ് കഷണങ്ങളായി ചിതറിപ്പോയി. അവളുടെ യൂനിഫോമില്‍ മുഴുവന്‍ ചെളി. മുട്ട് ഉരഞ്ഞ് പൊട്ടിയിരിക്കുന്നു.

ചെറിയവനായ ഞാന്‍ എന്തുപറഞ്ഞ് അവളെ ആശ്വസിപ്പിക്കും?

എനിക്ക് വല്ലാത്ത സങ്കടം വന്നു. ആശ്വാസവാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. ഞാനും അവളുടെ കൂടെ കുറേയേറെ കരഞ്ഞു.

തിരിച്ച് വീട്ടിലേക്ക് ചെന്നാല്‍ സെന്റിമെന്റ്സിന് പകരം തല്ല് കിട്ടിയെന്ന് വരാം, അതുകൊണ്ട് പുസ്തകമെല്ലാം പെറുക്കിയെടുത്ത് ഞങ്ങള്‍ സ്കൂളിലേക്ക് തന്നെ വിട്ടു.

എന്റെ “ആങ്ങള”മനസിനെ ആ സംഭവം വല്ലാതെ അലട്ടി. നാലുവയസിന് ഇളയതാണെങ്കിലും ഒരാപത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ കഴിയാത്ത ഞാന്‍ എങ്ങനെ ആ സഹോദര പദവിക്ക് അര്‍ഹനാകും? എന്റെ മനസില്‍ സങ്കടവും ദേഷ്യവുമെല്ലാം നുരഞ്ഞു. പാത്തുട്ടീച്ചറുടെ മലയാളം പിരീഡും, കണാരന്മാഷുടെ ഡ്രില്ലും അശോകന്‍ മാഷുടെ സാമൂഹ്യപാഠവുമെല്ലാം അന്നെനിക്ക് ഒരു പോലെ തന്നെ തോന്നി. എന്തുവിധത്തിലും ഇതിന് പ്രതികാരം ചെയ്യണമെന്ന് എന്റെ മനസ് പറഞ്ഞു. പക്ഷെ ഇത്തിരിപ്പോന്ന, വെറും മൂന്നാം ക്ലാസ് പയ്യനായ ഞാന്‍ എന്ത് ചെയ്യാന്‍?

കൂട്ടുകാരനായ ഗുണ്ടേഷുമായി ഞാന്‍ ഗൂഢാലോചന നടത്തി, എന്റെ സഹോദരിയെ പേടിപ്പിച്ച ആ നായ വധശിക്ഷയല്ലാതെ ഒന്നും അര്‍ഹിക്കുന്നില്ല എന്ന് ഞങ്ങള്‍ തീരുമാനിച്ചു. നായയെ വധിക്കാനുള്ള പദ്ധതികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്തു.

വിഷം കൊടുത്ത് കൊല്ലല്‍, കഴുത്തില്‍ കുടുക്കിട്ട് കൊല്ലല്‍, എറിഞ്ഞുകൊല്ലല്‍ തുടങ്ങി പല പദ്ധതികളും ഞങ്ങള്‍ ആലോചിച്ചുനോക്കി. എല്ലാത്തിനും അതിന്റെതായ റിസ്കുണ്ടെങ്കിലും വിഷം കൊടുത്ത് കൊല്ലുന്നത് മാത്രമാണ് ഒരു പോംവഴി.

സ്കൂള്‍ വിട്ട് വരുമ്പോള്‍ കുഞ്ഞേറ്റിക്കാന്റെ പീടികയില്‍ കയറി ഞാന്‍ വളരെ സ്റ്റ്രെയ്റ്റ് ഫോര്‍വേഡായി കാര്യം ചോദിച്ചു” “ഇബ്ഡ നായിനെ കൊല്ല്ന്ന വെഷണ്ടോ?”

“എലീനെ കൊല്ല്ന്നെത്ണ്ട്, നായിനെ കൊല്ല്ന്നെ വെഷം.... അഞ്ചാതി ഒരു സാധനം ഇതുവരെ എറങ്ങീക്കില്ല മോനേ, എനി ഏടേങ്കിലും കിട്ടുന്നാങ്കില് ഞാന്‍ ഇന്റെ ഉപ്പാന്റെട്ത്ത് കൊടുത്ത് വിടാ..”

“മാണ്ട, ഇങ്ങള് ഇത് ഉപ്പാനോട് പറയേ മാണ്ട” ഇങ്ങനെ ഒരു സംഭവത്തിന്റെ ആവശ്യകതയെ പറ്റി ഉപ്പ അറിഞ്ഞാല്‍ പിന്നെ പ്രശ്നമാവും. ഞാന്‍ ഐഡിയ മാറ്റാന്‍ തീരുമാനിച്ചു.

ഗുണ്ടേഷും ഞാനും വീണ്ടും ഗൂഢാലോചന തുടങ്ങി. വിഷത്തിനു പകരം ഒരു ചോറുളയുടെ ഉള്ളില്‍ കുപ്പിക്കഷണം ഒളിപ്പിച്ച് വച്ച് അത് നായയെകൊണ്ട് കഴിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ഞായറാഴ്ച്ച. അന്ന് ഉച്ചയൂണിന് ഏതോ വിരുന്നുകാരനുണ്ടായിരുന്നു. ഇറച്ചിക്കറിയും മറ്റും കൂട്ടി ചോറുണ്ട ശേഷം വീടിനു പുറകുവശത്തെ കുപ്പയില്‍ നിന്ന് കിട്ടിയ ഒരു പൊട്ടിയ ഗ്ലാസിന്റെ കഷണത്തിനു ചുറ്റും അല്പം ചോറും ഇറച്ചിയും ഞാന്‍ പിടിപ്പിച്ചു. ഒറ്റയ്ക്ക് ഞാന്‍ കോവുപ്പുറത്തേക്കിറങ്ങി.

രണ്ടു ദിവസം മുന്‍പത്തെ സെയിം സിറ്റ്വേഷന്‍. ഉള്ളധൈര്യം എല്ലാം സംഭരിച്ച് ഞാന്‍ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. മരത്തിന്റെ താഴെ നായ കിടക്കുന്നു. അല്‍പ്പം മാറിനിന്ന് ഞാന്‍ ആ ചോറുരുള നായയുടെ മുന്നിലേക്കിട്ടുകൊടുത്തു.

അതില്‍ ചെറിയൊരു പിശക്. എറിഞ്ഞുകൊടുക്കുന്നതിനിടയില്‍ ഉരുള പൊട്ടിപ്പോയി. കുപ്പിക്കഷണം ആദ്യം താഴെ വീണു. ഇറച്ചിക്കഷണം അല്‍പ്പം കൂടെ ദൂരെ, അതിലും ദൂരെയായി കുറേ ചോറ്മണികള്‍.

നായയുടെ മുഖത്ത് പുച്ഛം! അത് രൌദ്രഭാവമായി മാറുന്നതിനിടെ ഞാന്‍ സ്ഥലം കാലിയാക്കി. ഓടുന്നതിനിടയില്‍ ഞാന്‍ കണ്ടു, അരയില്‍ ഒരു ചെളിപിടിച്ച ചരട് കെട്ടിയ, മൂക്കള ഒലിപ്പിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്ന ഒരു ഒണ്ടന്‍‌കുഞ്ഞ് ആ വീണുപോയ ഇറച്ചി എടുത്ത് കഴിക്കുന്നു...

കോവുപ്പുറത്ത് നിന്ന് പുഴയിലേക്ക് ഓടിയിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ നായ പുറകിലില്ല. രക്ഷപ്പെട്ട ആശ്വാസത്തില്‍ പുഴയരികിലിരിക്കുമ്പോള്‍ മനസില്‍ പുതിയൊരു ഫീലിംഗ് ഉരുണ്ടുകൂടാന്‍ തുടങ്ങി.

വീട്ടില്‍ സഹോദരിയുമായുണ്ടാവാറുള്ള റുട്ടീന്‍ ഫൈറ്റുകളില്‍ അവള്‍ തോല്‍ക്കുമ്പോള്‍ പറയാറുണ്ട്, ഞാന്‍ എന്റെ ഉപ്പയുടെയും ഉമ്മയുടെയും കുട്ടിയല്ലെന്ന്, ഏതോ ഒരു മഴക്കാലത്ത് പുഴയിലൂടെ ഒലിച്ചു വന്ന ഒരു ഒണ്ടന്‍ കുട്ടിയായിരുന്നു ഞാനെന്ന്. ഏതങ്കം ജയിച്ചുനില്‍ക്കുന്നതാണെങ്കിലും എന്റെ സന്തോഷങ്ങളെ മുഴുവന്‍ തകര്‍ത്തുകളയുന്ന വാക്കുകളായിരുന്നു അവ, ഞാന്‍ അത് കഠിനമായി അവിശ്വസിക്കുമെങ്കിലും.

ഇന്ന് ഞാന്‍ നായയെ കൊല്ലാനിട്ടുകൊടുത്ത ആ ചോറുരുളയില്‍ ഒട്ടിനിന്നിരുന്ന ഇറച്ചിക്കഷണം മുട്ടിലിഴഞ്ഞെടുത്തു കഴിച്ചത് അതുപോലൊരു കുട്ടിയല്ലായിരുന്നോ? കോവുപ്പുറത്ത് കഴിയേണ്ടി വന്നതുകൊണ്ടല്ലേ അവന്‍ ആ ഇറച്ചിക്കഷണം എടുത്ത് കഴിച്ചത്? എന്റെ വീട്ടിലേതു പോലെ അല്‍പ്പം കൂടി സൌകര്യങ്ങളുണ്ടായിരുന്ന ഒരു വീട്ടിലായിരുന്നു അവനെങ്കില്‍ നിലത്തുവീണ ഇറച്ചിക്കഷണം എടുത്തുകഴിക്കാന്‍ അവന്റെ അമ്മയും അച്ഛനും അവനെ അനുവദിക്കുമായിരുന്നോ? നല്ല വീടും നല്ല ഭക്ഷണവുമില്ലാതെ അവന്‍ വളരേണ്ടി വന്നത് ആര് കാരണമാണ്? വേലിയേറ്റത്തിന് പുഴ മുഴുവന്‍ നിറഞ്ഞുകിടക്കുന്ന ആ ഇളം ചൂടുള്ള വെള്ളത്തില്‍ കിടന്ന് നട്ടുച്ചക്ക് എന്റെ തല ഞാന്‍ ആവുന്നത്ര ചൂടാക്കി.

സാധാരണ വൈകുന്നേരങ്ങളില്‍ ഉമ്മ വിളിക്കുന്നത് വരെ വെള്ളത്തില്‍ മുങ്ങിക്കിടക്കാറുള്ളതു പോലുള്ള മാനസികാവസ്ഥയായിരുന്നില്ല എനിക്കന്ന്. തലതോര്‍ത്താന്‍ നില്‍ക്കാതെ ഞാന്‍ വീട്ടിലേക്ക് നടന്നു. ആ വരവ് കണ്ട് ഉമ്മ എന്നെ ശാസിച്ചു.

“തലേല് വെള്ളം കുടിപ്പിക്കണ്ട” എന്നും പറഞ്ഞ് ഉമ്മ വിഗറസ്സായി എന്റെ തല തോര്‍ത്തിത്തന്നു. “ഉമ്മ തോര്‍ത്തിങ്ങ് താ, ഞാന്‍ തന്നെ തോര്‍ത്താം” എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള ഞാന്‍ അന്നാദ്യമായി തലതോര്‍ത്തലിന്റെ സ്നേഹനൊമ്പരം ആസ്വദിച്ചു. തോര്‍ത്തിന്റെ അറ്റം വിരലില്‍ ചേര്‍ത്ത് പിടിച്ച് ചെവിയുടെ അകം ഉമ്മ വൃത്തിയാക്കിത്തന്നപ്പോള്‍ അന്ന് ഞാന്‍ കുതറിമാറിയില്ല.

മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് കൊടുക്കുന്നതിന് മുന്‍പ് തന്നെ അന്ന് ഞാന്‍ തയ്യാറായിനിന്നു. നമസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ “പടച്ചോനേ, കണാരന്മാഷിന്റെ അടി എന്നെ കൊള്ളിക്കല്ലേ... പൊരപ്പണി വേഗം തീര്‍ക്കാന്‍ ഉപ്പാക്ക് കൊറേ പൈശ കൊട്ക്കണേ” എന്ന് മാത്രം പ്രാര്‍ത്ഥിക്കാറുള്ള ഞാന്‍ അന്ന് ഒണ്ടന്മാര്‍ക്കും ഒരു വീട് കൊടുക്കേണ്ട കാര്യം പരമകാരുണികനോട് പറഞ്ഞു. നിസ്കാരപ്പായയില്‍ ആദ്യമായെന്റെ കണ്ണീര് വീണു.

അന്ന് രാത്രി അങ്ങാടിയില്‍ നിന്ന് കൊണ്ടുവന്ന കടലവറുത്തത് ഞങ്ങള്‍ക്ക് തരുന്നതിനിടയില്‍ ഉപ്പ ഉമ്മയോട് പറഞ്ഞു: “കോവുപ്പുറത്തുനിന്ന് ഒണ്ടന്മാരെ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചു“ അവരിലെ ആരോ ഒരാള്‍ മോഷണക്കേസില്‍ പിടിക്കപ്പെട്ടുപോലും. നാട്ടുകാരുടെ പരാതി പ്രകാരം വൈകുന്നേരം തന്നെ ഒണ്ടന്മാരെ മുഴുവന്‍ പോലീസുകാര്‍ ഒഴിപ്പിച്ചു.

-ഒണ്ടന്മാരുടെ കഥ ഇവിടെ തീര്‍ന്നു-



രാവിലെ ജോലിക്കുപോകാന്‍ ഒരുങ്ങുമ്പോള്‍ ഗള്‍ഫ്ന്യൂസില്‍ കണ്ട ചിത്രമാണിത്. യുദ്ധപ്രഭുക്കള്‍ അരങ്ങുവാഴുന്ന കോംഗോ റിപ്പബ്ലിക്കില്‍ ഇളയവനെ ചുമലിലേറ്റിക്കൊണ്ടുപോകുകയാണ് Protegee എന്ന പെണ്‍കുട്ടി, അവരുടെ അച്ഛനെയും അമ്മയെയും തിരഞ്ഞ്. ഇവന്റെ കരയുന്ന മുഖം ഇന്ന് എന്റെ ഹൃദയത്തില്‍ അലിവ് കൊണ്ടുവന്നു. മനസിനടിയില്‍ കിടക്കുന്ന അഹങ്കാരത്തെ അല്‍പ്പം ശമിപ്പിച്ചു. ഇവന്റെ മുഖവും പണ്ട് കണ്ട ആ നാടോടിക്കുട്ടിയുടെ മുഖവും തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അന്ന് എന്റെ മനസില്‍ തോന്നിയ വികാരത്തിന്റെ ഒരു മുതിര്‍ന്ന രൂപം ഇത് കാണുമ്പോള്‍ എന്റെ മനസിലുണ്ട്.

Friday, October 17, 2008

തേങ്ങാക്കൊല - The Bunch Of Coconut

“ധും... പ്ദും... പ്ഠും... പ്ഡും.... ഹ്ശ്‌ശ്‌ശ്‌പ്ലും.....“

ഉറക്കത്തിലും എനിക്ക് കത്തി, സംഭവം അതു തന്നെ; കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ എത്തിയിരിക്കുന്നു. എത്തിയിരിക്കുന്നു എന്നുമാത്രമല്ല, മൂപ്പര്‍ പണിയും തുടങ്ങിയിരിക്കുന്നു, എനിക്ക് പണി തരാനും...

ഇനിയിപ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നുവച്ചാല്‍...

അടുക്കളയില്‍ ദോശ ഉണ്ടാക്കുന്നതിന്റെ തിരക്കിനിടയിലും ഉമ്മ എന്റെ മുറിയിലെത്തും. എന്നിട്ട് എന്നെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങും: “നോക്ക്... ഇഞ്ഞ് ഇണീക്ക്... കണാരനതാ തെങ്ങ്മ്മല് കയര്വേന്‍ ബന്ന്ക്ക്... ഇണീക്ക് ചെറിയോനേ... ഇണി‌ഇണി....”

“മ്... ഓറ് തേങ്ങ പറിച്ച് തീരട്ടെ... എന്നിറ്റ് ഇണീക്കാ ഉമ്മാ... ഞാന്‍ കൊറച്ചുംകൂടി ഒറങ്ങട്ടെ...”

വെള്ളിയാഴ്ച്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും രാവിലെ 8 മണിയാവുമ്പോഴേക്ക് മദ്രസയില്‍ എത്തണം. ആകെക്കൂടെ ആഴ്ച്ചയില്‍ ഒരിക്കല്‍ അല്‍പ്പം ഉറങ്ങാന്‍ സമയം കിട്ടുന്ന ഈ ദിവസം കണക്കാക്കിയാണ് കണാരേട്ടന്‍ തെങ്ങുമ്മല്‍കേറാന്‍ വന്നിരിക്കുന്നത്.

“ഇഞ്ഞ് ഇണീക്ക്, ഉപ്പ ഇപ്പം വെരും.. ഉപ്പാനെ വെറ്പ്പ് പിടിപ്പിക്കാണ്ട് വന്ന് തേങ്ങ പെറുക്കിയിട്ട് കൊടുക്ക്... ചെല്ല്... ചെല്ല്....” ഉമ്മ എന്നെ എഴുന്നേല്‍പ്പിക്കാനുള്ള അനുപല്ലവി തുടങ്ങും, പക്ഷെ അത് മുഴുവനാക്കാന്‍ ഉമ്മയ്ക്ക് മിക്കവാറും പറ്റാറില്ല, അപ്പോഴേക്കും അടുക്കളയില്‍ ഏതെങ്കിലും കുരുത്തംകെട്ട പൂച്ച എന്തെങ്കിലും അക്രമം കാണിച്ചിരിക്കും, അല്ലെങ്കില്‍ ദോശകരിയാന്‍ തുടങ്ങിയിരിക്കും... എന്നെ വിട്ട് ഉമ്മ സ്വന്തം കാര്യം നോക്കിപ്പോവും.

പക്ഷെ അധികനേരം കഴിയും മുന്‍പുതന്നെ ജനാലയ്ക്ക് മുട്ടാന്‍ തുടങ്ങും ഉപ്പ. മുട്ടുക എന്ന് പറഞ്ഞാല്‍ അതൊരു കുറച്ചിലാണ്. സത്യത്തില്‍ ജനലിന്റെ ഫ്രെയിം ഇരൂള്‍ മരം കൊണ്ട് ഉണ്ടാക്കിയതായത് കൊണ്ട് പൊട്ടിപ്പോവുന്നില്ല എന്നേയുള്ളൂ... ആ ജാതി തട്ടലാണ്. വീടിന്റെ ഡിസൈനില്‍ മക്കളുടെ ശീലങ്ങള്‍ക്കും പങ്കുണ്ട് എന്ന കാര്യം അദ്ദേഹത്തിന് പണ്ടേ അറിയാമായിരുന്നു.

ഇനിയും എഴുന്നേല്‍ക്കാതിരിക്കണമെങ്കില്‍ ചെവിക്ക് വല്ല പ്രശ്നവുമുണ്ടാവണം. ഒരു വിധപ്പെട്ട ഉറക്കമെല്ലാം ആ ഒച്ചകേള്‍ക്കുന്നതോടെ പോകും.

ഈ മേലെ ഉദ്ധരിച്ച ശബ്ദങ്ങള്‍ ഞാന്‍ വിശദീകരിക്കാം. ധും എന്നത് വളരെ നാച്ചുറലായ ശബ്ദമാണ്. കണാരേട്ടന്‍ തെങ്ങിന്റെ തലയില്‍ കയറി തന്റെ മൂര്‍ച്ചയേറിയ വാക്കത്തികൊണ്ട് വീശുമ്പോള്‍ ഒറ്റയായി വീഴുന്ന തേങ്ങകള്‍ മഴയും മഞ്ഞും കൊണ്ട് നനഞ്ഞ മണ്ണില്‍ തങ്ങളുടെ അറൈവല്‍ അക്ക്നോളജ്മെന്റായി പുറപ്പെടുവിക്കുന്ന ശബ്ദമാണത്; ധും!

കണാരേട്ടന്‍ ഏതെങ്കിലും തെങ്ങിന്റെ മുകളില്‍ കയറിയാല്‍ അതിന്റെ തൊട്ടുതാഴെ തന്നെ നിന്ന്, മൂപ്പര്‍ തേങ്ങ പറിച്ച് തീര്‍ക്കുന്നതിനു മുന്‍പ് തന്നെ ഇതൊക്കെയൊന്ന് പെറുക്കിയിട്ട് തീര്‍ത്തുകളഞ്ഞാല്‍ കളിക്കാന്‍ പോവാല്ലോ എന്നോര്‍ത്ത് തലയും ചൊറിഞ്ഞ്, അല്ലെങ്കില്‍ ചിലപ്പോള്‍ കൈലി/ട്രൌസറ് കയറ്റി കാലും ചൊറിഞ്ഞ് (പറമ്പില്‍ ആവശ്യത്തിന് തൂവ/ചൊറിയണംസ് ഉണ്ടേ...) ഇരിക്കുമ്പോഴാണ് മുകളിലിരുന്ന് കണാരേട്ടന്‍ താഴെ മാറി നില്‍ക്കുന്ന ഉപ്പ വഴി എന്നെ ചീത്ത പറയുന്നത്: “ആടന്നങ്ങോട്ട് മാറി നിന്നൊ ചെറിയോനേ... തേങ്ങ തലേല് വീണിറ്റ് ഇന്ന വെലിച്ച്പായ്യേന്‍ ഇബ്ഡ ആരിക്കും ആവ്വൂല...”

തേങ്ങ എടുത്തിട്ട് കൊടുത്താലും പോര, “വായിക്കേടും“ (കുറ്റ്യാടി നിഘണ്ടു പ്രകാരം വായിക്കേട് = ചീത്തവിളി. വഴക്ക് എന്ന ഒറിജിനല്‍ വാക്കില്‍ നിന്ന് വന്നതായിരിക്കാം) കേള്‍ക്കണം. എന്തൊരു ഗതികേട്...

സോറി, റൂട്ട് മാറിപ്പോയി, ഇനി അടുത്ത സ്വരത്തെ ഡിഫൈന്‍ ചെയ്യാം.

പ്ഠും എന്ന ശബ്ദത്തിന്റെ സ്വരസ്ഥാനം അല്‍പ്പം മാറിയാണ് കിടക്കുന്നത്. കൃത്യമായി പറയുകയാണെങ്കില്‍ അടുക്കളമുറ്റത്ത് നിന്ന് അല്‍പ്പം മാറി, തേങ്ങാക്കൂടയുടെ മേല്‍ക്കൂരയില്‍. അവിടെ തേങ്ങവീണ് ഓട് പൊട്ടിയ ശബ്ദമാണത്. മിക്കവാറും ഇതിന് ഒരു അറ്റാച്ച്മെന്റായി ഉമ്മാമയുടെ വക ഒരു ദീനരോദനവും കേള്‍ക്കാം; “ഹത, പടച്ചോനേ... പഹയന്‍ ഓടിന്റെ മോള്ള്ത്തെന്നെ തേങ്ങ പറിച്ചിട്ട്... കണാരാ, ശൈത്താനെ, ഇഞ്ഞ് കയിഞ്ഞകുറി തെങ്ങ്മ്മെ കയരിയ നേരവും നാല് ഓട് പൊട്ടിച്ചതാ... എന്തായാലും ഇത് ഇഞ്ഞ് തന്നെ മാറ്റി ഇട്ട് തന്നിക്കില്ലേങ്കില് ചായേന്റെ ബെള്ളം തെരുവേല ഞാന്... ങാ...”

അവിടേം പണി എനിക്ക് തന്നെ, കണാരേട്ടന്‍ തെങ്ങ്കയറിത്തീരുന്നതിനു മുന്‍പ് പുതിയ ഓട് വാങ്ങിക്കൊണ്ടുവരണം; അങ്ങാടിയില്‍ പോയായാലും അടുത്ത വീട്ടില്‍ നിന്നായാലും.

അടുത്ത ശബ്ദം; പ്ഡും. ഇതും ഉമ്മാമ്മയുടെ നെഞ്ചിടിപ്പുകൂട്ടുന്ന ഒരു സ്വരമാണ്. ഇവിടെ തേങ്ങ വീണിരിക്കുന്നത് ഓടിന്റെ പുറത്തല്ല, “ബയ്യാപ്പൊറത്ത്” (പുറകുവശം/അടുക്കളമുറ്റം)കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ഏതോ കുടുക്ക/ചട്ടിയുടെ മൂര്‍ത്തിയിലാണ് (ഏയ്.. ആ മൂര്‍ത്തിയല്ല, “ഞമ്മളെ“ വീടുകളില്‍ മൂര്‍ത്തികള്‍ ഇല്ല; മൂര്‍ത്തി എന്നുവച്ചാല്‍ മൂര്‍ദ്ധാവ് എന്ന്). സാധാരണഗതിയില്‍ കണാരേട്ടന്‍ തന്റെ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ ഉമ്മാമ ഒരുവിധപ്പെട്ട ഫ്രാജെല്‍ മെറ്റീരിയത്സ് എല്ലാംതന്നെ ബയ്യാപ്പൊറത്തുനിന്ന് മാറ്റിവെക്കാറുള്ളതാണ്. പാവം ഉമ്മാമ, അന്ന് ആ വക സാധനങ്ങളില്‍ ഏതോ ഒന്ന് മാറ്റിവയ്ക്കാന്‍ മറന്നു, കണാരേട്ടന്‍ ഹിറ്റ് ദ ടാര്‍ഗെറ്റ് വിത്തൌട്ട് ഫെയില്‍. ഉമ്മാമയുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു കുടുക്ക കൂടെ നഷ്ടമായി. കണാരേട്ടന്റെ അക്കൌണ്ടിലേക്ക് ഉമ്മാമ വക പഴിപറച്ചിലിന്റെ ക്രെഡിറ്റ് ഒന്ന്കൂടി. എനിക്കും പണി കൂടി. അങ്ങാടിയിലേക്ക് അടുത്ത പാച്ചില്‍. ഈ പ്രാവശ്യത്തെ ആവശ്യം കുടുക്ക.

ഹ്ശ്ശ്ശ്ശ്ശ്പ്ലും എന്ന ശബ്ദം ഉണ്ടാക്കിയത് ഒരു കോറസാണ്. കുലയിലെ തേങ്ങകളെല്ലാം മൂത്തതാണെങ്കില്‍ കണാരേട്ടന്‍ എല്ലാത്തിനെയും കൂടെ ഒരുമിച്ച് ഭൂമിയിലേക്ക് പറഞ്ഞയക്കും. അതുകാരണമാണ് കാറ്റിന്റെ ശബ്ദം പൈലറ്റായി വരുന്നത്. ഇത് മൊത്തം താഴെ ചെളിയില്‍ വീണ് ആ വെള്ളം ചുമരിന്മേല്‍ തെറിക്കും. അതിനും ഉമ്മാമ കണാരേട്ടനെ സ്നേഹപൂര്‍വം ശാസിക്കും.

ഇതിലൊന്നും പെടാത്ത ഒരു ശബ്ദം ഒരിക്കല്‍ കേട്ടു.അബ്ദുസ്സമദ് ഏലിയാസ് സമദ് ഏലിയാസ് ചന്ദ് ഏലിയാസ് ചന്ദ്ക്ക ഏലിയാസ് ചന്ദ്ക്കാള ഏലിയാസ് കാള എന്ന എന്റെ കൊച്ചുകസിനാണ് കഥാനായകന്‍. അന്ന് ചന്ദിന്റെ പ്രായം വെറും തുച്ഛം. എങ്ങിനെ വന്നാലും അഞ്ചില്‍ കൂടില്ല. പക്ഷെ ഡയലോഗുകള്‍ക്ക് ഒരു പഞ്ഞവുമില്ല, കുരുത്തക്കേടുകള്‍ക്കും.

ആ കുഞ്ഞുപ്രായത്തിലും അവന് മലയാളഭാഷയില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സിനിമാഗാനങ്ങള്‍ പോലും ലഘു - ഗുരു തിരിച്ച് വൃത്തം മനസിലാക്കി മാത്രമേ അവന്‍ ചൊല്ലാറുള്ളൂ. “രാമായണക്കാറ്റേ.. എന്‍ നീലാംബരിക്കാറ്റേ..” എന്ന ഗാനം അവന്‍ പാടിയിരുന്നത് ഇങ്ങനെയായിരുന്നു:

”രാമായെ... എണക്കാറ്റേ....
എന്‍നീലാമ്പേ... എരിക്കാറ്റേ...”

ഈ ചന്ദിന് ഒരു ചെറിയ അസുഖമുണ്ട്, ഈ കവിതയുടെ അസുഖേ... ഇടക്കിടക്ക് അവന്‍ കവിതകള്‍ ചൊല്ലും. തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന കല്‍പ്പനകളില്‍ അഭിരമിക്കുന്ന അവന്റെ ഹൃദയസ്പൃക്കായ വരികള്‍ കേട്ട് ഞാന്‍ പലപ്പോഴും ഖിന്നനായിപ്പോയിട്ടുണ്ട്!

കുടുംബത്തിലെ ആരുടെയോ കല്യാണദിവസം. വീട്ടില്‍ പെണ്ണുങ്ങളെല്ലാം കല്യാണത്തിന് ഇറങ്ങാനുള്ള ഒരുക്കങ്ങളില്‍. “എടവലത്തെ“ (അയല്‍‌വക്കത്തെ) “ബമ്പത്തി“ക്കോഴിയും “ബഡ്കൂസ്“കോഴിയും മുറ്റത്ത് ചിക്കിച്ചികയുന്നു. മുറ്റത്ത് സൈക്കിളില്‍ ചാരി‌ ഞാനിരിക്കുന്നു. എന്ത് കുരുത്തക്കേടൊപ്പിക്കണം എന്ന് ചിന്തിച്ച് തെങ്ങില്‍ കയ്യും കൊടുത്ത് ചന്ദ് നില്‍ക്കുന്നു. പുതുതായി മനസില്‍ വന്ന ഒരു കവിതയും അവന്‍ ചൊല്ലുന്നുണ്ട്.

“ചേരട്ട ബന്ന്....
പണിക്കാറ് ബന്ന്...

ചേരട്ടേനെ കണ്ട്...
ബടി കൊണ്ട് തോ‍ണ്ടീ...

കണ്ടത്തില് ചാടീ....”

കോലായില്‍ കണ്ട തേരട്ടയെ ഏതോ പണിക്കാരന്‍ തോണ്ടിയെടുത്ത് പറമ്പിലേക്ക് കളഞ്ഞുവത്രേ... പാവം തേരട്ട...

പെട്ടെന്നൊരു ശബ്ദം!

തേങ്ങവീണ ശബ്ദം തന്നെ, പക്ഷെ ഒരു സൈലന്‍സര്‍ പിടിപ്പിച്ച എഫക്റ്റുണ്ട് ശബ്ദത്തിന്. തിരിഞ്ഞുനോക്കുമ്പോള്‍ ബമ്പത്തിക്കോഴിയുടെയും ബഡ്ക്കൂസ് കോഴിയുടെയും തൂവല്പോലും കാണാനില്ല. ചന്ദ് തെങ്ങും ചാരി കവിതചൊല്ലിക്കൊണ്ട് നില്‍ക്കുകയല്ല, ഇരിക്കുകയാണ് തെങ്ങിന്റെ ചോട്ടില്‍, തെങ്ങിന് കൊടുത്തിരുന്ന കൈ അങ്ങനെത്തന്നെ വച്ചിട്ടുണ്ട്. അവന്റെ മുഖത്ത് ഒരു തരം “എറിഞ്ഞോനെ തിരിയാത്ത” ഭാവം. തൊട്ടപ്പുറത്ത് കുറ്റ്യാടിത്തേങ്ങകളുടെ സൈസിന് മകുടോദാഹരണമായി ഒരു കൊയ്യായിത്തേങ്ങ കിടക്കുന്നു.

“സുവേര്‍ക്കാ, എന്ത്ന്നാ ഒരു കൂറ്റ് കേട്ടേ... എനക്കൊന്നും തിരീന്നില്ലാലോ? ഈ തേങ്ങ എപ്പാ ഇബ്‌ഡ വീണേ?”

അവനാകെ ഒരു “ബ്ലിങ്കസ്യ“ ലുക്ക്. മുഖത്ത് വലിയൊരു ക്വസ്റ്റ്യന്‍ മാര്‍ക്ക്!

എനിക്ക് ചിരിപൊട്ടി. തലയില്‍ തേങ്ങ വീണിട്ടും അവന് സംഗതി മനസിലായിട്ടില്ല. ഈ ബ്രേക്കിംഗ് ന്യൂസ് ഉടന്‍ തന്നെ ഞാന്‍ അകത്തെത്തിച്ചു.

നെഞ്ചത്തടിച്ചു നിലവിളിച്ചുകൊണ്ട് അവന്റെ ഉമ്മ മുറ്റത്തേക്ക് വന്നു. അവരുടെ ഒക്കത്തിരുന്ന ചന്ദിന്റെ അനിയത്തിയും സൌണ്ട്ബോക്സ് ഫുള്‍ വോള്യത്തില്‍ ഓണ്‍ ചെയ്തു. പുറകെ എന്റെ ഉമ്മ, മറ്റുള്ളവര്‍. വണ്‍ ബൈ വണ്ണായി എല്ലാവരും അവരുടെ വക കരച്ചില്‍ തുടങ്ങി.

അതുവരെ വാ പൊളിച്ചു നിന്നിരുന്ന ചന്ദും ഇതു കണ്ട് ദര്‍ബാര്‍ രാഗത്തില്‍ കരയാന്‍ തുടങ്ങി. മൊത്തം ബഹളം. ഒരു റിയാലിറ്റിഷോയിലെ എലിമിനേഷന്‍ റൌണ്ടിന്റെ സെറ്റപ്പ്!

“ഇനിക്കെന്തെങ്കിലും പറ്റ്യോ മോനേ?”

“എനക്കറിഞ്ഞൂടാ..”

“വേദനണ്ടോ?”

“തിരീന്നില്ല”

“ഡോട്ടറ്യേര്ത്ത് പോണോ”

"മാണ്ടാ.... എന്ന ലോട്ടറ്യേര്ത്ത് കൊണ്ട്വോണ്ടാ.... എന്ന പിന്നേം മാര്‍ക്കം ചെയ്യണ്ടാ... എനക്ക് ലോട്ടറ്യേര്ത്ത് പോണ്ടാ”

അതുവരെയുണ്ടായിരുന്ന സകല ശബ്ദങ്ങളെയും നിഷ്പ്രഭമാക്കിക്കൊണ്ട് അവന്‍ വലിയ വായില്‍ കരഞ്ഞു. ഈ സംഭവത്തിന് അല്‍പ്പം മുന്‍പാണ് അവന്റെ സുന്നത്ത് ചെയ്തത്. ബാക്കിയുള്ളതും സുന്നത്ത് ചെയ്തുകളയുമോ എന്ന ടെന്‍ഷനിലാണവന്‍ ആര്‍ത്തുകരയുന്നത്.

അവന്റെ തലയില്‍ മുഴയൊന്നും വന്നില്ലെങ്കിലും, വേദന ഒട്ടുമുണ്ടായിരുന്നില്ലെങ്കിലും തെങ്ങിന്റെ ഉയരവും തേങ്ങയുടെ വലിപ്പവും പരിഗണിച്ച് എന്തായാലും ഡോക്ടറെ കാണിക്കാന്‍ തീരുമാനമായി. നിമിഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ അങ്ങാടിയില്‍ നിന്ന് ഓട്ടോറിക്ഷയുമായെത്തി. ഉമ്മര്‍ഡോക്റ്ററുടെ ക്ലിനിക്കിലേക്ക് ഞങ്ങളെയും വഹിച്ച് ആ ചെറിയവാഹനം ചീറിപ്പാഞ്ഞു.

കുഴപ്പമൊന്നുമില്ല, ഛര്‍ദ്ദിക്കുകയോമറ്റോ ചെയ്താല്‍ മാത്രം കൊണ്ടുവന്നാല്‍ മതി എന്ന് പറഞ്ഞ് ഡോക്ടര്‍ അവന്റെ കേസ്ഫയല്‍ മടക്കി.

തിരിച്ചുവരുമ്പോള്‍ ഞങ്ങള്‍ ടൌണിലെ അണ്ണാച്ചിയുടെ കടയുടെ മുന്നിലെത്തി. ആഗോളവല്‍ക്കരണമൊന്നും കുറ്റ്യാടിയില്‍ കാല്‍കുത്തിയിട്ടില്ലാത്ത സമയമാണ്. അങ്ങാടിയില്‍ സകലമാന “കുടിശത്തൊഴില്‍“ മിഠായികളും വില്‍ക്കുന്ന ഹോള്‍സെയില്‍ ഡീലറാണീ അണ്ണാച്ചി. അന്നൊക്കെ മരുന്നുകഴിക്കാന്‍ മടികാണിക്കുന്ന കുറ്റ്യാടിയിലെ കുട്ടികള്‍ക്ക് വയറിളക്കാനുള്ള മരുന്നെഴുതുന്നതിന് പകരം ഡോക്ടര്‍മാര്‍ പ്രിസ്ക്രൈബ് ചെയ്തിരുന്നത് “അണ്ണാച്ചിപ്പീട്യേലെ മൂട്ടായി” ആയിരുന്നു.

“അണ്ണാച്ചിപ്പീട്യ” കണ്ടപ്പോള്‍ ചന്ദ് അവന്റെ തനിക്കൊണം പുറത്തുകൊണ്ടുവന്നു:

“എനക്ക് തേന്മൂട്ടായി മാണം............”

“എന്ത് ചെറിയോനേ?” അവന്റെ ഉമ്മ.

“അല്ല, എനക്ക് പുളിയച്ചാറ് മാണം”

“ഹേ...”

“അല്ലേങ്കില് അരുള്‍ ജ്യോതി മാണം”

“അതും മാണ്ട, എനക്ക് കുറുക്കന്‍ തീട്ടം മാണം” (തെറ്റിദ്ധരിക്കാതീങ്കെ, ഇത് അന്ത സാധനമല്ലൈ! ഏതാണ്ട് ഒരു നായിക്കാട്ടം ഷെയിപ്പിലുള്ള അണ്ണാച്ചി മിഠായി. ഒരു പകുതിയിക്ക് മഞ്ഞ നിറം, മറ്റേപ്പകുതിക്ക് പച്ച നിറം. കടിച്ചാല്‍ പല്ലിന്മേല്‍ പറ്റുന്ന ഒരു തരം ഞെക്കിത്തുറുത്തിച്ച മധുരമുള്ള “മുട്ടായി”. ചന്ദിന്റെ ഫേവറിറ്റ്.)

ഇതും പറഞ്ഞ് അവന്‍ ഒരൊറ്റക്കരച്ചില്‍. അവന് മാത്രമായി വാങ്ങിക്കൊടുക്കുന്നതെങ്ങിനെ? അതുകൊണ്ട് എനിക്കും കിട്ടി, ഒരു കുറുക്കന്‍ തീട്ടം!

പിന്നീട് കല്യാണത്തിന്റെ തിരക്കായതിനാല്‍ പൈസക്കണക്ക് ചോദിക്കാനും പറയാനും ആര്‍ക്കും സമയം കിട്ടിയില്ല. അതുകൊണ്ട് അന്നത്തെ ഓട്ടോറിക്ഷച്ചിലവ് കഴിച്ച് ബാക്കിയുള്ള പൈസ എന്റെ കീശയിലായി. ആ പൈസകൊണ്ട് ഞാനും മറ്റു ഫ്രണ്ട്സും കല്യാണം അടിച്ചുപൊളിച്ചു.

ഇത്രേം നേരം കിടന്നാലോചിച്ചിട്ടും ഉമ്മ വന്ന് എന്നെ വിളിക്കുന്നില്ല, എന്തു പറ്റിയോ ആവോ? എന്തായാലും കുറച്ചുനേരം കൂടെ ഉറങ്ങാം, ഉപ്പ വന്ന് വിളിക്കുമ്പോള്‍ എഴുന്നേല്‍ക്കാം എന്ന് കരുതി.

കുറേ നേരം കഴിഞ്ഞിട്ടും വിളിയൊന്നും വരാത്തതിനാല്‍ ഞാന്‍ എഴുന്നേറ്റു.

ഷിറ്റ്! ഫോക്സ് ഷിറ്റ്!.... ഇത്രേം നേരം കിടന്നാലോചിച്ചത് വേസ്റ്റായി. ഞാന്‍ കിടന്നുറങ്ങിയത് നാട്ടില്‍ വീടിനകത്തല്ല, ദുബായിലെ ഫ്ലാറ്റില്‍...... ഛെ!

ബാല്‍ക്കണിയില്‍ ചെന്നുനോക്കുമ്പോള്‍ അപ്പുറത്ത് കണ്‍സ്ട്രക്ഷന്‍ തുടരുന്ന ബില്‍ഡിങിനു വേണ്ടി ലോറിയില്‍ നിന്ന് കമ്പിയും കട്ടയും മറ്റും ഇറക്കുന്നു. പഹയന്മാരുടെ ഈ പണി കാരണം കുറേ നാളായി രാവിലെ ഉറങ്ങാന്‍ പറ്റാറില്ല. ആ ശബ്ദം കേട്ട് തെറ്റിദ്ധരിച്ചാണ് ഞാന്‍ ഇത്രയും നേരം അനാവശ്യമായി ബ്രെയ്ന്‍ വര്‍ക്ക് ചെയ്യിപ്പിച്ചത്.

പിന്നേ... ആഴ്ച്ചയില്‍ ആകെ കിട്ടുന്ന ഒരു ഓഫ്ഡേയില്‍ രാവിലെ തന്നെ എണീക്കാന്‍ എനിക്ക് നട്ടപ്പെരാന്തല്ലേ, മുറിയിലേക്ക് വെളിച്ച വരാനുള്ള എല്ലാ പഴുതുമടച്ച്, ഏസിയുടെ തണുപ്പ് അല്‍പ്പം കൂടി കൂട്ടിവച്ച് പുതപ്പ് തലവഴി പുതച്ച് ഞാന്‍ പിന്നേം കിടന്നുറങ്ങി.

“ങുര്‍.. ങുര്‍...”

Wednesday, September 17, 2008

നോമ്പിന്റെ നാമ്പുകള്‍

നോമ്പിന്റെ സായന്തനത്തിലെ ചെറിയ മയക്കത്തിലായിരുന്നു ഞാന്‍. ഫോണ്‍ റിംഗ് ചെയ്തു. സഹോദരിയുടെ കോള്‍. അറ്റന്റ് ചെയ്തപ്പോള്‍ അപ്പുറത്ത് അവളുടെ മകള്‍, ആറുവയസുകാരി റിദ.

“മോള്‍ക്ക് ഇന്ന് ശെരിക്കും നോമ്പാണ് ട്ടോ..”

“അതെയോ? മോള്‍ക്ക് ക്ഷീണണ്ടോ?”

“ക്ഷീണൊന്നുഇല്ല, പശ്ശേ, ചെറ്ങ്ങനെ വെശക്ക്ന്ന്ണ്ട്”

“അത് കൊഴപ്പമില്ല, നോമ്പ് തീര്‍ക്കണംട്ടോ?”

“ഉം.. ഉമ്മാക്ക് കൊട്ക്കാ” അവള്‍ ഫോണ്‍ കൈമാറി.

പെങ്ങള്‍ പറഞ്ഞു, അവള്‍ സുബ്‌ഹിക്ക് എഴുന്നേറ്റ് നോമ്പിന് തയ്യാറെടുപ്പ് തുടങ്ങിയിരുന്നവത്രേ. ഇന്ന് “ശരിക്കും“ നോമ്പാണെന്ന് എന്നെ അറിയിക്കാനാണത്രെ അവള്‍ വിളിച്ചത്. അവളുടെ ആദ്യത്തെ നോമ്പ്.

“സുയൂ..”

ഫോണില്‍ അവളുടെ സഹോദരന്‍, മിന്നു. റിദയേക്കാളും മൂന്ന് വയസിന് ഇളയത്.

“എന്താ മോനേ”

“മിന്നൂക്ക് ഇന്ന് കൊറേ കൊറേ ചെറ്യേ നോമ്പ്ണ്ട് ട്ടോ..”

“ആഹാ, കൊറേ കൊറേ നോമ്പോ? ഇന്ന് എത്ര നോമ്പെട്‌ത്തൂ?”

“രാവിലെ വണ്‍ നോമ്പെടുത്തു, ചായ കുടിച്ചപ്പോ തൊറന്നു, പിന്നെ വണ്‍ നോമ്പെടുത്തു, ചോറ് വെയ്ച്ചപ്പൊ തൊറന്നു, ഇപ്പൊ പിന്നേം വണ്‍ നോമ്പുണ്ട്”

“ഇനി നാളെ എല്ലംകൂടെ ഒറ്റ നോമ്പെടുക്ക്വോ?“

“ഓ..ശരി, ഓക്കേ... ബബായ്”

അവന്റെ വാക്കുകളില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു!

റിദ ഫോണ്‍ വാങ്ങിച്ചു എനിക്ക് വിശദീകരിച്ചു തന്നു. മിന്നു അങ്ങനെ ചെറിയ ചെറിയ നോമ്പുകള്‍ എടുത്തിട്ട് കാര്യമില്ലത്രേ. എടുക്കുകയാണെങ്കില്‍ ദിവസം മുഴുവനും നോമ്പെടുക്കണം, അവളെ പോലെ.


“ഓന്‍ ചെറിയ മോനല്ലേ, മോളുടെ അത്രേം വലുതാവുമ്പോള്‍ മുഴുവനും എടുക്കും, കേട്ടോ?”

ഞാന്‍ അവളെ സമാധാനിപ്പിച്ചു.

ഞങ്ങള്‍ കുട്ടികള്‍ക്ക് നോമ്പെടുക്കുക എന്നത് ഒരു അഭിമാനപ്രശ്നമായിരുന്നു. റമദാനില്‍ മദ്രസ ഒഴിവാണ്. ചെറിയ പെരുന്നാളും കഴിഞ്ഞ് തിരിച്ചുചെല്ലുമ്പോള്‍ ക്ലാസ്സിലെ മറ്റു കുട്ടികളേക്കാളും നോമ്പ് കൂടുതല്‍ എടുത്തു എന്ന് പറയുമ്പോള്‍ ഉണ്ടായിരുന്ന ആ അഭിമാനം, അതൊന്ന് വേറെ തന്നെ. ആറേഴു വയസുള്ളവര്‍ക്ക് അന്ന് ദൈവചിന്തയോളം തന്നെ വലുതായിരുന്നല്ലോ അഭിമാനവും.

നോമ്പെടുക്കാന്‍ മെയിന്‍ കാരണങ്ങളില്‍ ഒന്ന് ഈ കിട്ടുന്ന റെകഗ്നിഷന്‍ തന്നെയായിരുന്നു, മറ്റൊന്ന് അന്നൊക്കെ വീട്ടില്‍ ഗ്രാന്‍ഡായി നടന്നിരുന്ന നോമ്പുതുറകളും. കോഴിയട, സമൂസ, പഴം പൊരി, പഴം നിറച്ചത്, കട്ട്‌ലെറ്റ്, മുട്ടമാല, കുഞ്ഞിപ്പത്തില്, വലിയപത്തില്, ഇറച്ചിപ്പത്തില്‍, മീന്‍പത്തില്‍, കോഴിക്കറി, ഈത്തപ്പഴം പൊരിച്ചത്, ഉന്നക്കായ, ഉള്ളിവട, ബ്രെഡ്പൊരിച്ചത്, അട, കല്ലുമ്മക്കായനിറച്ചത്, പലതരം പഴങ്ങള്‍ തുടങ്ങി എന്തൊക്കെ വിഭവങ്ങളായിരുന്നു. പക്ഷെ വീട്ടിലെ അംഗ സംഖ്യ കുറഞ്ഞപ്പോള്‍ വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു, ഇതൊക്കെ റമദാനില്‍ ഒരിക്കല്‍ മാത്രം കുടുംബക്കാരെയും സുഹൃത്തുക്കളെയും വിളിച്ച് നോമ്പ് തുറപ്പിക്കുമ്പോള്‍ മാത്രം കാണാന്‍ കിട്ടാന്‍ തുടങ്ങി. ഇന്നെന്റെ നോമ്പുതുറകള്‍ ഏതെങ്കിലും ഹോട്ടല്‍ ഭക്ഷണത്തില്‍ ഒതുങ്ങിയിരിക്കുന്നു.

ആത്മ നിയന്ത്രണം കൈവരിക്കാനുള്ള ആരാധനയാണ് വ്രതം. കൂടുതല്‍ കൂടുതല്‍ നന്മകള്‍ ചെയ്യാനും കഴിവതും തിന്മകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും നോമ്പെടുക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ശരീരവും മനസും ദൈവത്തിന്റെ മാര്‍ഗത്തില്‍ ശുദ്ധീകരിക്കാനുള്ള അവസരം.


“നോമ്പുകാരന്‍ കുട്ടിക്ക്” ഉമ്മയും ഉപ്പയും ഒരിത്തിരി കൂടുതലായി നല്‍കിയിരുന്ന ആ സ്നേഹം, സുബ്‌ഹിക്കെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് അത്താഴമൂട്ടിത്തന്നത്‍... ആ നനുത്ത ഓര്‍മകളുടെ മധുരം ഹൃദയത്തില്‍ എന്നും തങ്ങിനില്‍ക്കുന്നു. മഗ്‌രിബ് ബാങ്ക് കൊടുത്താല്‍ അരികിലിരുത്തി നോമ്പ് തുറപ്പിച്ചു തരുമ്പോള്‍ അവരുടെ നോമ്പ് തുറക്കുന്നതിനെ പറ്റി പലപ്പോഴും അവര്‍ മറന്നുപോകുമായിരുന്നു ...

ആ ഓര്‍മ്മകള്‍ക്കൊപ്പം വ്രതത്തിന്റെ വിശുദ്ധിയെ പറ്റി അന്ന് കിട്ടിയിരുന്ന ഉപദേശങ്ങളും ഇന്നും മനസില്‍ നിലാവ് പെയ്യിക്കുന്നു. വിശപ്പിന്റെ വിഷമങ്ങളെയും ഭക്ഷണത്തിന്റെ വിലയെയും പറ്റിയുള്ള വലിയ പാഠങ്ങളായിരുന്നു അവ. ഭക്ഷണം കിട്ടാത്തവരുടെ അവസ്ഥയെപറ്റി അന്നല്ലെങ്കിലും പിന്നീട് നോമ്പുകാലം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു, ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

നോമ്പുതുറക്കാന്‍ വിഭവങ്ങള്‍ മുന്നില്‍ നിറയുമ്പോഴും ഒരു നേരം പോലും കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ ഓര്‍മ്മകള്‍ അമിതമായി ഭക്ഷിക്കുന്നതിനെ തീര്‍ച്ചയായും തടയും. ഭക്ഷണം നല്‍കിയ ദൈവത്തെ സ്തുതിക്കാന്‍ മനസ് എന്നും ഓര്‍ക്കും.

നോമ്പിന്റെ അവസാനമണിക്കൂറുകള്‍ കഴിഞ്ഞുകിട്ടാന്‍ തുടക്കക്കാര്‍ക്ക് പാടുതന്നെയാണ്. രാത്രി ഞാന്‍ റിദയെ വിളിച്ചു. നോമ്പ് കമ്പ്ലീറ്റ് ചെയ്തോ എന്നറിയണമല്ലോ..

“ഉം.. മോള് നോമ്പ് തീര്‍ത്ത് നൊയറ്റ്ക്ക്”

നോമ്പ് മുഴുവനാക്കാന്‍ പറ്റിയതിന്റെ അഭിമാനം അവളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു.

വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് അവളുടെ ഉമ്മ പറഞ്ഞു. “നോമ്പ് മുറിച്ചാലോ...“ എന്ന് പലപ്പോഴും അവള്‍ ചോദിച്ചിരുന്നത്രേ. ജ്യൂസടിക്കുമ്പോള്‍ “മധുരം ഞാന്‍ നോക്കാം” എന്ന ഓഫര്‍ പലപ്പോഴും അവള്‍ മുന്നോട്ട് വച്ചിരുന്നു. അവസാനം അവളുടെ പരവേശം തീര്‍ക്കാനായി നല്‍കിയ ആപ്പിള്‍ പലപ്പോഴും അവള്‍ വായിലേക്ക് കൊണ്ടുപോയി. കടിച്ചു.. കടിച്ചില്ല എന്ന നിലയില്‍ പിന്‍‌വലിക്കുകയായിരുന്നു എന്ന്...

ഒരു വിധത്തില്‍ അവള്‍ നോമ്പ് മുഴുമിപ്പിച്ചു.

“നാളേം മോള് നോമ്പെടുക്ക്വോ?”

“ഇല്ല” ഒന്നു ചിന്തിക്കേണ്ട ആവശ്യം പോലും അവള്‍ക്കുണ്ടായിരുന്നില്ല.

പക്ഷേ എനിക്കറിയാം, നാളെ നോമ്പെടുത്തില്ലെങ്കിലും മറ്റന്നാള്‍ പുലര്‍ച്ച സുബ്‌ഹി ബാങ്കിനു മുന്‍പ് ആരും വിളിക്കാതെ തന്നെ അവള്‍ എഴുന്നേല്‍ക്കും. ഉപ്പയുടേയും ഉമ്മയുടേയും കൂടെ ഭക്ഷണം കഴിക്കും. എന്നിട്ട് വീണ്ടും അവള്‍ നോമ്പ് തീര്‍ക്കാന്‍ വേണ്ടി ശ്രമിക്കും.

നോമ്പിന്റെ രുചിയറിഞ്ഞാല്‍ പിന്നെ നോമ്പെടുക്കാതിരിക്കാനാവില്ല, തീര്‍ച്ച.



ഇനിയും കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാള്‍. നോമ്പെടുത്തവരുടെ ആഘോഷം. ദാനത്തിന്റെ ദിനവും. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന് നാഥന് നിര്‍ബന്ധമുണ്ട്. അത് നിറവേറ്റാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും.

എല്ലാ ബൂലോകര്‍ക്കും റംസാന്‍ - പെരുന്നാള്‍ ആശംസകള്‍.

ദൈവത്തിന്റെ രക്ഷയും സമാധാനവും നമ്മുടെ മേല്‍ എന്നുമുണ്ടാകട്ടെ...

Wednesday, September 3, 2008

വല്ലാത്ത വിഷമം വന്നപ്പോള്‍ എഴുതിപ്പോയത്

ഭ്രാന്തുപിടിച്ച ഈ നഗരത്തിന്റെ അന്തമില്ലാത്ത തിരക്ക് എന്നാണാവോ അവസാനിക്കുന്നത്...
നക്ഷത്രങ്ങളില്ലാത്ത ഈ നഗരത്തിന്റെ ആകാശം ജീവിതത്തിന്റെ തന്നെ ഭംഗി കെടുത്തിക്കളയുന്നു.
സുബ്‌ഹി നമസ്കാരത്തിന് ഉപ്പയുടെ കൂടെ പള്ളിയിലേക്ക് നടക്കുമ്പോള്‍ നാട്ടിലെ ആകാശം മുഴുവന്‍ നക്ഷത്രങ്ങളായിരുന്നു, അരികു പറ്റി അമ്പിളിയും....
ഇവിടെ ഏത് പാതിരാവിലും വെളിച്ചമുണ്ട്.
ഇരുട്ടിന്റെ ഭംഗി എനിക്ക് അന്യമാകുന്നു...
ചീവീടിന്റെ ശബ്ദമാണ് നഗരത്തിന്റെ ഇരമ്പലിനേക്കാളും എനിക്ക് പ്രിയം.
ചെളിപറ്റുമെങ്കിലും നാട്ടിലെ നടപ്പാത തന്നെയായിരുന്നു എനിക്കിഷ്ടം.
മേപ്പാട്ടെ ഇലഞ്ഞിമരത്തിന്റെ ചോട്ടില്‍ ജിന്നുണ്ടെങ്കിലും എനിക്ക് പുലര്‍ച്ചെ പോണം, ഇലഞ്ഞി പെറുക്കി മാലയുണ്ടാക്കണം.
പുഴക്കരയിലെ നാട്ടുമാവിന്റെ ചോട്ടില്‍നിന്ന് ഒരിക്കലെങ്കിലും ഒരു മാങ്ങ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര പ്രാര്‍ത്ഥിച്ചിരുന്നു...
ജാനുവേടത്തിയുടെ വീട്ടിലെ പട്ടിക്കിട്ട് ഒരു ഏറ് കൊടുക്കണം.
പുഴയില്‍ വേലിയേറ്റത്തിന് മുങ്ങിക്കുളിക്കണം, മഗ്‌രിബായിട്ടും തിരിച്ചു കേറാഞ്ഞതിന് ഉമ്മയുടെ ചീത്തകേള്‍ക്കണം.
പെങ്ങളോട് ഇനിയും വഴക്കിടണം.
അനിയനോട് ഇനിയും പിണങ്ങണം.
ഉപ്പയുടെ അടിയുടെ വേദന ഇനിയും നുകരണം.
ഉമ്മാമയെ ശുണ്ഠിപിടിപ്പിക്കണം.
എനിക്കെന്റെ ബാല്യം തിരികെ വേണം.
വളരേണ്ടായിരുന്നു...

Saturday, August 2, 2008

“ഞാനിനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...”

“ഇല്ലെഡോ... കുട്ടിച്ചാത്തനൊന്നും കണിയാങ്കണ്ടീല് ഉണ്ടാവൂല... അദെല്ലം ആള്‍ക്കാറ് ബെറ്തെ പറേന്നതല്ലേ...”

“പറഞ്ഞൂട മോനേ... ചെലപ്പം ഇള്ളതാന്നെങ്കിലോ?”

“എനക്ക് നല്ല ദൈര്യണ്ട്... ഇന്ന് ഞാന്‍ പോവും, ഇഞ്ഞ് ബെര്വോ എന്റോടെ”?

“നോക്കാ,,, ഇനിക്ക് നിര്‍ബന്ധാന്നെങ്കില് ഞാന്‍ ബെരാ..” കൂട്ടുകാരന്‍ സമ്മതിച്ചു.

അങ്ങനെ അന്ന് മദ്രസ വിട്ടതിന് ശേഷം, കുഞ്ഞാമിച്ചാന്റ്റെ വീട്ടിലെ നേര്‍ച്ചക്കഞ്ഞിയും കുടിച്ചതിനു ശേഷം കണിയാങ്കണ്ടി കാണാന്‍ പോവാം എന്ന് തീരുമാനമായി.

കണിയാങ്കണ്ടിയെ കുറിച്ച് കുറേയേറെ ഐതിഹ്യങ്ങളുണ്ട്. പണ്ട് അവിടെ ഏതോ നമ്പൂതിരിയുടെ ഇല്ലമായിരുന്നു പോലും. കുറേയേറെ ആളുകളും നിലങ്ങളും പൊന്നും പണവും അധികാരവും ഉണ്ടായിരുന്ന നമ്പൂതിരി ഇല്ലം. താവഴിയില്‍ പെട്ട ഏതോ തിരുമേനിയുടെ മനസിന്റെ വലുപ്പം കൊണ്ടായിരുന്നോ അതോ കൈയിലിരിപ്പുകൊണ്ടായിരുന്നോ എന്നറിയില്ല, ഇല്ലം മുടിഞ്ഞു. കാലത്തിന്റെ ഒഴുക്കില്‍ ഇല്ലവും നമ്പൂതിരിമാരും ഒക്കെ മണ്ണിനടിയിലായി.അവിടത്തെ അളവില്ലാത്ത സ്വര്‍ണവും, വെള്ളിയും, ആടയും, ആമാടപ്പെട്ടിയും, എന്തിന് അടുക്കളയിലെ ചെമ്പുരുളിയും ഉറിയും കിണ്ടിയും കോളാമ്പിയുമടക്കം മണ്ണടിഞ്ഞു പോയി. ഒന്നു പോലും ആര്‍ക്കും എടുക്കാന്‍ പറ്റാതെ...

ഇന്ന് കണിയാങ്കണ്ടി നട്ടുച്ചനേരത്തു പോലും ആരും ഒന്നു തിരിഞ്ഞുനോക്കാതെ മുഴുവന്‍ കാടുപിടിച്ചു കിടക്കുന്നു. മനുഷ്യന്‍മാര്‍ പോട്ടെ, മൃഗങ്ങള്‍ പോലും കണിയാങ്കണ്ടിയില്‍ കയറില്ല എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ആമിനത്താത്തയുടെ, കഴുത്തില്‍ കിങ്ങിണിയുള്ള കറുത്ത ആട് കണിയാങ്കണ്ടിയില്‍ പോയതിനു ശേഷം പിന്നെ അതിനെ കണ്ടിട്ടേയില്ല. ആമിനത്താത്തയുടെ കാലക്കേടിന് അന്ന് ആടിനെ കെട്ടിയിരുന്നത് കണിയാങ്കണ്ടി പറമ്പിനെ മൂലയിലായിരുന്നു. തെങ്ങ്കയറ്റക്കാരന്‍ കണ്ണേട്ടന്‍ തൊട്ടടുത്ത ഒന്തത്തെ പറമ്പിലെ തെങ്ങില്‍ കയറുമ്പോള്‍ അഴിഞ്ഞ കയറുമായി ആട് കണിയാങ്കണ്ടിയിലേക്ക് കയറുന്നത് കണ്ടിട്ടുണ്ട്... പിന്നെ ആടിന്റെ കാര്യം “ഇതി വാര്‍ത്താഹ:”

കണിയാങ്കണ്ടിക്ക് ഈ ഭീകരാന്തരീക്ഷം ഉണ്ടാക്കിത്തീര്‍ത്തതിന് കാരണം “വരവ്” ആണ്. പ്രദേശത്തിന്റെ അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി അറിയുന്ന, നാട്ടിലെ ഏക ജിയോളജിസ്റ്റ് കം അണ്ടര്‍ഗ്രൌണ്ട് വാട്ടര്‍ ഫൈന്റര്‍ മി. ചാത്തുവാശാരിയാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ഞങ്ങളുടെ നാട്ടില്‍ നിന്ന് മാറി തെക്കോട്ടുള്ള ഏതോ പുരാതനക്ഷേത്രത്തിന്റെ നടയും ഇപ്പോഴത്തെ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടയും തമ്മില്‍ ഒരു നേര്‍‌രേഖ വരച്ചാല്‍ ആ രേഖയുടെ മധ്യഭാഗം കൃത്യമായി കണിയാങ്കണ്ടിയിലാണത്രേ. ഈ രണ്ട് ക്ഷേത്രങ്ങളിലെയും പ്രതിഷ്ടകള്‍ തമ്മിലുള്ള ഒരു കമ്യൂണിക്കേഷന്‍ മെത്തേഡാണ് “വരവ്” എന്നറിയപ്പെടുന്നത്. കണിയാങ്കണ്ടിയില്‍ ആരെങ്കിലും വരവിന്റെ സമയത്ത് കയറി തടസമുണ്ടാകാതിരിക്കാന്‍ ചാത്തന്മാരും ഉണ്ട്. അവര്‍ കാരണമാണ് അവിടെ പല അനിഷ്ടസംഭവങ്ങളും നടക്കുന്നത്. വെറുതെ എന്തിന് വരവിനെ എടങ്ങാറാക്കണം എന്ന് കരുതി ഇപ്പോള്‍ ആരും അങ്ങോട്ട് കയറാറില്ല.

ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ സംബന്ധിച്ചിടത്തോളം കണിയാങ്കണ്ടിയുടെ പരിസരപ്രദേശങ്ങള്‍ എന്നും ഒരു സ്വപ്നഭൂമിയായിരുന്നു. അവിടെയുള്ള പൂക്കളും കായ്കളും നാട്ടില്‍ വേറെങ്ങുമില്ല. അരിപ്പൂവ് മുതല്‍ ആമ്പല്‍ പൂവ് വരെ, തെച്ചി മുതല്‍ താമരവരെ എല്ലാം അവിടെ ലഭ്യം. നാട്ടുമാങ്ങ, കണ്ണിമാങ്ങ,കുറുക്കന്‍ മാങ്ങ, ഒളോര്‍മാങ്ങ മുതലായ എല്ലാതരം മാങ്ങകളുമുണ്ട്. ചാമ്പക്ക, പുളി, ബിലുമ്പി എന്ന ഇരുമ്പന്‍ പുളി, ചതുരനെല്ലിക്ക, സാദാനെല്ലിക്ക, മള്‍ബെറി, പേരക്ക മുതലായ പലവക സാധനങ്ങള്‍ വേറെയും. രാവിലെ മദ്രസ വിട്ട് സ്കൂളിലെത്തുന്നതിനിടയിലെ അല്‍പ്പനേരം കൊണ്ട് ധൈര്യവാന്മാരും സാഹസികരുമായ കുട്ടികളെല്ലാം കണിയാങ്കണ്ടിയുടെ ചുറ്റുപാടുകളില്‍ നിന്ന് ഇത്തരം നാട്ടുവിഭവങ്ങള്‍ ശേഖരിച്ചിരുന്നു.

കണിയാങ്കണ്ടിയിലെ കുളത്തിന്റെ നടുവില്‍ അതിശയിപ്പിക്കുന്ന വര്‍ണങ്ങളുള്ള ഒരു പ്രത്യേകതരം ആമ്പല്‍പൂവ് ഉണ്ട് പോലും. ഹാരിസാണ് ഈ വിവരം ഞങ്ങള്‍ക്ക് കൈമാറിയത്. പക്ഷെ അവന്റെ കയ്യില്‍ അതിനുള്ള തെളിവൊന്നുമില്ല. കാരണം അവനും അത് കണ്ടിട്ടില്ല. തൊപ്പിക്കല്ല് എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കല്ലും കണിയാങ്കണിയിലുണ്ട്. ആ കല്ലില്‍ സൂക്ഷിച്ചുനോക്കിയാല്‍ തൊപ്പിവച്ചിരിക്കുന്ന ഏതോ ഒരു ഔലിയായെ കാണാമത്രെ. (ഔലിയ - വിശുദ്ധന്‍). “അയിന് നമ്പൂര്യേള് ഇന്തുക്കളല്ലേ? ഓലെ ഇല്ലത്ത് എങ്ങനെയാ ഔലിയയുടെ കല്ലുണ്ടാവുക? ഔലിയ മാപ്പിളയെല്ലേ?” എന്ന ചോദ്യത്തിന് പക്ഷെ പ്രസക്തിയില്ലായിരുന്നു. ഈ വിവരം ഐ.എസ്.ഒ സര്‍ട്ടിഫൈഡാണ്. കാരണം ഇത് പറഞ്ഞത് ഉമ്മാമ്മയാണ്. സംശയിക്കേണ്ട കാര്യമില്ല!

മറ്റാരും കാണുന്നതിനു മുന്‍പ് ആ ആമ്പല്‍ കാണുക, പറ്റുമെങ്കില്‍ ഒരെണ്ണം പറിച്ചെടുക്കുക. പിന്നെ പഴയ കാവിനകത്തെ തൊപ്പിക്കല്ല് ഒന്ന് കാണുക. ഇത്രയുമായിരുന്നു ഞങ്ങളുടെ കണിയാങ്കണ്ടി മിഷന്റെ ഉദ്ദേശ്യം.

അങ്ങനെ മദ്രസ കഴിഞ്ഞ്, കുഞ്ഞാമിച്ചാന്റെ വീട്ടില്‍ നിന്ന് ചക്കരക്കഞ്ഞിയും കുടിച്ച് ഞങ്ങള്‍ കണിയാങ്കണ്ടിയിലേക്ക് യാത്രയായി.

ഒന്തത്തെ പറമ്പിലെത്തിയപ്പോള്‍ ഒരു ചെറിയ പ്രശ്നം. കമ്പോണ്ടര്‍ രാജേട്ടന്‍ തെങ്ങിന് തടം കോരുന്നു. കൂടെ വേറെ പണിക്കാരുമുണ്ട്. അവര്‍ കണ്ടാല്‍പിന്നെ കണിയാങ്കണ്ടിയിലേക്ക് കയറാന്‍ സമ്മതിക്കില്ല. അതുകൊണ്ട് അല്‍പ്പം മാറിയുള്ള തെയ്യമ്പാടിയിലെ ഇടവഴിയിലൂടെ ഞങ്ങള്‍ നടന്നു. ഒടുവില്‍ കൈതച്ചക്കകൊണ്ട് അതിരിട്ട തെയ്യമ്പാടിപ്പറമ്പ് ചാടിക്കടന്ന് കണിയാങ്കണ്ടിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. കൈതയില്‍ ചാടിക്കയറിയപ്പോള്‍ മുള്ളുകൊണ്ട് കാലുമുഴുവന്‍ മുറിഞ്ഞെങ്കിലും ആമ്പലിനെ ഓര്‍ത്തപ്പോള്‍ ആ വേദനയെല്ലാം എങ്ങോ മറഞ്ഞു.

കൈതയില്‍ നിന്ന് ആദ്യം പുറത്തുചാടിയത് കൂട്ടുകാരനായിരുന്നു. “ഹെന്റുമ്മോ........ പാമ്പ്” എന്ന് നിലവിളിച്ചുകൊണ്ട് കൂട്ടുകാരന്‍ അതിലും വേഗത്തില്‍ തിരിച്ച് ചാടിയെത്തി. നേര് തന്നെ, നല്ല ഘടാഘടിയനൊരു ചേര. പക്ഷേ അത് ചേരയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും, ഞങ്ങളെകണ്ട് പേടിച്ച് ചേര ഉടന്‍ തന്നെ സ്ഥലം കാലിയാക്കിയതുകൊണ്ടും ഞങ്ങള്‍ വീണ്ടും മുന്നോട്ട് നീങ്ങി.

പക്ഷേ ആ ഒരൊറ്റ സംഭവം കൊണ്ട് തന്നെ എന്റെ മനസിലുണ്ടായിരുന്ന നല്ലൊരു ഭാഗം ധൈര്യവും ചോര്‍ന്നുപോയിരുന്നു. കുട്ടിച്ചാത്തന്മാര്‍ അവിടെയെങ്ങാനും ഉണ്ടായാലോ?ഇപ്പൊഴെങ്ങാനും “വരവ്” വന്നാലോ? ഇനി ഞങ്ങളെ പേടിപ്പിക്കാന്‍ കുട്ടിച്ചാത്തന്മാരാണോ ആ പാമ്പിനെ അയച്ചത്? അത് ചേരതന്നെയായിരുന്നോ? ശംഘുവരയനല്ലായിരുന്നോ?സംശയങ്ങള്‍ എന്റെ മനസിലേക്ക് പാഞ്ഞുവരാന്‍ തുടങ്ങി. കയ്യും കാലും ഞാനറിയാതെ തന്നെ വിറക്കാന്‍ തുടങ്ങി.

പക്ഷേ കൂട്ടുകാരന്റെ മുന്‍പില്‍ പേടിയാണെന്ന് സമ്മതിക്കാന്‍ ഒരു മടി. അതുകൊണ്ട് മാത്രം ഞാന്‍ ആമ്പല്‍ തേടി മുന്നോട്ട് നടന്നുതുടങ്ങി.

തെച്ചിയുണ്ട്, ചെമ്പരത്തിയുണ്ട്, കാക്കപ്പൂവുണ്ട്, അരിപ്പൂവുണ്ട്, പിന്നെ പേരറിയാത്ത പലപൂക്കളുമുണ്ട്. കുളത്തില്‍ താമരയും ആമ്പലുമുണ്ട്. പക്ഷെ അത് വെറും സാധാരണ ആമ്പല്‍. പലനിറത്തിലുള്ള ആമ്പല്‍ എന്തായാലും അവിടെ കണ്ടില്ല. ഹാരിസ് പറ്റിച്ചതാണോ?

കല്ലുമുണ്ട് പല തരത്തില്‍, പക്ഷേ ഒന്നിന്റെ മേലും ഔലിയ പോയിട്ട് ഒരു മൊയ്ലാര് കുട്ടിയുടെ പോലും ചിത്രം കാണുന്നില്ല.

അധികനേരം അവിടെ നില്‍ക്കാനുള്ള ഒരു മാനസികാവസ്ഥ അല്ലാത്തതിനാല്‍ എന്തായാലും തിരിച്ചുപോയേക്കാം എന്നുതന്നെ തീരുമാനിച്ചു.

“എനക്ക് മൂത്രൊയിക്കണം” കൂട്ടുകാരന്‍.

“എന്നാ പിന്ന ഞാനും ഒയിക്കാ...” അവന് ഞാന്‍ കമ്പനി നല്‍കി. വെറുതേ..

അങ്ങനെ ഞങ്ങള്‍ രണ്ടും കരയില്‍ നിന്ന് കുളത്തിലേക്ക് സംഗതി പാസാക്കി.

“കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്” രാവിലെ മദ്രസയില്‍ പഠിപ്പിച്ചത് പെട്ടെന്നെനിക്ക് ഓര്‍മ്മ വന്നു. പടച്ചോനേ, ഇതിപ്പൊ ഒഴിച്ചു തുടങ്ങിയല്ലോ. നില്‍പ്പിക്കാനും പറ്റുന്നില്ല. ഇനിയെന്ത് ചെയ്യും?

ഞാന്‍ നോക്കിനില്‍ക്കെ മൂത്രം ഒഴുകിയൊഴുകി കുളത്തിലേക്കിറങ്ങാന്‍ തുടങ്ങി. കുളത്തിന്റെ കരയിലിരിക്കുന്ന കല്ലിനെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്.‍ കല്ലിന്റെ മേലെ അതാ ഒരു ഔലിയയുടെ ചിത്രം. അത് തൊപ്പിക്കല്ല് തന്നെ. മൂത്രം ഒലിച്ചൊലിച്ച് തൊപ്പിക്കല്ലിന്റെ മേലെ തൊട്ടതും....

മൂത്രം ഒരു മലവെള്ളപ്പാച്ചിലായി മാറി. ഞാന്‍ ആ ഒഴുക്കില്‍‌പെട്ട് കുതിക്കുകയാണ്. വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു. നിലം മുഴുവന്‍ സ്വര്‍ണം, സ്വര്‍ണ മത്സ്യങ്ങള്‍, സ്വര്‍ണത്തിന്റെ ആമ്പല്‍പ്പൂവ്, സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഉരുളി, ഉറി, കോളാമ്പി... പുഴയുടെ അടിയില്‍ മുങ്ങാംകുഴിയിട്ടു കളിക്കുന്ന കുട്ടിച്ചാത്തന്മാര്‍. അവര്‍ എന്റെ കാലുപിടിച്ച് മുക്കാന്‍ ശ്രമിക്കുന്നു....

ഒഴുക്കില്‍ ഒരു വിധത്തില്‍ തലപൊക്കി നോക്കുമ്പോള്‍, ദൈവമേ.... ഞാന്‍ എങ്ങോട്ടാണീ ഒഴുകുന്നത്? മുക്കണ്ണാം കുഴിയിലേക്കോ?

മൂന്ന് ആനകള്‍ മുങ്ങിച്ചത്ത കയം, കുറ്റ്യാടിപ്പുഴയിലെ മുക്കണ്ണാം കുഴി. എന്നെ ചുഴികള്‍ അതിലേക്ക് മുക്കാന്‍ തുടങ്ങുന്നു. വായിലും മൂക്കിലും ആകെ വെള്ളം കയറി. എനിക്ക് ശ്വാസം മുട്ടി. എന്റെ നെഞ്ചിന് മുകളില്‍ ആരാണീ ഭാരമെല്ലാം കൊണ്ടുവച്ചത്?ശ്വാസമെടുക്കാന്‍ പറ്റുന്നില്ല...

കയത്തില്‍ ഞാന്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ അതാ അമ്മദ് മുസല്യാര്‍... നെരിയാണിക്ക് മുകളില്‍ വച്ചുടുത്ത മുണ്ട്, വെളുത്ത ജുബ്ബ, തലയില്‍ ഒറുമാല്‍, കയ്യില്‍ വടി. “ഇഞ്ഞ് ഞാന്‍ ഇന്ന് പഠിപ്പിച്ച ഫിക്‍ഹ് പാഠം മറന്നോ?”

“ഇല്ല മൊയ്‌ല്യാരേ... ഞാനെനി ഒരിക്കലും വെള്ളത്തില് മൂത്രൊയിക്കൂലാ.... എന്നെ രെശ്ശിക്കീന്‍...”

അമ്മദ് മൊയ്‌ല്യാര്‍ സഹായിച്ചില്ല.... അദ്ദേഹം അപ്രത്യക്ഷനായി.

പിന്നീട് ഒരു ഔലിയ.... “മോനെന്തിനാ എന്റെ തൊപ്പിക്കല്ല്മ്മെല് പാത്ത്യേ?”

“ഞാനെനി ഒരിക്കലും തൊപ്പിക്കല്ലുമ്മല് പാത്തൂലാ... ഞാനെനി തൊപ്പിക്കല്ല്മ്മല് മൂത്രൊയ്ക്കൂലാ... എന്ന മുക്കിക്കൊല്ലല്ല്യോ.... എനക്ക് ഉപ്പാനെ കാണണം...
ഉമ്മാനെ കാണണം... എന്നെ രശ്ശിക്കൂ.... ഉമ്മാ...”

ഔലിയയും എങ്ങോ മറഞ്ഞു.

ഞാന്‍ മുക്കണ്ണാം കുഴിയുടെ അഗാധതയില്‍ മുങ്ങിപ്പോവുന്നു...

എന്റെ ബോധം മറഞ്ഞു.

എത്രനേരം ഞാന്‍ വെള്ളത്തില്‍ മുങ്ങിയോ ആവോ... ഒടുവില്‍ ഞാന്‍ കണ്ണുതുറന്നു.

കട്ടിലിനു ചുറ്റും ആളുകള്‍. കണ്ണീര് വറ്റിയ കണ്ണുകളുമായി ഉമ്മ. ഏങ്ങലടിച്ചുകൊണ്ട് ഉമ്മാമ... പെങ്ങള്‍ തട്ടം കൊണ്ട് മുഖം തുടക്കുന്നു. തീരെ ചെറിയവനായ അനിയന്‍ താഴെ നിലത്ത് കളിക്കുന്നു.

എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മ കരഞ്ഞു. കണ്ണീര്‍ എന്റെ മുതികിലൂടെ ഒഴുകി. ഉമ്മാമ ഞങ്ങളെ രണ്ടുപേരെയും കെട്ടിപ്പിടിച്ചു.

“എന്റെ മോന്‍ എന്തിനാ കണിയാങ്കണ്ടീല് പോയത്? മോനോട് അങ്ങോട്ട് പോണ്ടാന്ന് ഞാന്‍ എത്തിര പ്രാവെശ്യം പറഞ്ഞതാ...” മുഖമുയര്‍ത്തി ഉമ്മ ചോദിച്ചു.

“ഇഞ്ഞ് ഇനി പറഞ്ഞ് പറഞ്ഞ് ഓനെ കരേപ്പിക്കണ്ട, ഓന് ഒന്ന് ഒറങ്ങിക്കോട്ടെ....” ഉമ്മാമ്മ മൊഴിഞ്ഞു.

“എനക്ക് ഒറങ്ങണ്ട, എനക്ക് ഇണീക്കണം”

എഴുന്നേറ്റപ്പോള്‍ വിരിപ്പില്‍ വിയര്‍പ്പ് എന്റെ ചിത്രം വരച്ചിരിക്കുന്നു.

പതുക്കെ ഞങ്ങളെല്ലാരും മുറിയില്‍ നിന്ന് പുറത്തുവന്നു. കൂട്ടുകാരന്‍ മുറ്റത്തുണ്ട്. കൂടെ കമ്പോണ്ടര്‍ രാജേട്ടനും പണിക്കാരും.

കണിയാങ്കണ്ടിയില്‍ ബോധം കെട്ട് വീണ എന്നെ അവരെല്ലാരുമാണ് വീട്ടിലെത്തിച്ചിരിക്കുന്നത്...

“എന്നാ ഞാള് പോട്ടെ ഉമ്മെയ്റ്റ്യാറേ... പണി ബാക്കിയാ പറമ്പില്”

“അതെന്ത് പോക്കാ രാജാ, ഒര് ചായ കുടിച്ചിറ്റ് പോകാ...“

“മാണ്ട, കൊറേ പണി ബാക്കിള്ളതല്ലേ, എന്തായാലും കുഞ്ഞനൊന്നും പറ്റീക്കില്ലാലോ, അത് മതി... ഞാള് പോന്നാ...” അവര്‍ പോയി.

ഞാന്‍ വീണ്ടും ഉമ്മാമയുടെ കരവലയത്തില്‍ ചുരുണ്ടുകൂടി...

“ഞാനെനി തൊപ്പിക്കല്ല്മ്മെല് പാത്തൂലാ...” എന്ന്‍ ഉറക്കെ കരഞ്ഞു കൊണ്ട് പിന്നീടെത്ര രാത്രികളില്‍ ഞാന്‍ ഞെട്ടിയെണീറ്റിരിക്കുന്നു...

Saturday, July 5, 2008

കുട്ടിക്കുട്ടി മര്യാദകള്‍

ഉച്ചക്ക് ഓഫീസിലെ അധ്വാനം കഴിഞ്ഞ് റസ്റ്റോറന്റില്‍ കഠിനാധ്വാനം. അത് കഴിഞ്ഞപ്പോഴേക്കും ദുബായ്ച്ചൂടില്‍ ആകെ ഉരുകി ഒലിക്കാന്‍ തുടങ്ങി. ഒരു വിധത്തിലാണ് ഫ്ലാറ്റിലേക്ക് ഓടിയെത്തിയത്.

ലിഫ്റ്റ് വരാന്‍ വേണ്ടി നില്‍ക്കുമ്പോള്‍ മൂന്നാമത്തെ ഫ്ലോറിലെ സിന്ധി കുടുംബത്തിലെ കുട്ടി കരഞ്ഞുകൊണ്ട് വരുന്നു. വെറുതേ ഒരാവേശത്തിന് ഞാന്‍ അവന്‍ കരയുന്നതിന്റെ കാരണം തിരക്കി.

വലിയ കഷ്ടം തന്നെ; അവര്‍‌ഓണ്‍ സ്കൂളില്‍ പഠിക്കുന്ന അവന്റെ പെന്‍സില്‍, ക്ലാസ്മേറ്റായ ഏതോ ഒരു അഭിനവ് റോയ് ജനലിലൂടെ താഴെ കളഞ്ഞു പോലും. ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ വിങ്ങിപ്പൊട്ടുകയാണ്, ഇന്ന് വാങ്ങിയ പുതിയ പെന്‍സിലാണ് കൂട്ടുകാരന്‍‍ കളഞ്ഞതെന്നും പറഞ്ഞ്...

അതിനെന്താ, വേറൊരു പെന്‍സില്‍ വാങ്ങിയാല്‍ പ്രശ്നം തീര്‍ന്നല്ലോ, അമ്മയോട് മോന്‍ ഇതങ്ങോട്ട് പറഞ്ഞാല്‍ പോരേ എന്ന എന്റെ ചോദ്യത്തിനുത്തരമായി അവന്‍ ഏങ്ങലടിയുടെ ഡെപ്ത്ത് കൂട്ടി. എനിക്കാകെ വിഷമമായി.

മോന് ഞാന്‍ പെന്‍സില്‍ വാങ്ങിച്ചു തരട്ടേ? അവന്റെ കരച്ചിലടക്കാന്‍ ഞാന്‍ ഒരു ഫോര്‍മാലിറ്റിക്കുവേണ്ടി ചോദിച്ചു.

“താങ്ക്യൂ അങ്ക്‍ള്‍, നമുക്ക് ഇപ്പൊ തന്നെ പെന്‍സില്‍ വാങ്ങാം?”

ഠിം!

അവന്‍ പണി തന്നു. ഇങ്ങനെ ഒരു മറുപടി കുട്ടി പറയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഒരു അയല്‍‌പക്കബന്ധത്തിന്റെ പേരില്‍ ചോദിച്ചുവെന്നേയുള്ളൂ. ഇനി പറഞ്ഞിട്ടെന്തുകാര്യം...

വലിയ പാരയായിപ്പോയല്ലോ ചെക്കന്‍ വച്ചത്? ഈ ചൂടിന് ഇനിയും തിരിച്ച് പുറത്തിറങ്ങാനോ? ആരെങ്കിലും എന്തെങ്കിലും ഓഫര്‍ ചെയ്താല്‍ വേണ്ട എന്ന് പറയാന്‍ ഇവന്റെ അമ്മ ഇവനെ പഠിപ്പിച്ചിട്ടില്ലേ? ഛായ്, ലജ്ജാവഹം....

അങ്ങനെ ആ പൊരിയുന്ന വെയിലത്ത് അപ്പുറത്തെ ഗ്രോസറിയില്‍ പോയി കുട്ടിക്ക് പെന്‍സില്‍ വാങ്ങിച്ചുകൊടുത്ത് തിരിച്ച് നടക്കുമ്പോള്‍ എന്റെ ഓര്‍മകള്‍ ഒരു പതിനഞ്ചുവര്‍ഷം പുറകിലോട്ട് പോയി...

സ്കൂളില്‍ പോയിത്തുടങ്ങുന്ന കാലം. ആരെന്ത് തന്നാലും വാങ്ങരുത് എന്ന് എനിക്കും നാലുവയസിന് മൂത്ത പെങ്ങള്‍ക്കും ഉപ്പയുടെ സ്റ്റാന്റിംഗ് ഇന്‍സ്ട്രക്ഷനുണ്ട്. സ്കൂളില്‍ പോകുന്ന കുട്ടികളുടെ അവകാശമായ പോക്കറ്റ്മണിപോലും ഞങ്ങള്‍ക്ക് നിഷിദ്ധം. സ്കൂളിന് പുറത്തെ കുംട്ടിപ്പീടികയില്‍ (പെട്ടിപ്പീടിക എന്ന് ഔദ്യോഗികനാമം) നിന്ന് കുട്ടികള്‍, പുളിക്കുന്ന നാരങ്ങ പകുതിക്ക് മുറിച്ച് ഉപ്പും മുളകും പുരട്ടിയത് 25 പൈസക്ക് വാങ്ങിത്തിന്നുമ്പോള്‍ അത് നോക്കിനില്‍ക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ആരെങ്കിലും വെച്ചുനീട്ടിയാല്‍ പോലും അത് വാങ്ങിപ്പോകരുതെന്നാണ് വീട്ടില്‍ നിന്നുള്ള നിര്‍ദ്ദേശം. അങ്ങനെ ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിത്തിന്നുന്നത് മോശമാണത്രേ. അതിനി വിരുന്നിന് പോയ വീട്ടിലാണെങ്കിലും അവിടെനിന്ന് കിട്ടുന്ന സല്‍ക്കാരത്തിന്റെ കാര്യമാണെങ്കിലും..

ഒരിക്കല്‍ “ചെറിയകുമ്പള“ത്തുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഉമ്മയും ഞാനും സഹോദരിയും. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ടൌണിലൂടെ പോകുക എന്ന കാര്യം ഉമ്മ കഴിയും വിധം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് തന്നെ അങ്ങാടി ഒഴിവാക്കി പാലം കടന്ന് പുഴയരികിലൂടെ പോകാമെന്ന് ഉമ്മ തീരുമാനിച്ചു. ആ വഴിപോയാല്‍ ടൌണിലെ കാഴ്ച്ചകളും അമ്മദ്ക്ക തരാറുള്ള കടലയും മിസ്സാവുമെങ്കിലും ആളുകള്‍ മീന്‍പിടിക്കുന്നത് കാണാമെന്നതിനാലും, പറ്റുമെങ്കില്‍ ഉമ്മയുടെ കണ്ണുവെട്ടിച്ച് പുഴയിലേക്ക് ഞാന്നു കിടക്കുന്ന പേരക്കമരത്തില്‍ കയറാമെന്നതിനാലും ആ തീരുമാനത്തിന് എന്റെ എല്ലാതരത്തിലുള്ള അംഗീകാരവും ഞാന്‍ നല്‍കി. കിട്ടാന്‍ പോകുന്ന പേരക്കയില്‍ ഒരു ഭാഗം കൊടുക്കാമെന്ന എന്റെ ഓഫര്‍ സഹോദരിയേയും ആനന്ദതന്തുലിതയാക്കി.

അങ്ങനെ ഉമ്മയും പെങ്ങളും മുന്നിലും, ഞാന്‍ അല്‍പ്പം പിന്നിലുമായി പുഴവക്കിലൂടെ ആ യാത്ര തുടരുമ്പോള്‍ പേരക്കമരത്തില്‍ എന്റെ കണ്ണുകള്‍ ഉടക്കുകയും ഞാന്‍ പേരക്കപറിക്കല്‍ പ്രോസസ് ആരംഭിക്കുകയും ചെയ്തു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ എന്റെ കാലുകള്‍ ആ മരത്തിന്റെ ഏതോ ഒരു ദുര്‍ബലമായ കമ്പില്‍ ചവിട്ടുകയും ഒട്ടും സമയം വേസ്റ്റാക്കാതെ ഞാന്‍ താഴെ, ചില്ലുണ്ടി മഹമൂദ്ക്ക വെള്ളിയാഴ്ച്ച അറക്കാന്‍ വേണ്ടി കൊണ്ടുവന്ന ഏതോ ഒരു വയനാടന്‍ പോത്ത് നിക്ഷേപിച്ച ചാണകത്തില്‍ ചന്തികുത്തി നിലംപതിക്കുകയും ചെയ്തു.

ഹും.. വെറും പാറ്റക്കനം മാത്രമുള്ള ഞാന്‍ ചവിട്ടുമ്പോഴേക്കും ഒടിഞ്ഞുപോകുന്ന കൊമ്പ്. പേരക്ക കൊമ്പാണത്രേ, പേരക്കക്കൊമ്പ്! എനിക്ക് ആ കിടന്നകിടപ്പിലും ദേഷ്യം വന്നു.

“ഹള്ളാ, ചെറിയോന്‍ ബീണിറ്റ് എന്തോ പറ്റി ഉമ്മാ“ എന്ന്‍ സഹോദരി മുന്‍പില്‍ നടക്കുന്ന ഉമ്മയെ അറിയിക്കുമ്പോഴേക്കും ഞാന്‍ ഒരു ബ്ലിങ്കിയ ചിരിയോടെ ഉമ്മയുടെ അടുത്തെത്തിയിരുന്നു. “ഇല്ലില്ല, ഒന്നും പറ്റീക്കില്ല, ഓള് ബെറ്തേ പറഞ്ഞതാ” എന്ന് വീഴ്ച്ചയില്‍ മുകളിലേക്ക് കയറിപ്പോയ ട്രൌസര്‍ അല്‍പ്പം പുറകിലേക്ക് വലിച്ചിട്ടുകൊണ്ട്, വേദന കടിച്ചുപിടിച്ചുകൊണ്ട് ഞാന്‍ ഉമ്മയെ ബോധ്യപ്പെടുത്തി. നിനക്ക് ഞാന്‍ വീട്ടിലെത്തിയിട്ട് കാണിച്ചുതരാം എന്നായിരുന്നു ഉമ്മയുടെ ഉള്ളിലിരിപ്പ് എന്ന് ഉമ്മയുടെ മുഖഭാവത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. അല്ലെങ്കിലും ഉമ്മ എന്നെ പബ്ലിക്കായിട്ട് തല്ലാറില്ല, വീടിനു പുറത്ത് എന്ത് കുറ്റം ചെയ്താലും വീട്ടിലെത്തിയാലാണ് ശിക്ഷ നടപ്പാക്കാറുള്ളത്.

അങ്ങനെ നടക്കുമ്പോള്‍ എന്റെ അശ്രദ്ധ കാരണം ഒരു നിമിഷം ഞാന്‍ ഉമ്മയെ ഓവര്‍ടെയ്ക്ക് ചെയ്തു. എന്റെ ഞൊണ്ടിഞൊണ്ടിയുള്ള നടപ്പും പുറകില്‍ പറ്റിയ ചാണകവും ഉമ്മയുടെ ശ്രദ്ധയില്‍ പെട്ടു. അത് കഴുകി ക്ലീനാക്കാന്‍ വേണ്ടി ഞങ്ങള്‍ വഴിയരികിലെ മഞ്ചാന്‍മാഷുടെ വീട്ടിലേക്ക് കയറി. മഞ്ചാന്‍ മാഷുടെ മകള്‍ ഉമ്മയുടെ പഴയ കൂട്ടുകാരിയാണ്. ഉമ്മ എന്റെ ട്രൌസര്‍ വൃത്തിയാക്കിത്തന്നതിനു ശേഷം അവരോട് സംസാരം തുടങ്ങി. ഞങ്ങള്‍ കുട്ടികള്‍ക്കായി അവര്‍ ഒരു ബസ്സി (പ്ലേറ്റ്) നിറയെ “ബര്‍ത്തായി“ അഥവാ വറുത്തകായ അഥവാ ബനാന ചിപ്സും രണ്ട് ഗ്ലാസ് ഹോര്‍ലിക്സും കൊണ്ടു വന്നു. അത് വേണ്ടാ എന്ന് പറയാന്‍ ഉമ്മ ആംഗ്യം കാട്ടിയെങ്കിലും
ഞങ്ങള്‍ കണ്ട ഭാവം നടിക്കാതെ ഹോര്‍ലിക്സ് കാലിയാക്കി ബര്‍ത്തായിയെ അറ്റാക്ക് ചെയ്യാന്‍ തുടങ്ങി. ഉമ്മയും കൂട്ടുകാരിയും അവരുടെ ചര്‍ച്ചകളില്‍ മുഴുകി.

അങ്ങനെ പറഞ്ഞ്പറഞ്ഞ് അസര്‍ ബാങ്ക് കൊടുത്തപ്പോള്‍ ഉമ്മയ്ക്ക് വീട്ടില്‍ അലക്കാനുള്ള തുണികളെകുറിച്ചും മറ്റ് ഹൌസ്ഹോള്‍ഡ് ചൊറെകളെ പറ്റിയും ഓര്‍മ്മവരികയും “എന്നാപ്പിന്ന ഞാള് പോട്ടെ, പിന്നെ ബെരാ” എന്ന് ഉപസംഹരിക്കുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍, ബര്‍ത്തായിന്റെ ബസ്സിയില്‍...

ഉമ്മയുടെ മുഖം ദേഷ്യവും നാണക്കേടും കൊണ്ട് ചുവന്നു. പക്ഷേ അവിടെവച്ച് ഒരു സീനുണ്ടാക്കാതെ ഉമ്മ ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയിട്ടും ഉമ്മയൊന്നും മിണ്ടുന്നില്ല. രക്ഷപ്പെട്ട സന്തോഷത്തില്‍ ഞാന്‍ കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയി. മഗ്‌രിബ് ബാങ്കിന്റെ സമയത്ത് വീട്ടിലെത്തിയപ്പോള്‍...

ഇറയത്ത് അഴിച്ചു വച്ചിരിക്കുന്ന ഉപ്പയുടെ ചെരുപ്പ്. കോലായില്‍ മുഖം വീര്‍പ്പിച്ചിരിക്കുന്ന പെങ്ങള്‍. എനിക്ക് കാര്യം മനസിലായി. ഉപ്പയുടെ കയ്യില്‍ നിന്നും അവള്‍ക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുന്നു. ഇനി എന്റെ ഊഴം.

ഉമ്മയും ഉപ്പയും തമ്മില്‍ എപ്പോഴും നല്ല അണ്ടര്‍സ്റ്റാന്റിംഗാണ്. കുഞ്ഞുങ്ങളെ തല്ലി വളര്‍ത്തണമെന്ന കാര്യത്തില്‍ പ്രത്യേകിച്ചും.

അന്ന് കാണിച്ച കുരുത്തക്കേടുകള്‍ക്ക് മുഴുവനുമായി ഞാന്‍ തല്ലുകൊണ്ടു. ഏറ്റവും പ്രധാനപ്പെട്ട തല്ലുകൊള്ളിത്തരം തീര്‍ച്ചയായും മറ്റേത് തന്നെ; പ്ലേറ്റ് കാലിയാക്കിയത്. കളിക്കാന്‍ പോയിട്ട് വൈകിവന്നതിന് പ്രത്യേകഓഫര്‍ വേറെയും.

അന്നത്തെ അടിയുടെ ഗുണപാഠം ഇതായിരുന്നു: ഇനി എന്തൊക്കെയായാലും, ആരുടെ വീട്ടില്‍ വിരുന്നിന് പോയാലും പ്ലേറ്റ് മുഴുവന്‍ കാലിയാക്കരുത്.

ആ അടിയുടെ ഓര്‍മ്മകള്‍ ഇന്നും എന്നിലുള്ളതുകൊണ്ട് ആരുടെ വീട്ടില്‍ പോയാലും, എത്ര രുചിയുള്ള വിഭവമായാലും എന്റെ തൊണ്ടയിലൂടെ അധികമങ്ങിറങ്ങില്ല, സത്യം.